"സൈതാലിക്കാ ഒരു ചായ, കടുപ്പത്തില് ..." മുനീർ ചായപ്പീടികയുടെ വരാന്തയിൽ നിന്ന് അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു , എന്നിട്ട് ഒരു ബീഡി കത്തിച്ചു .
"ആരിത് മുനീറാ ,, ബരീൻ .. കേറി കുത്തിയിരിക്ക് " സൈതാലിക്ക പുറത്തേക്കു തലയിട്ട്, മുണ്ടിന്റെ കോന്തലയിൽ കൈ തുടച്ചുകൊണ്ടു പറഞ്ഞു .
മുനീര്‍ പീടികയുടെ മുന്നിലെ ബെഞ്ചിലിരുന്നു. ഒരു കൈലി മുണ്ടും വരയൻ ഷർട്ടും തോളിലൊരു ചുവന്ന തോർത്തും ഇതാണയാളുടെ വേഷം . അലസമായി മുഖത്തേക്ക് വീണുകിടക്കുന്ന ചുരുണ്ട മുടിയും തടിച്ച കപ്പടാ മീശയും . അയാൾ ഒരു ലോറി ഡ്രൈവറാണ് .കുറേക്കാലമായി ഈ നാട്ടിലെത്തിയിട്ട് . അയാളെപ്പ്പറ്റി ആർക്കും കൂടുതലൊന്നും അറിയില്ല , സ്വദേശം മലപ്പുറം ആണെന്ന് അറിയാം പിന്നെ അകന്ന കുറച്ചു ബന്ധുക്കൾ മാത്രമേ സ്വന്തം എന്ന് പറയുവാനുള്ളൂ എന്നും അറിയാം .
" ന്നെ കാണാന്‍ കിട്ടണില്ലല്ലോ പഹയാ ? " അബ്ദുള്ള കയ്യിലിരുന്ന ചായ ഗ്ലാസ് കയ്യിലിട്ടു പതിയെ ഉരുട്ടിക്കൊണ്ട് ചോദിച്ചു .
"കൊയ്‌ക്കോട് തടിക്കൂപ്പിലെ കൊറേ ഓട്ടം കിട്ടി, കയിഞ്ഞ മൂന്നാലാഴ്ചയായി അയിന്റെ പിന്നാലെ പാച്ചിലാര്ന്നു ഇക്കാ " മുനീർ മറുപടി പറഞ്ഞു .
" കോളടിച്ച ലക്ഷണം ഉണ്ട് ആള് മൊത്തത്തിലൊന്നു ഉഷാറായീകണ് " അബ്ദുല്ല സൈതാലിക്കയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു .
"അല്ലെത്തന്നെ മുനീര് പോയാ എന്തോരം പോകും? അവന്റെ ഖല്ബ് ഇബടെല്ലേ കെടക്കണത് .."ചായ കുടിച്ചു കൊണ്ടിരുന്ന നസീബാണ് അത് പറഞ്ഞത്..പീടികയിലൊരു ചിരി പടര്‍ന്നു; മുനീറിന്റെ തുടുത്ത മുഖത്ത് ഒരു കള്ളചിരിയും.. അയാളുടെ മനസിലൊരു തരിവളക്കിലുക്കം.
സൈതാലിക്ക വരാന്തയിലേക്ക് ചായയും കൊണ്ട് വന്നു .ഒന്ന് മുനീറിന്റെ നേരെ നീട്ടി ഒരെണ്ണം അബ്‌ദുള്ളക്കും .
ചായ പെട്ടെന്ന് കുടിച്ചു തീർത്തു അയാൾ അതിന്റെ കാശും കൊടുത്തു എണീറ്റു .
" ഞാൻ പോണു ഇക്കാ , പോയിട്ടല്പം പണിയുണ്ട് " സൈതാലിയോട് പറഞ്ഞിട്ട് ബെഞ്ചിൽ ഇരുന്ന അബ്ദുള്ളയോടും നസീബിനോടും പിന്നെ കാണാം എന്ന ആഗ്യത്തിൽ കൈ വീശി , അയാൾ റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറിയുടെ നേർക്ക് നടന്നു .
" എന്താ ഇത്ര അത്യാവശ്യ പണിയെന്നു ഞമ്മക്കറിയാം പഹയാ.. എന്തായാലും കാര്യങ്ങൾ ഉഷാറാകട്ടെ " സൈതാലിക്കയാണത് പറഞ്ഞത് . എല്ലാവരും അത് കേട്ട് പൊട്ടിച്ചിരിച്ചു . മുനീർ ഒരു കള്ളച്ചിരിയോടെ ലോറി സ്റ്റാർട്ട് ചെയ്തു .
* * *
"റസിയാ" മുനീര് വാതിലിൽ മുട്ടി വിളിച്ചു.
"ആരാപ്പോ ഈ നേരത്ത് " എന്ന് അകത്തു നിന്ന് പറയുന്നത് അയാൾക്കു കേൾക്കാമായിരുന്നു . അല്പം കഴിഞ്ഞു വാതിൽ തുറന്നു .
."മുനീറിക്ക !!"..അവള്‍ പരിഭവം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു .
ഒരു കറുത്ത നിറത്തിലുള്ള പർദ്ദയാണ് അവർ ഇട്ടിരുന്നത് , ചുവന്ന നിറത്തിലുള്ള ഷാൾ തലയിലൂടെ ഇട്ടിരുന്നു .കണ്ണുകൾ അവരുടെ വെളുത്തു സുന്ദരമായ മുഖത്ത് നീണ്ടു വിടർന്ന രണ്ടു കറുത്ത പൊട്ടുകളെപ്പോലെ .. ഷാളിന്റെ ചുവപ്പു കവിളുകളിലേക്കു പടർന്നത് പോലെ ..അവൾ അതി സുന്ദരിയായിരുന്നു .
ഊണ് കഴിച്ചു വന്നപ്പോള്‍ റസിയാ മോറ് തുടക്കാന്‍ തുവർത്തെടുത്തു നീട്ടി.അയാള്‍ അത് വാങ്ങി തുടച്ചിട്ടു ഒരു കള്ളച്ചിരിയോടെ അവളെ നോക്കി.അവളുടെ മുഖം നാണം കൊണ്ട് കുനിഞ്ഞു..
'ക്ക് ഞാന്‍ എന്താ കൊണ്ട് ബന്നേക്കന്നെന്ന് അറിയ്യോ?'മുനീര് ചോദിച്ചു.
"ആ ഇയ്ക്കരരീല്യ , ങ്ങള് തന്നെ പറയീ" റസിയ പറഞ്ഞു.
അയാള്‍ ഒരു കടലാസ് പൊതി അവള്‍ക്കുനേരെ നീട്ടി.'ഒരു ചുവന്ന പട്ടുകുപ്പായം ', അതുകണ്ടതും അവളുടെ മുഖത്ത് നിലാവുദിച്ചു .അയാള്‍ അവളെ ചേര്‍ത്ത് പിടിച്ചു..അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു..
വെളുപ്പിനെ അയാള്‍ എഴുന്നേറ്റു,അവള്‍ എഴുന്നേറ്റിട്ടില്ല , അയാള്‍ മുഖം കഴുകി അഴയിൽ നിന്ന് കുപ്പായം എടുത്തിട്ടു, മുടി ചീകി, പിന്നെ ഒരു ബീഡി കത്തിച്ചു .
"എടീ റസിയാ.."അയാള്‍ അവളെ കുലുക്കി വിളിച്ചു..
അവള്‍ ഉറക്കച്ചടവുള്ള കണ്ണുകളോടെ അയാളെ നോക്കി.."ഞാനിറങ്ങുന്നു പെണ്ണെ .."അയാള്‍ ധൃതിയില്‍ പറഞ്ഞു .
"ഒരു കടുംകപ്പി ഇട്ടുതരാം ഇക്കാ"അവള്‍ കിടക്കയില്‍ നിന്ന് എണീറ്റു..
"വേണ്ട , താമസിച്ചു , രാവിലെ തടി കൂപ്പില്‍ എത്തണം , ഇപ്പോഴെങ്കിലും പോയാലേ പറ്റു " എന്നും പറഞ്ഞു അയാള്‍ വരാന്തയിലേക്കിറങ്ങി .
പിറകെ ഓടിച്ചെന്നു അവള്‍ പറഞ്ഞു "ഇക്കാ ഒന്ന് നിക്കൂ ഒരൂട്ടം ചോയ്കട്ടെ "
അയാൾ അവളുടെ മുഖത്തേക്ക് ആകാംഷയോടെ നോക്കി, അവൾ നാണവും പരിഭവവും നിറഞ്ഞ മുഖത്തോടെ ചോദിച്ചു.
"എന്നാ എന്നെ കൂടെ കൂട്ടണേ ഇക്കാ ? ,അതോ ഒക്കെ എന്നെ പറ്റിക്കാന്‍ പറയണതാണോ ? "
"എന്താടീ നീയെന്നെ ആദ്യം കാണുവാണോ? " അയാള്‍ പുകയൂതിക്കൊണ്ട് ചോദിച്ചു.
"ആ യ്ക്ക് ഒക്കെ അറിയാം ങ്ങള്‍ക്കൊക്കെ ഇതൊരു തമാശാ, ഞാനും കേട്ടിരിക്കണ് ലോറിക്കാരുടെ കഥകള് . അതിലൊരു കഥയാവും ഇതും എനിക്കറിയാം .."അവള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു .
"ഇല്യാന്നേ , ഞാനല്ലേ പറയണെ പെണ്ണേ ,നീ ധൈര്യമായിരിക്ക്. അയാൾ അവളെ ചേർത്ത് പിടിച് ആശ്വസിപ്പിച്ചു .
" പറഞ്ഞു നില്ക്കാന്‍ നേരല്യ , ഇനി നിന്നാൽ താമസിക്കും " ഇത്രയും പറഞ്ഞു അയാൾ മുറ്റത്തേക്കിറങ്ങി , പടിപ്പുര കടന്നു .
അയാള്‍ നടന്നു മറയുവോളം അവള്‍ നോക്കി നിന്നു..അകത്തെ കിടക്കയില്‍ ഒരു പട്ടുകുപ്പായം തിളങ്ങി..