Wednesday, April 29, 2020

ചില ലോക്ക്ഡൌൺ നിമിഷങ്ങൾ



മാർച്ച് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് കമ്പനിയിലെ HR ഡിപ്പാർട്മെന്റിൽ നിന്ന് ആ കോൾ വന്നത് . " നാളെ മുതൽ ' വർക്ക് ഫ്രം ഹോം' ആണ് , ഓഫീസിൽ വരേണ്ട ആവശ്യമില്ല, എന്നുവരെ എന്ന് പിന്നീടറിയിക്കാം " ഇതായിരുന്നു മെസ്സേജ്.. എനിക്കതൊരു പുതിയ അനുഭവമായിരുന്നു, ഞാൻ ഇതുവരെ വർക്ക് ഫ്രം ഹോം ഒരിക്കലും ചെയ്തിട്ടില്ല; അങ്ങനെ ഒരവസരമുണ്ടായിട്ടില്ല എന്നതാണ് സത്യം. മധുരവും പുളിപ്പും നിറഞ്ഞ ആ യാഥാർഥ്യവുമായി ഒന്ന് പൊരുത്തപ്പെട്ടു വരുന്നതേയുള്ളു , അപ്പോൾ വീണ്ടും ഗവണ്മെന്റിന്റെ വക വരുന്നു അടുത്ത നാരങ്ങാമിട്ടായി; " ലോക്ക് ഡൌൺ " ..

സ്വച്ഛസുന്ദരമായി കഴിഞ്ഞുപോന്നിരുന്ന എന്റെ ദിവസങ്ങളെ ഞാൻ നാലു ചുമരുകൾക്കിടയിലേക്കു പറിച്ചു നട്ടു. അത്യാവശ്യത്തിനു സാധനങ്ങൾ വാങ്ങിക്കാൻ ഇടയ്ക്കു പുറത്തുപോകാം എന്നത് മാത്രമാണ് ഒരാശ്വാസം , അതും മാസ്കും  ഇട്ടു , കയ്യിൽ സാനിറ്റയ്‌സറും ഒക്കെ പുരട്ടി  ആകപ്പാടെ ഒരു സുഖമില്ലാത്ത പോക്ക് . ദിവസങ്ങൾ അങ്ങനെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു . ജീവിതകാലത്തു ആദ്യമായിട്ടാണ് ലോക്ക് ഡൌൺ എന്ന ഒരു ഏർപ്പാടിനെപ്പറ്റി കേൾക്കുന്നത് . എന്തുതന്നെ ആയാലും കരഞ്ഞിരുന്നിട്ടു കാര്യമില്ല ഈ ബോറടി മാറ്റാൻ ചില വഴികൾ കണ്ടെത്തിയേ തീരൂ എന്നെനിക്കു ബോധ്യമായി. അങ്ങനെ ചില എഴുത്തുകുത്തുകൾ , വാട്സ് അപ് ഗ്രൂപ്പുകൾ , പഴയ സൗഹൃദങ്ങളെ പൊടിതട്ടിയെടുക്കുക  എന്നിങ്ങനെയുള്ള കാര്യപരിപാടികളുമായി ദിവസങ്ങൾ മുന്നോട്ടു നീക്കിക്കൊണ്ടിരുന്നു .

ചില ദിവസങ്ങളിൽ താമസസ്ഥലത്തിന്റെ അടുത്തുള്ള അത്യാവശ്യ സാധനങ്ങൾ കിട്ടുന്ന സ്റ്റോർ തുറക്കില്ല , അപ്പോഴൊക്കെ  കുറച്ചു ദൂരെയുള്ള ഒരു ഷോപ്പിലേക്ക് പോകേണ്ടിവരും. പോകാൻ മടിയൊന്നും തോന്നാറില്ല , കാരണം അല്പമൊന്നു നടക്കാം പിന്നെ മാസ്ക് വെച്ചതെങ്കിലും കുറച്ചു മനുഷ്യജീവികളെയും കാണാമല്ലോ. അങ്ങനെയൊരു ദിവസം പ്രസ്തുത ഷോപ്പിലേക്ക് പോകുകയായിരുന്നു.  'സാറക്കി' എന്നൊരു വളരെ തിരക്കേറിയതായിരുന്ന  മാർക്കറ്റിന്റെ മുൻ വശത്തുകൂടിയാണ് പോകേണ്ടത്. ശ്മശാനമൂകത തളംകെട്ടികിടക്കുന്ന ആ അന്തരീക്ഷം അവിടെ അങ്ങനെ ഒരു മാർക്കറ്റ് നിലനിന്നിരുന്നോ എന്നൊരു സംശയം പോലും ജനിപ്പിക്കാൻ കഴിയുന്ന ഒന്നായിരുന്നു ! സാധാരണ പച്ചക്കറികൾക്ക് പുറമെ  നല്ല ഫ്രഷ് ആയ മല്ലിച്ചെണ്ടുകൾ , പുതിനയില, വാഴക്കൂമ്പ് , ചീര എന്നിവ വിൽക്കുന്ന തദ്ദേശീയരായ നിരവധി വഴിയോരക്കച്ചവടക്കാരെക്കൊണ്ടും അതുവാങ്ങാൻ തിരക്കിടുന്ന ആൾക്കാരെക്കൊണ്ടും അതിലേ സാധാരണ ദിവസങ്ങളിൽ വഴിനടക്കാൻ പോലും ബുദ്ധിമുട്ടാണ്, ഇപ്പോൾ എന്തോ ചിക്കിചികയുന്ന കാക്കകളും , അവിടവിടെയായി ഒന്നുരണ്ടു  പ്രാവുകളെയും മാത്രം കാണാം. ഇനി ഒരു അഞ്ചുമിനിറ്റ് കൂടി നടന്നാൽ ഷോപ്പ് എത്തി. അങ്ങനെ പോകുമ്പോളാണ് എതിരെ മാസ്ക് വെയ്ക്കാതെ ഒരാൾ വരുന്നത് കണ്ടത് , അയാൾ എന്നെയും ഞാൻ അയാളെയും നോക്കി. നല്ല പരിചയമുള്ളതുപോലെ അയാൾ എന്നെ നോക്കി ചിരിക്കുന്നു, എനിക്കാണെങ്കിൽ ആളെ അങ്ങോട്ട് പിടി കിട്ടുന്നില്ല, പക്ഷേ എവിടെയോ കണ്ടു നല്ല പരിചയമുള്ളപോലെ .. പ്രേംനസീറിനെപ്പോലെ നേരിയ മീശയുള്ള , മുടി ഇരുവശത്തേക്കും ചീകിയ, ഫുൾ സ്ലീവ് പുള്ളി ഷർട്ടിട്ട ഒരു ജന്റിൽമാൻ , ആളെ അറിയാം ഉറപ്പാണ്. പക്ഷേ ഓർമ്മ എവിടെയോ ലോക്ക് ആയിപ്പോയിരിക്കുന്നു , ലോക്ക് ഡൌൺ കാലമായതുകൊണ്ടാകാം ! ദൂരെ ഒരു പോലീസ് ജീപ്പ് കണ്ടതുകൊണ്ടാകാം അയാൾ മെയിൻ റോഡിലേയ്ക്ക് കയറാതെ പോക്കറ്റ് റോഡിന്റെ ഒരു വശം ചേർന്ന് നിൽക്കുകയാണ്, മാസ്ക് ധരിച്ചിട്ടില്ല. ഞാൻ അയാളെ അടിമുടി നോക്കി.. ഓർമ്മയുടെ ലോക്ക് പതിയെ തുറന്നതുപോലെ .. ഇതയാളല്ലേ; ഉറയ്ക്കാത്ത കാലടികളുമായി ശനീശ്വര ക്ഷേത്രത്തിനടുത്തു അലഞ്ഞിരുന്ന .. ഉപ്പന്റെതുപോലെ സദാ ചുവന്ന കണ്ണുകളുമായി എന്നെ നോക്കിയിരുന്നയാൾ.. അതേ , ഇതാ മുഴുക്കുടിയൻ തന്നെ !!! എന്തൊരു അദ്‌ഭുതമാണിത് ! എന്തൊരു മാറ്റം !

ഓഫീസിൽ നിന്ന് റൂമിലേക്കു വരുമ്പോൾ പതിവായി കാണുന്ന ഒരു മുഖമായിരുന്നു അത് . യാചകനല്ല , പക്ഷേ മൂക്കറ്റം കുടിച്ചു ബോധമില്ലാതെ ശനീശ്വര ക്ഷേത്ര നടയിൽ മിക്കപ്പോഴും ഇരുപ്പുണ്ടാകും . ചിലപ്പോളൊക്കെ നല്ല ഡ്രസ്സ് ആയിരിക്കും ഇട്ടിട്ടുണ്ടാകുക ,ചിലപ്പോൾ തീരെ മുഷിയാത്തതും. ജോലി ഉണ്ടായിട്ടു ചിലപ്പോൾ പോകാത്തതായിരിക്കും , അല്ലെങ്കിൽ കുടിച്ചു വീട്ടുകാരുമായി വഴക്കിട്ട് വന്നിരിക്കുന്നതാകാം എന്ന് കാണുമ്പോഴൊക്കെ ഓർക്കാറുണ്ട് . ചിലപ്പോളൊക്കെ മുഖത്തേയ്ക്കു പാറി വീണ എണ്ണമയമില്ലാത്ത മുടിനിറഞ്ഞ തലയിലും കരുവാളിച്ച മുഖത്തും മാന്തിക്കൊണ്ടു ചുവന്ന കണ്ണുകൾ മിഴിച്ചു നോക്കി അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കും .. അയാളാണോ ഇത് ? വിശ്വസിക്കാൻ തന്നെ വയ്യ. എന്തായാലും ഒന്ന് പരീക്ഷിച്ചു ബോധ്യപ്പെട്ടുകളയാം ,ഞാൻ മനസ്സിൽ കരുതി. ഞാൻ അയാളുടെ അടുത്തേയ്ക്കു നടന്നു

" എല്ലി ഹോഗ്തെ (എവിടെ പോകുന്നു )" ഞാൻ പരിചയഭാവം കാണിച്ചു കൊണ്ട് ചോദിച്ചു

" മനയല്ലി ഹോഗത്തെ ( വീട്ടിലേയ്ക്കു പോകുന്നു )" സുസ്മേരവദനനായി സംസാരിച്ച  അയാൾ തികഞ്ഞ ഒരു മര്യാദക്കാരനെപ്പോലെ കാണപ്പെട്ടു.

പോകുന്നെന്ന് കൈകൊണ്ട് ആഗ്യം കാണിച്ചു ഒരു ചിരികൂടി സമ്മാനിച്ച് അയാൾ നടന്നു നീങ്ങി.

എന്തെല്ലാം മാറ്റങ്ങളാണ് ലോക്ക് ഡൌൺ കൊണ്ടുവരുന്നത്. ചുവന്നകണ്ണുകളും കരുവാളിച്ച മുഖവും പ്രേംനസീർ മീശയ്ക്കും ക്ലോസപ്പ് പുഞ്ചിരിക്കും വഴിമാറി. മുഷിഞ്ഞ ഷിർട്ടിന്റ്റെ സ്ഥാനത്തു തിളങ്ങുന്ന പുള്ളിഷർട്ട് !

*********                                                                           *********                   
ഞാൻ ധൃതിയിൽ ഷോപ്പിലേയ്ക് നടന്നു, ആരോ ഒരാൾ എന്തൊക്കെയോ വാങ്ങിച്ചു ബിൽ ചെയ്തുകൊണ്ടിരിക്കുന്നു . അയാൾ പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ കയറി, അത്യാവശ്യസാധങ്ങളൊക്കെ വാങ്ങിച്ചു. തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ചുപേർ അപ്പുറത്തെ പാർക്കിൽ ഇരിക്കുന്നത് കണ്ടത്. അവിടെ ഒരു പാർക്ക് ഉള്ളതറിയാം .പക്ഷേ കഴിഞ്ഞ തവണ വന്നപ്പോൾ അത് അടച്ചിരിക്കുകയായിരുന്നു. ഇന്നെന്താണാവോ തുറന്നത് ? ചിലപ്പോൾ അതിനുള്ളിൽ ആരെങ്കിലും ജോലിക്കാർ ഉണ്ടായിരിക്കും ,പുല്ലുപറിക്കാനോ ബുഷ് ചെടി വെട്ടാനോ മറ്റോ ..ഞാനൂഹിച്ചു. അകെ മൂന്നുനാലു പേർ മാത്രമേ ഉള്ളിലുള്ളൂ, അവരെ ഒന്നുരണ്ടുപേരെ പരിചയമുണ്ട് , അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരാണ്. ഇടയ്ക്കു ഒഴിവുസമയങ്ങളിൽ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഞാനവിടെ പോയിരിക്കാറുണ്ടായിരുന്നു.
 അത്ര വലുതല്ലെങ്കിലും പ്രകൃതിഭംഗി നിറഞ്ഞ ഒരു പാർക്കാണത് . ദീർഘചതുരാകൃതിയുള്ള അതിർത്തികളിൽ അലങ്കാര വൃക്ഷങ്ങളും ഭംഗിയായി വെട്ടിനിർത്തിയ ബുഷ് ചെടികളുമുണ്ട്. ഉള്ളിൽ അവിടവിടെയായി മുസാണ്ടച്ചെടികൾ, അവയുടെ ചുവന്ന പൂക്കൾ നിലത്തേക്ക് തൂങ്ങി കാറ്റത്ത് ആടിയുലയുന്നു. പിന്നെ  ഇടയ്ക്കിടെ വെളുത്ത, ചുവന്ന പൂക്കൾ സമൃദ്ധമായുള്ള കടലാസുചെടികൾ. എല്ലായിടത്തും നടന്നുകാണുവാൻ കല്ലുപാകിയ നടവഴികൾ . ഒത്തനടുവിലായി ഒരു ചാമ്പമരമുണ്ട് , അവിടവിടെയായി ചുവന്നചാമ്പയ്ക്കകൾ കാണാം ,അത് കായ്ച്ചുതുടങ്ങുന്നതേയുള്ളു . ഇരിക്കാനായി നിശ്ചിത അകലത്തിൽ പത്തോളം കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളുണ്ട് .

എന്തായാലും വന്നതല്ലേ കുറച്ചുനേരം ഇരുന്നു ശുദ്ധവായു ശ്വസിച്ചുകളയാം എന്ന് കരുതി ഞാൻ ഉള്ളിലേയ്ക്ക് കയറി, ചാമ്പമരത്തണലിലുള്ള ഇരിപ്പിടത്തിലിരുന്നു. അടുത്ത ഫ്ലാറ്റിലുള്ള ഒരു ചേട്ടൻ നടപ്പാതയിലൂടെ കൈകൾ വീശി നടക്കുന്നു , ഇടയ്ക്കു കണ്ടപ്പോൾ പുഞ്ചിരിച്ചു . അല്പം പ്രായം ചെന്ന ഒരു ആന്റി കുറച്ചു ദൂരെ മാറി ഇരുന്നു പാട്ടുകേൾക്കുകയാണ്, അവരും അതേ ഫ്ലാറ്റിൽ തന്നെയുള്ളതാണ്. പിന്നെ കുറെ ദൂരെ കടലാസുപൂക്കളുടെ അടുത്തുള്ള ഇരിപ്പിടത്തിൽ  ഒരു ചെറുപ്പക്കാരൻ  ഇരുന്നു ഫോൺ ചെയ്യുന്നുണ്ട് , സ്റ്റുഡന്റ് ആണെന്നുതോന്നുന്നു  കണ്ടിട്ട്. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട് . ഞാൻ ഫോൺ തുറന്നു മെസ്സേജുകൾ ഒക്കെ ചെക്ക് ചെയ്തു, പിന്നെ ഒന്നുരണ്ടു പാട്ടുകേട്ടു. നല്ല സുഖമുണ്ട് അവിടെയിരിക്കാൻ , തണുത്ത കാറ്റും പിന്നെ ചുറ്റും പൂക്കളും ,കിളികളുടെ ശബ്‌ദവും .. കുറച്ചുകഴിഞ്ഞു ഒരു പോലീസുകാരൻ അതുവഴി ബൈക്കിൽ വന്നു , അല്പം ദൂരെയുള്ള ഒരു കടയുടെ അടുത്ത് നിർത്തി എന്നിട്ടു ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ഞാൻ മാസ്ക്  നേരെയാക്കിവെച്ചു , ഒന്നും പേടിക്കാനില്ല കാരണം കയ്യിൽ  സാധനങ്ങളും ബില്ലും ഉണ്ട് പിന്നെ മാസ്കും വെച്ചിട്ടുണ്ടല്ലോ, പിന്നെ ഇവിടെ ഇരിക്കുന്നതും സാമൂഹിക അകലം പാലിച്ചുതന്നെ .. അങ്ങനെ സമയം കടന്നുപോയി. ചെറുപ്പക്കാരൻ ഫോണിൽത്തന്നെയാണ്, ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുമുണ്ട് . .


പത്തുപതിനച്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി ടൂ വീലറിൽ പാർക്കിന്റെ മുൻവശത്തുവന്നു, അവരും മാസ്ക് വെച്ചിട്ടുണ്ട്. മുഖം മുഴുവൻ കാണുന്നില്ല എങ്കിലും ഒരു സുന്ദരി തന്നെ . വണ്ടി നിർത്തി ഫോണിൽ ആരോടോ സംസാരിച്ചിട്ട് ആ ചെറുപ്പക്കാരൻ നിൽക്കുന്ന ഭാഗത്തേയ്ക്കുനടന്നു . ഇപ്പോൾ കാര്യം മനസിലായി ! പെൺകുട്ടി ആ ചെറുപ്പക്കാരന്റെ ഇരിപ്പിടത്തിനരികെ ചെന്നു, ചെറുപ്പക്കാരൻ എഴുന്നേറ്റു. അൽപനേരം അവർ മുഖത്തോടു മുഖം നോക്കി നിന്നു, പിന്നെ എവിടാ എന്താ എന്നൊന്നും നോക്കിയില്ല . ഒറ്റ കെട്ടിപ്പിടുത്തം. ഞാൻ ആന്റിയുടെ നേരെ നോക്കി , ആന്റി കാര്യമായി എന്തോ നോക്കുകയാണ് മൊബൈലിൽ . നടന്നുകൊണ്ടിരുന്ന ചേട്ടൻ ഈ കാഴ്ചകണ്ടു വന്നവഴിയേ വീണ്ടും തിരിച്ചുനടന്നു. മുസാണ്ടപ്പൂക്കളും ചാമ്പമരവും സന്തോഷംകൊണ്ട് ഒന്നിളകിയതുപോലെ.. ഒരുപാടു പ്രണയകഥകൾ നിറഞ്ഞാടിയ ആ പാർക്കിലെ ഓരോ പൂക്കളും കുറേക്കാലം കൂടി വീണ്ടും ഒരുമിച്ചു പുഞ്ചിരിച്ചതുപോലെ .. വല്ല കൊറോണവൈറസും ഇവിടെയെങ്ങാനുമുണ്ടെങ്കിൽ ഇതൊക്കെക്കണ്ട് ഒരു മൂളിപ്പാട്ട് പടിയേനെ ! അല്ലെങ്കിലും പ്രണയത്തിനു എന്ത് ലോക്ക് ഡൌൺ , പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നല്ലേ ഏതോ കവി പറഞ്ഞിരിക്കുന്നത് ? ആ പെൺകുട്ടി അതാ ആ പയ്യന്റെ കയ്യും പിടിച്ചു പതിയെ പാർക്കിലൂടെ നടക്കാനൊരുങ്ങുകയാണ് .. അവർക്കായി വഴിത്താരയൊരുക്കി മുസാണ്ടപ്പൂക്കളും ചാമ്പമരവും അലങ്കാരച്ചെടികളും ഇവിടെ തയ്യാറായി നിൽക്കുന്നു . ആന്റി ഇപ്പോഴും മൊബൈലിൽ തന്നെ കണ്ണും നട്ടിരിക്കുകയാണ് . ദൂരെ നിൽക്കുന്ന പോലീസുകാരൻ പാർക്കിലേയ്ക്കുവന്നു ആ കമിതാക്കളെ ' സാമൂഹിക അകലം ' പാലിക്കാത്തതിന് ശകാരിക്കുമായിരിക്കുമോ ? അതോ ചാമ്പമരത്തെയും മുസാണ്ടപൂക്കളെയുംപോലെ അവർക്കു ഒത്താശ ചെയ്തു വീണ്ടും ഫോൺ വിളി തുടരുമായിരിക്കുമോ ? അത്തരം ഒരുപിടി ചോദ്യങ്ങൾ സ്വയം ചോദിച്ചുകൊണ്ട് പാർക്കിൽ നിന്ന് ഇറങ്ങി തിരിച്ചുനടന്നു ..

Thursday, April 23, 2020

വൈറസുകൾക്കു നടുവിൽ

ഹാളിലെ  ശബ്ദം കേട്ടാണ് ഉണർന്നത് . ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. ഉറക്കം തീർന്നിട്ടില്ല , കണ്ണു തിരുമ്മി എഴുന്നേറ്റു. സന്തോഷും അനീഷും ജലീലുമുണ്ട്  ഹാളിൽ ,ടീവി കാണുകയാണ്.

" എന്താ ഇത്ര ബഹളം വെയ്ക്കാൻ രാവിലെത്തന്നെ " ഞാൻ അല്പം നീരസത്തോടെ ചോദിച്ചുകൊണ്ട്  ഹാളിലേക്കു ചെന്നു .

ടീപ്പോയിൽ ചായ ഫ്‌ളാസ്‌ക് ഇരിപ്പുണ്ട്. അനീഷ് ഇട്ടതാവും, ഇന്ന് മുതൽ ഒരാഴ്ച അവനാണ് ചീഫ് കുക്ക് .

ഞാൻ കപ്പിലേയ്ക്ക് ചായ ഒഴിച്ചെടുത്തു സോഫയിൽ ഇരുന്നു.

" എടാ കേരളത്തിൽ നിപ്പ വൈറസ് വന്നപോലെ ഏതോ ഒരു 'കൊറോണ'  എന്ന വൈറസ്  ചൈനയിൽ പടർന്നു പിടിക്കുന്നുണ്ട് . എല്ലാ ചാനലിലും അതിന്റെ വാർത്തയുമുണ്ട് " ജലീൽ സിഗരട്ടു  പാക്ക് എന്റെ നേരെ നീട്ടിക്കൊണ്ടു  പറഞ്ഞു .

" ചൈനയല്ലേ , ചിലപ്പോൾ ഡ്യൂപ്ലിക്കേറ്റ് വൈറസ് ആയിരിക്കും " ഞാൻ തമാശ മട്ടിൽ പറഞ്ഞുകൊണ്ട് റൂമിലേയ്ക്ക് നടന്നു .

ഫോൺ എടുത്തുനോക്കി , പ്രധാനപ്പെട്ട മെസ്സേജുകൾ ഒന്നും തന്നെ ഇല്ല . ഇന്ന്  2 മണിക്ക് ഓഫീസിൽ പോണം , കുറച്ചു ജോലികൾ ചെയ്തു തീർക്കാനുണ്ട് . അടുത്ത മാസം ആനുവൽ ലീവിന് പോകുന്നതിനു വേണ്ടിയുള്ള അഡ്ജസ്റ്മെന്റ് ആണ് . ആദ്യത്തെ ലീവ് ആണ് , ഇവിടെ ദുബായിൽ വന്നിട്ട് ഒരു വർഷം തികയുന്നു . സന്തോഷും എന്റെ കമ്പനിയിൽ തന്നെ,  ജലീൽ വേറൊരു കമ്പനിയിൽ ജോലി ചെയ്യുന്നു, അനീഷിന് ബിസിനസ്സാണ്. ഇവന്മാരൊക്കെ ഉള്ളതുകൊണ്ട് പ്രവാസജീവിതത്തിന്റെ ബോറടി അത്ര അറിയുന്നില്ല . പാതിയായ സിഗരറ്റു കെടുത്തി വേസ്റ്റുബിന്നിലിട്ടു ബാത്റൂമിലേയ്ക്ക് നടന്നു, തമാശ കളിച്ചു നില്ക്കാൻ സമയമില്ല, മണി പതിനൊന്നാകുന്നു.

ഓഫീസിന്റെ പുറത്തു ആരൊക്കെയോ നിൽക്കുന്നു , ഇന്ന് എന്തോ ഇന്റർവ്യൂ ഉണ്ടെന്നു പറഞ്ഞിരുന്നു അവരാകും. ഒരു പത്തു പതിനഞ്ചു പേര് കാണുമായിരിക്കും , സ്റ്റോറിലേക്കുള്ള സ്റ്റാഫ് ഇന്റർവ്യൂ ആണ് .റിസപ്ഷൻ ഡെസ്‌കിനടുത്തു ഓഫീസ് ബോയ് അവർക്കുള്ള ആപ്പ്ളിക്കേഷൻ ഫോം കൊടുക്കുന്നു . നേരേ HR ഡിപ്പാർട്മെന്റിലേക്ക് പോയി , ലീവ് നേരത്തെ അപ്പ്രൂവ് ആയതാണ് ,ടിക്കറ്റ് എടുത്തോ എന്നറിയണം . രണ്ട്‌ ദിവസം കഴിഞ്ഞു എടുക്കാമെന്ന് മാനേജർ ഉറപ്പു പറഞ്ഞു . പിന്നെ വീണ്ടും പതിവ് ജോലികളിലേക്ക് .. സ്റ്റാഫുകളൊക്കെ ഫീൽഡിൽ പോയി എന്ന് തോന്നുന്നു , ആരെയും കാണുന്നില്ല . കുറച്ചു സമയം കഴിഞ്ഞു സിജോ വന്നു , മലയാളിയും അടുത്ത സുഹൃത്തുമാണ്. അല്പം കുശലം പറഞ്ഞു. സംസാരത്തിനിടയ്ക്കു ചൈനയിൽ വൈറസ് പകർച്ചവ്യാധി ബാധിച്ച കാര്യം സിജോ പറഞ്ഞു , അവിടെ സ്ഥിതി ഗുരുതരമായേക്കാം എന്നും പറഞ്ഞു, രാവിലെ ടീവിയിൽ കണ്ടിരുന്നു എന്ന് ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു. വീണ്ടും ജോലിത്തിരക്കിലേക്ക് .. ക്ലോക്കിലേക്കു നോക്കി. സമയം അഞ്ചു കഴിഞ്ഞു, ഇനിയും മൂന്നു മണിക്കൂറുകൾ കൂടി..

സമയം എട്ടുമണിയായതും സൈൻ ഔട്ട് ചെയ്തു ബസ് സ്റ്റോപ്പിലേക്ക് നടന്നു. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള കുറെ സാധനങ്ങൾ വാങ്ങിക്കാനുണ്ട്. ഒരു ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്, എന്നും കുറേശ്ശേ കുറേശ്ശേ വാങ്ങിച്ചാൽ അവസാനദിവസത്തെ പരക്കം പാച്ചിൽ ഒഴിവാക്കാം . ലീവ് അപ്പ്രൂവ് ആയ ദിവസം ലുലുവിൽ നിന്ന് കുറെ പെർഫ്യൂമും ഒക്കെ വാങ്ങിയിരുന്നു . ഇനിയും കുറെയുണ്ട് , പക്ഷെ ഇന്നൊരു മൂഡ് തോന്നുന്നില്ല .ഇന്നലത്തെ നൈറ്റ് ഡ്യൂട്ടി കാരണം ആകെ ഒരു ഉഷാറില്ല . ബസ് സ്റ്റോപ്പിൽ എത്തിയതും ബസ് കിട്ടി , സ്ഥിരമായി പോകുന്ന റൂട്ട് ആയതിനാൽ പരിചിതമുഖങ്ങളായിരുന്നു ഏറെയും. സീറ്റ് കിട്ടി ഇരുന്നത് മാത്രം ഓർമ്മയുണ്ട്, കണ്ടക്ടർ ബസ്‌സ്റ്റോപ്പിന്റെ പേര് വിളിച്ചു പറഞ്ഞപ്പോളാണ് ഉറക്കമുണർന്നത് .

അനീഷാണ് ഈയാഴ്ച കിച്ചണിൽ ചാർജ് , കുറച്ചു പച്ചക്കറികളും കറിപ്പൊടികളും വാങ്ങാൻ  മെസ്സേജ് അയച്ചിരുന്നു. സൂപ്പർമാർകെറ്റിൽ വല്യ തിരക്കില്ലാഞ്ഞതിനാൽ പെട്ടെന്ന് തന്നെ സാധനങ്ങൾ വാങ്ങി റൂമിലേക്ക് നടന്നു. ഹാളിൽ ആരെയും കണ്ടില്ല , നേരെ കിച്ചണിലേക്കു ചെന്നു . അനീഷ് പാചകപരിപാടികളുമായി നല്ല തിരക്കാണ് . സാധനങ്ങൾ അടുക്കള ഷെൽഫിൽ വെച്ച് റൂമിലേക്ക് നടന്നു .

" ഒന്ന് ഫ്രഷ് ആയിട്ട് ഞാൻ കൂടി കൂടാം , ഒരു അഞ്ചു മിനിറ്റ് " റൂമിലേക്ക് നടക്കുന്നതിനിടയിൽ അനേഷിനോട് വിളിച്ചു പറഞ്ഞു.

" ചോറും സാമ്പാറും റെഡി , ഇനി മീൻ കറി മാത്രം വെച്ചാൽ മതി " അനീഷ് പറയുന്നത് കേൾക്കാമായിരുന്നു .

ഷവറിൽ നിന്ന് തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ നല്ല സുഖം, വേനൽചൂട് കടുത്തു തുടങ്ങിയിരിക്കുന്നു. നാട്ടിലും ഇപ്പൊ ഏറെക്കുറെ വേനൽ ഇങ്ങനെ തന്നെ, കഴിഞ്ഞവർഷം ചാനലുകൾ വരെ പറഞ്ഞു കേരളം ഗൾഫ് പോലെ ആയെന്നു. ആരെക്കെയോ ഹാളിൽ സംസാരിക്കുന്നതു കേൾക്കാം ,അനീഷും  ജലീലും ആയിരിക്കും. ബാത്റൂമിലെ എക്സ് ഹോസ്റ്റ്  ഫാൻ ശരിക്കു വർക്ക് ചെയ്യാത്തത് കാരണം ഡോർ തുറന്നു പുറത്തേക്കിറങ്ങിയപ്പോൾ ഒരാശ്വാസം.

" ഇന്ത്യയിൽ ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിച്ചു , ചൈനയിൽ നിന്നെത്തിയ ഒരു വിദ്യർത്ഥിക്കാണ് വൈറസ് ബാധ " ജലീലാണ്  പറയുന്നത് .

ഞാൻ ഒന്നും പറയാതെ റൂമിലേക്ക് നടന്നു, ഡ്രസ്സ് ചെയ്തു തിരിച്ചു വന്നു . ഹാളിൽ ആരുമില്ല , എല്ലാവരും മീൻകറി വെക്കാൻ കിച്ചണിൽ കൂടി, കൂടെ ഞാനും. പതിവുപോലെ തമാശകളും കളിയാക്കലും ഒക്കെയായി ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ചു. കഴിച്ചുകൊണ്ടിരിക്കുമ്പോൾ ടീവിയിൽ ചൈനയിലെ അസുഖബാധിത പ്രദേശങ്ങളുടെയും ആശുപത്രികളുടെയും വീഡിയോ ദൃശ്യങ്ങൾ കാണിച്ചപ്പോൾ അൽപനേരം അതിനെപ്പറ്റി സംസാരിച്ചെങ്കിലും അത് ആ രാജ്യത്തെ ഒരു രോഗബാധ ആയി കണ്ടു ഞങ്ങൾ ആരും അതിനു വല്യ പ്രാധാന്യം കൊടുത്തില്ല . അത്താഴം കഴിഞ്ഞു പതിവുപോലെ വീട്ടിൽ വിളിച്ചു; നാട്ടിലെ ചില സുഹൃത്തുക്കളെയും, പിന്നെ കിടന്നു . ലീവിന് പോകുമ്പോൾ വാങ്ങിക്കേണ്ട സാധനങ്ങളുടെയും വാങ്ങിച്ച സാധനങ്ങളുടെയും ഒരു താരതമ്യ പഠനം മനസിൽ നടന്നുകൊണ്ടിരിക്കെ എപ്പോഴോ ഉറങ്ങിപ്പോയി .

പിറ്റേ ദിവസം രാവിലെ വാർത്തയിൽ യൂറോപ്പിലെ ചില പ്രദേശങ്ങളിലേക്കും  അമേരിക്കയിലേക്കും  ഈ വൈറസ് പടർന്നതായും ജൈവ ശാസ്ത്രജ്ഞർ ആ വൈറസിന് കോവിഡ് -19 എന്ന പേരുകൊടുത്തതായും അറിഞ്ഞു. പതിവുപോലെ ഓഫീസിൽ പോകാൻ ബസ്‌സ്റ്റോപ്പിലെത്തി ബസ് കാത്തുനിൽക്കുമ്പോളാണ് കൂടെ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന ഒരാൾ ആ വാർത്ത ശ്രദ്ധയിൽ പെടുത്തുന്നത് . ഗൾഫിലെ ബസ്‌സ്റ്റോപ്പുകളിൽ വരുന്ന ബസുകളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ചെറിയ മോണിറ്റർ ഉണ്ട് ,പൊതുവായ മറ്റു  അത്യാവശ്യ വിവരങ്ങളും അതിൽ കാണിക്കാറുണ്ട് . അതിൽ ഇങ്ങനെ ഒരു സ്ക്രോളിങ് മെസ്സേജ് ഉണ്ടായിരുന്നു " ദുബായിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്തു , സമാനമായി മറ്റു ഗൾഫ് രാജ്യങ്ങളിലും അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ". അല്പം ആശങ്കയോടെയാണ് ആ വാർത്ത വായിച്ചത്. ബസിൽ ഇരിക്കുമ്പോഴും , ബസിൽ നിന്നിറങ്ങി ഓഫീസിലേക്ക്‌ നടക്കുമ്പോഴും ആ ആശങ്ക മനസ്സിൽനിന്ന് വിട്ടൊഴിഞ്ഞിരുന്നില്ല .

ഓഫീസിലും ചൂടേറിയ ചർച്ച കോവിഡ് തന്നെ ആയിരുന്നു .  പെട്ടെന്ന് വ്യാപിക്കുന്ന വൈറസ് മരണകരണമായേക്കാം എന്ന വസ്തുത എല്ലാവരിലും ആശങ്കയുളവാക്കിയിരുന്നു. ചൈനയിൽ പതിനായിരക്കണക്കിന് ആളുകളിലേക്ക് ദ്രുതഗതിയിൽ ‌ പടർന്ന വൈറസ് രണ്ടായിരത്തോളം പേരുടെ ജീവനെടുത്തുകഴിഞ്ഞിരുന്നു. യൂറോപ്പ് സമാനമായ ഒരു ദുരന്തത്തെ ഭയന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഊര്ജിതമാക്കിയിരിക്കുന്നു . സംസാരിക്കുമ്പോൾ ഞങ്ങൾ എല്ലാവരുടെയും മുഖത്തു ആശങ്ക നിഴലിച്ചിരുന്നു .
പിന്നീടുള്ള ദിവസങ്ങൾ കാര്യങ്ങൾ എല്ലാം പാടേ മാറ്റിമറിച്ചു. ഗൾഫിൽ വൈറസ് ദ്രുതഗതിയിൽ പടർന്നു .വിമാനത്താവളങ്ങൾ അടച്ചു, രാജ്യത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഓഫീസുകൾ പൂട്ടി, വർക്ക് ഫ്രം ഹോം സിസ്റ്റം വന്നു. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം നിരോധിച്ചു. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ മാസ്ക് ധരിക്കണം , യാത്രാ പാസ്സ് വേണം . സുഗമമായി ഒഴുകിയിരുന്ന ജനജീവിതം താറുമാറായി.

കുറച്ചു സാധങ്ങൾ വാങ്ങിക്കാൻ ഇന്ന് പാസ്സ് എടുത്തിട്ടുണ്ട്, കുറെ ദിവസമായി ഒന്ന് പുറത്തേയ്ക്കു പോയിട്ട് . പുറത്തേക്കു പോകുമ്പോൾ സിഗരറ്റു പാക്കും ലൈറ്ററും കരുതിയിരുന്ന സ്ഥാനത്തു ഇപ്പോൾ മാസ്കും സാനിറ്റൈസറുമാണുള്ളത് . പ്രഭാത സായാഹ്‌ന സവാരികൾക്കു പോകുമായിരുന്ന, വഴിനീളെ  വെളുപ്പും ചുമപ്പും കടലാസുപൂക്കൾ നിറഞ്ഞ വഴിത്താരകൾ ഇന്ന് വിജനമാണ്. പ്രണയികളുടെയും  ദമ്പതികളുടെയും സല്ലാപം  മാത്രം കണ്ടു ശീലിച്ച ആ പൂക്കൾക്ക് ആംബുലൻസുകളുടെ സൈറൺ വിളികൾ എത്രമാത്രം അരോചകമായ ഒന്നായിരിക്കും ? ദുബായിലെ നൈഫ് മാർക്കറ്റിലും ദെയ്‌രയിലും നിരവധി വഴിയോര ഭോജനശാലകളുണ്ട്, വിവിധ സംസ്കാരങ്ങളുടെ ഗന്ധങ്ങളും രുചിയും അവിടെ ഇഴുകിച്ചേരുന്നു. ആഫ്രിക്കൻ, ഈജിപ്ഷൻ , ഇന്ത്യൻ  ബാർബിക്യു റസ്റ്റോറന്റുകൾ .. റോഡരുകിലേയ്ക് നീക്കിയിട്ട ഭക്ഷണമേശയ്ക്കിരുവശവും ഇരുന്നു പുഞ്ചിരിക്കുന്ന വിവിധ വംശജരായ ആൾക്കാർ .. വെന്ത ചിക്കന്റെയും മയണീസിന്റേയും ഗന്ധം.. ഹുക്കയും കോഫിയും കിട്ടുന്ന എത്യോപ്യൻ കോഫീ ഷോപ്പുകൾ, ആ ഷോപ്പുകളിൽ മയക്കുന്ന സൗന്ദര്യം കണ്ണിലൊളിപ്പിച്ച എത്യോപ്യൻ സുന്ദരികൾ .. ട്രാഫിക് സിഗ്നലിന്റെ പച്ചവെളിച്ചം തെളിയുമ്പോൾ റോഡിലേയ്ക്ക് വർണപ്പൊട്ടുകൾ ചിതറിയപോലെ ചലിക്കുന്ന ഒരുകൂട്ടം മനുഷ്യർ .. ജീവിതം വർണാഭമായ ഒരുആഘോഷമാക്കിയവർ .. അവയെല്ലാം പൊടുന്നനെ  എവിടെ അപ്രത്യക്ഷമായി ? ഈ ഏകാന്തത ഈ തെരുവുകൾക്കെത്ര ദുസ്സഹമായ ഒന്നായിരിക്കും ? ഇടയ്ക്കിടെ റോന്തുചുറ്റുന്ന പോലീസ് വാനുകൾക്കു ഈ തെരുവുകൾക്കു ജീവൻ പകരാൻ കഴിയുമോ ? ബർ ദുബായിലെ ' ഹബ്‌റ '(കടത്തു/  ഫെറി) യും നിശ്ചലമായി . തടികൊണ്ട് നിർമിച്ച വള്ളത്തിനേക്കാൾ അല്പം വീതിയുള്ള നൗകകളിലൂടെ അക്കരെ കടക്കാം , കടത്തിനിരുവശവും പൗരാണികവും ആധുനികവുമായ കെട്ടിടങ്ങളുടെ , സംസ്കാരങ്ങളുടെ ഇഴുകിച്ചേരൽ കാണാം . കടത്തിനക്കരെ ഇന്ത്യൻ ശിവ ക്ഷേത്രവും ജൈനക്ഷേത്രവും , ശ്രീകൃഷ്ണക്ഷേത്രവുമുണ്ട് . ഇതെല്ലാം തിടുക്കപ്പെട്ടു ക്യാമറയിൽ പകർത്തുന്ന യാത്രക്കാരെക്കൊണ്ട് നിറഞ്ഞതായിരുന്നു ഓരോ തോണികളും . അക്കരെയെത്തുന്ന തോണികളെ കാത്തു അനേക കൂട്ടം പ്രാവുകളുണ്ടാകും , അവയെല്ലാം തീർത്ഥാടകർ എറിഞ്ഞുകൊടുക്കുന്ന ചോളത്തിന്റെയോ ഗോതമ്പുമണികളുടെയും പിറകെയായിരിയ്ക്കും .. ഇപ്പോൾ ആ തോണികളെവിടെ ? പ്രാവുകളുടെ കലപിലശബ്ദമെവിടെ .. അനുസ്യൂതം ഒഴുകിയിരുന്ന ഒരു ജനസഞ്ചയമെവിടെ ?


ദുബായിൽ വൈറസ് ബാധിതർ ആയിരം കവിഞ്ഞു, എല്ലാ ഗൾഫ് രാജ്യങ്ങളിലും സമാന സാഹചര്യമാണ് ഉള്ളത് .പുറത്തേയ്ക്കു  ഇറങ്ങാൻ പോലും എല്ലാവർക്കും  ഭയമാണ്, എപ്പോൾ എവിടെനിന്നാണ് വൈറസ് ബാധ ഉണ്ടകുന്നതെന്നു പറയാൻ കഴിയില്ല . ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ എല്ലാവരും താമസസ്ഥലത്തു തന്നെ സുരക്ഷിതരായി തുടരാനാണ് ഗവണ്മെന്റിന്റെയും കമ്പനികളുടെയും നിർദ്ദേശം .  ഞങ്ങൾ എല്ലാവരും പരമാവധി പുറത്തുപോകുന്നതു ഒഴിവാക്കി ഫ്ലാറ്റിൽ തന്നെ കഴിയുന്നു, അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം ഒരാൾ മാറി മാറി പോകും . എനിക്കും സന്തോഷിനും ജോലിക്കു കുഴപ്പമില്ല . പക്ഷെ ജലീലിന്റെ ജോലി കോൺട്രാക്ട് വ്യവസ്ഥയിലുള്ളതാണ് . ജോലിയില്ലെങ്കിൽ ശമ്പളം ബുദ്ധിമുട്ടാകും . എങ്ങനെയെങ്കിലും നാട്ടിലേക്കുപോകാനും നിർവാഹമില്ല . ഭാര്യയെയും കുട്ടികളെയും പറ്റിപറയുമ്പോഴും വീട്ടിലേക്കു വീഡിയോ കാൾ ചെയ്യുമ്പോഴും പഴയ ഉഷാറില്ല മൂപ്പർക്ക്, ഇപ്പോഴും എന്തെങ്കിലും ചിന്തിച്ചു ഒറ്റക്കിരിക്കുന്നതു കാണാം . അനീഷിന്റെ സ്ഥിതി ഗുരുതരമാണ്, ആൾക്ക് ബിസിനസ്സാണ് . കല്യാണമൊക്കെ കഴിഞ്ഞു പുതിയ ബിസിനസ് തുടങ്ങി കുറച്ചു മാസങ്ങളെ ആയിട്ടുള്ളു , നല്ലൊരു തുക ഇൻവെസ്റ്റ് ചെയ്തുകഴിഞ്ഞു. ഇനി എന്താകും എന്നൊരു രൂപവുമില്ല . ഞങ്ങളാരും അവനോടു കൂടുതൽ ഒന്നും ചോദിച്ചു ടെൻഷൻ അടിപ്പിക്കാറില്ല . കുറെ ദിവസമായി അവൻ റൂമിൽത്തന്നെയാണ്, പുറത്തേയ്ക്കു വല്ലപ്പോഴും മാത്രം വരും.

അങ്ങനെയൊരു ദിവസമാണ് പുറത്തുപോയി വന്ന അനീഷ് ആ വിവരം പറഞ്ഞത് . ഞങ്ങളുടെ തൊട്ടടുത്ത കെട്ടിടത്തിൽ രണ്ടു കോവിഡ് രോഗികളുണ്ടെന്നു, അതിൽ ഒരാൾക്ക് സീരിയസ് ആണത്രേ! നിർവികാരമായ മുഖത്തോടെയാണ് ഞങ്ങൾ ആ വാർത്ത കേട്ടത്. അതിന്റെ പിന്നാലെ ഹെൽത്ത് അതോറിറ്റിയിൽ നിന്ന് ആൾക്കാർ വന്നു സാനിറ്റൈസർ, മാസ്ക് എല്ലാം തന്നു, പാലിക്കേണ്ട മുൻകരുതലുകളെപ്പറ്റി വിവരിച്ചു തന്നു . എന്നോ ഒരിക്കൽ റൊട്ടിയും ഡാൽഫ്രയും, മഷൂർ ഡാൽ മിക്സ്ചറുമൊക്കെ അവരുടെ ഏതോ ഒരു ആഘോഷത്തിന് കൊണ്ടുവന്നു തന്ന പഞാബിക്കാരിയായ ആ ഇത്തയ്ക്കാണ് കോവിഡ് മൂർച്ഛിച്ചിരിക്കുന്നതു , സദാ പ്രസരിപ്പുനിറഞ്ഞ മുഖവും പുഞ്ചിരിയുമായി കാണപ്പെട്ടിരുന്ന അവർക്കോ?  വിശ്വസിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസം  ഞാൻ ലീവിനുപോകുന്ന കാര്യം പറഞ്ഞപ്പോൾ പോകുന്നതിനു രണ്ടു ദിവസം മുൻപ് ഓർമ്മിപ്പിക്കണം പഞ്ചാബി സ്വീറ്റ്‌സ് തന്നുവിടാം എന്നൊക്കെ പറഞ്ഞതാണ്, ഒന്ന് പോയി കാണാൻ പോലും കഴിയില്ലല്ലോ. ഞങ്ങൾ ചില മലയാളി സംഘടനകളെയൊക്കെ ബന്ധപ്പെട്ടു നാട്ടിൽ എത്താനുള്ള മാർഗങ്ങളെ പറ്റി അന്വേഷിച്ചു. ഒരാഴ്‌ചയോളം കാത്തിരുന്നിട്ടും കാര്യമായ പുരോഗതിയൊന്നും കണ്ടില്ല . അതിനടിയ്ക്കു ഓഫീസിലെ HR മാനേജർ വിളിച്ചു. എന്റെ നാട്ടിലേക്കുള്ള ടിക്കറ്റ് അടുത്തയാഴ്‌ചയാണ്‌ ബുക്ക് ചെയ്തത്, നേരത്തെ ക്യാൻസൽ ചെയ്യുന്ന കാര്യം പറയാനാണ് വിളിച്ചത് അല്ലെങ്കിൽ റീഫണ്ട് കിട്ടില്ല. നിരാശയോടെയാണ് ഫോൺ കട്ട് ചെയ്തത്, ഒരുവർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ ലീവ് ആണ്. ആകപ്പാടെ ഒരു അസ്വസ്ഥത പോലെ, അൽപനേരം കസേരയിലിരുന്നു. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒക്കെ പലപ്പോഴായി വാങ്ങിച്ച സാധങ്ങളെല്ലാം കട്ടിലിന്റെ അടിയിൽ നിരത്തി വെച്ചിരിക്കുന്നതു കാണാമായിരുന്നു, കുറച്ചുനേരം അതിൽത്തന്നെ നോക്കിയിരുന്നു ..

രണ്ടുമൂന്നു ദിവസം കഴിഞ്ഞു ഞാൻ ഹാളിൽ വിരുന്നു വീട്ടിലേക്കു വീഡിയോ കാൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു . കേരളത്തിൽ സ്ഥിതിഗതികൾ അത്ര കുഴപ്പമില്ല , രോഗം നിയന്ത്രണവിധേയമായിക്കഴിഞ്ഞു , അതൊരാശ്വാസമായി . പെട്ടെന്നാണ് ഫ്ളാറ്റിലെ ക്ലീനിങ്ങിനു വരുന്ന ബംഗാളി പയ്യൻ ഓടിക്കിതച്ചു വന്നു ആ വിവരം അറിയിച്ചത്. തൊട്ടടുത്ത ഫ്ളാറ്റിലെ പഞാബിക്കാരി ഇത്ത കോവിഡ് മൂർച്ഛിച്ചു മരിച്ചു .. അവിശ്വസനീയതയോടെയാണ് ഞങ്ങൾ ആ വർത്തകേട്ടത്  .. അങ്ങോട്ടുപോകാൻ നിർവാഹമില്ല . ഞങ്ങൾ ബാൽക്കണിയിൽ ചെന്ന് താഴേക്ക് നോക്കി, താഴെ ഹെൽത്തിലെ ആൾക്കാർ പോലീസ് എല്ലാരും ഉണ്ട്, എല്ലാവരും മുഖാവരണവും ശരീരം മുഴുവനും മറയ്ക്കുന്ന ഗൗണും ഗ്ലൗസും ധരിച്ചിട്ടുണ്ട് . സമീപപ്രദേശത്തെ താമസക്കാർ എല്ലാവരും ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് നോക്കുന്നുണ്ട്. രണ്ടു അറ്റെൻഡന്റുമാർ ട്രോളിയിൽ മൃതശരീരം കൊണ്ടുവന്നു ആംബുലൻസിലേയ്ക് കയറ്റുന്നു, അവരുടെ ഭർത്താവും മകളും സമീപത്തായി നിൽപ്പുണ്ട് .അവരും മുഖാവരണവും ഗ്ലൗസുമൊക്കെ ധരിച്ചിട്ടുണ്ട്. രണ്ടുപേർക്കു  മാത്രമേ കൂടെപ്പോകാൻ അനുമതി കാണൂ , കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതശരീരങ്ങൾ സംസ്കരിക്കുന്നതിനു ചില മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുമൊക്കെ ഉള്ള കാര്യം പത്രത്തിൽ വായിച്ചത്‌ ഞാൻ ഓർത്തു. അതുപോലെതന്നെ സംഭവിച്ചു, പോലീസ് ഭർത്താവിനെയും മകളെയും  മാത്രമേ ആംബുലൻസിൽ കയറ്റിയുള്ളു. അവരുടെ വൃദ്ധ മാതാപിതാക്കളും കുടുംബാംഗങ്ങളും ഗേറ്റിന്റെ അരുകിൽ നിർവികാരനായി നോക്കിനിൽക്കെ ചുറ്റും ഭീതി നിറഞ്ഞ അനേകം കണ്ണുകളെ സാക്ഷിയാക്കി ആംബുലൻസ് സൈറൺ മുഴക്കി നീങ്ങിത്തുടങ്ങി ... ഇത്തയുടെ പുഞ്ചിരിക്കുന്ന മുഖം ഒരു വേദനയായി മനസിൽ നിറഞ്ഞു  ..

അനീഷും ജലീലും സന്തോഷും ഇതൊന്നും കാണാൻ വയ്യെന്നപോലെ ഉള്ളിലേയ്ക്ക് പോയി. ബംഗാളിപ്പയ്യൻ ഇനിയുള്ള കാര്യങ്ങൾ എന്തൊക്കെയാവും എന്നറിയാനുള്ള വ്യഗ്രതയിലെന്നോണം ധൃതിയിൽ താഴേയ്‌ക്ക്‌പോയി.. ഞങ്ങളുടെ കോളനിയിലേക്കുള്ള റോഡിൻറെ അങ്ങേയറ്റത്ത് ദൂരെയായി ഒരു ചുവന്ന പൊട്ടുപോലെ ആംബുലൻസ് മറഞ്ഞുപോകുന്നു .. പറഞ്ഞറിയിക്കാനാകാത്ത എന്തോ നിർവികാരതയും ഭയവും മനസ്സിൽ നിറയുന്നു. ചുറ്റും അനേകം കുന്തമുനകൾ നിറഞ്ഞ ശരീരവുമായി കുറെ വൈറസുകൾ ചിറകടിച്ചു വരുന്നതുപോലെ ..അത് അങ്ങകലെ മേഘങ്ങൾക്ക് താഴെമുതൽ പടർന്നു താഴെ ഭൂമിയോളം എത്തിയോ ? ആകാശത്തിനും മേഘങ്ങൾക്കും ഭൂമിക്കും വായുവിനും അവറ്റകളെ ഭയമാണോ? ആ ഭയമാണോ എന്നിലേയ്ക്കും പടരുന്നത് ? അങ്ങ് ദൂരെ ആംബുലൻസിന്റെ ചുവപ്പു വെളിച്ചം കാണുന്നില്ല ..ഒന്നും കാണുന്നില്ല ..മുഴുവൻ ശൂന്യത നിറഞ്ഞിരിക്കുന്നു ...

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...