Tuesday, October 30, 2018

തണുത്തുറഞ്ഞ ഓർമകളിലേക്ക് (ഓർമ്മക്കുറിപ്പുകൾ)



ഓർമകളുടെ തണുപ്പ് മൂടിയ പുൽക്കൊടികൾ കാറ്റിലാടുന്ന വഴിത്താരയിലൂടെ ബസ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു . ഇനിയും അര മണിക്കൂറോളം  ഉണ്ട്  തോപ്പുംപടി എത്താൻ .ഏകദേശം എട്ടു വര്ഷം മുൻപ് ഇവിടെ നിന്നും പോയതാണ് ; പിന്നെ ഈ വഴി വന്നിട്ടില്ല .ഒരു കാലത്തു കടന്നു പോയ വഴികൾക്കും  കാഴ്ചകൾക്കും  എല്ലാം കാലത്തിന്റെ മിനുക്കുപണികൾ കൊണ്ട് പുതിയ മുഖഭാവം കിട്ടിയിരിക്കുന്നു . ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നു കൗതുകത്തോടെ പരിസരം വീക്ഷിക്കുന്ന ഒരാളെപ്പോലെ ഞാൻ എല്ലാം കണ്ടു, പല മാറ്റങ്ങളും അത്ഭുദപ്പെടുത്തി . ഇന്നലെത്തന്നെ ജിയോ സീഫുഡ്‌സ്  ഓഫീസിലേക്ക് വിളിച്ചിരുന്നു , പഴയ ഒരു സ്റ്റാഫാണ് നാളെ തോപ്പുപടി വഴി പോകുന്നുണ്ട് കമ്പനി ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്നെല്ലാം പറഞ്ഞു . പുതിയ ആരോ ആണ് ഫോൺ എടുത്തത് . ആരാ എന്താ എന്നെല്ലാം ഒന്നും മനസിലാകാത്ത പോലെ കുറെ ചോദിച്ചു .അവസാനം ജെസി മാഡത്തിനെ  അറിയാം നന്ദകുമാർ സാറിന് ഓര്മ കാണും എന്നെല്ലാം കുറെ പറഞ്ഞപ്പോൾ അവർ ഫോൺ ഹോൾഡ് ചെയ്തിട്ടു അല്പം കഴിഞ്ഞു വന്നു . ആരോടെങ്കിലും ചോദിക്കാൻ പോയതായിരിക്കും . നാളെ കമ്പനി അവധിയാണ് എന്ന് അവർ പറഞ്ഞപ്പോളാണ് അറിഞ്ഞത്, എന്തായാലും സെക്യൂരിറ്റി സ്റ്റാഫിന്റെ നമ്പർ തന്നു ,വരണമെങ്കിൽ വന്നോളാനും പറഞ്ഞു. അതൊരു വ്യത്യസ്തമായ കാര്യമായി എനിക്ക് തോന്നി . ജോലിത്തിരക്കിന്റെ ആരവങ്ങളിൽ മുങ്ങിയ ഒരു കാലത്തിന്റെ മുഴുവൻ ഓർമ്മകളെയും  നിശബ്ദതയുടെ ചിറകിലേറി ഓർത്തെടുക്കാനൊരവസരം !!

എന്തൊക്കെയോ ഓർത്തിരുന്നു അല്പം മയങ്ങിപ്പോയി . ഓ എത്താറായി , ഇനി ഒരു  സ്റ്റോപ്പും കൂടിയേ ഉള്ളു . ഇറങ്ങി ഡോറിന്റെ  അടുത്തേക്ക് നീങ്ങി നിന്നു. ജംഗ്ഷനിൽ തന്നെ ബസ് നിർത്തി , ഇറങ്ങി. വലിയ മാറ്റങ്ങൾ ഒന്നും ഇല്ല . മട്ടൺ ചാപ്‌സും വെള്ളയപ്പവും കിട്ടുന്ന ഹോട്ടൽ അവിടെത്തന്നെയുണ്ട് , അങ്ങകലെ പാലം കാണാം പക്ഷെ മുന്നോട്ടു നടന്നു തുടങ്ങിയപ്പോൾ റോഡിന്റെ  ഇടതു ഭാഗത്തു പണ്ടുണ്ടായിരുന്ന ടെലിഫോൺ ബൂത്ത് കാണാനില്ല .വീണ്ടും മുന്നോട്ടു നടന്നു പിന്നെ ഇടത്തേക്ക് ..കുറെയൊക്കെ ഓര്മ വരുന്നു പക്ഷെ ഒരു വ്യക്തത കിട്ടുന്നില്ല. എന്തായാലും ഒന്നുറപ്പാണ് കമ്പനിയുടെ മുൻപിൽ ഒരു ചായക്കട കാണണം , അവിടെ ഭാരത് ഗോപി ഹെയർ സ്റ്റൈലുള്ള കണ്ണട വെച്ച  ഒരു കടക്കാരനും കാർക്കശ്യം  നിറഞ്ഞ മുഖമുള്ള  ഒരു അമ്മായിയും ഉണ്ട് ;ആളുടെ ഭാര്യയിരിക്കും .പിന്നെ ചുവന്ന ഷർട്ടും പാന്റ്സും ഇട്ടു ചായയും കടിയും കഴിക്കുന്ന കമ്പനി സ്റ്റാഫുകളെയും കാണാതിരിയയ്ക്കില്ല . ഞാൻ ദൂരെ നിന്നേ  എത്തി നോക്കി . കടയുണ്ട് അതിന്റെ മുൻപിൽ ആരെയും കാണാനില്ല .വെറുതെ ഒന്ന് ഉള്ളിലേക്ക് നോക്കി , അവിടെ പരിചയമില്ലാത്ത ഒരു മുഖം , ഒന്നും ചോദിക്കാൻ നിന്നില്ല . കമ്പനി ഗേറ്റിന്റെ എതിർ  വശത്തു കുഞ്ഞച്ചൻ സാറിന്റെ ബംഗ്ലാവ് തലയുയർത്തി നിൽക്കുന്നു .


ഗേറ്റ് തുറന്നു ഉള്ളിലേക്ക് കയറി . സെക്യൂരിറ്റിയോട് ഓഫീസിൽ വിളിച്ച കാര്യം പറഞ്ഞു . പുതിയ ആരോ ആണ് , അയാൾ അറിയാമെന്ന ഭാവത്തിൽ തലയാട്ടി എന്നിട്ടു  വിസിറ്റേഴ്‌സ് രജിസ്റ്റർ തുറന്നു മുന്നിലേക്ക് വെച്ചു  . അതിനടുത്തായി വെഹിക്കിൾ രജിസ്റ്റർ , സ്റ്റാഫ്  അറ്റന്റൻസ് രജിസ്റ്റർ ഇവയെല്ലാം കാണാം . ആ രെജിസ്റ്ററുകളിലേക്കു സൂക്ഷിച്ചു നോക്കിയാൽ ഒരായിരം ഓർമ്മകൾ മനസ്സിൽ തെളിയും , ഓർമകളുടെ ആധിക്യം കൊണ്ടാകണം എല്ലാ രെജിസ്റ്ററുകൾക്കും പഴമയുടെ നിറവും മണവും . പേരെഴുതി ഒപ്പിട്ടു പേന അയാൾക്കു തിരികെ കൊടുത്തു.

"ഇന്ന് അവധി ആയകൊണ്ടു ക്ലീനിങ് ഇപ്പൊ കഴിഞ്ഞതേയുള്ളൂ , ഡോർ ഒന്നും പൂട്ടിയിട്ടില്ല , ക്ലീനിങ് സ്റ്റാഫ്‌സ് മാത്രമേ ഉള്ളു " സെക്യൂരിറ്റി സ്റ്റാഫ് ഒരു കുശലമെന്നോണം പറഞ്ഞു .

നേരെ  നടന്നു, മുൻപിലായി കുമാർ സാറിന്റെ ക്യാബിൻ കാണാം അതിനോട് ചേർന്ന് വണ്ടികളൊന്നും നിർത്തിയിട്ടില്ല . പ്ലാസ്റ്റിക് ഫ്ലാപ്പുകൾ ഏതെങ്കിലും ഒരു ചരക്കു വണ്ടിയെ മുട്ടിയുരുമ്മാൻ കൊതിയോടെ കാത്തിരിക്കുന്നത് പോലെ . ഇടതു ഭാഗത്തു മുകളിൽ ജന്റ്സ് സൂപ്പർവൈസേഴ്‌സ് റസ്റ്റ് റൂം കാണാം . ആ ജനലിലൂടെ  ജേക്കബ് ചേട്ടൻ ഏതോ ചരക്കു വണ്ടി  പ്രതീക്ഷിച്ചു  താഴേക്ക് നോക്കുന്നുണ്ടോ ? നരച്ച മുടി തടവിക്കൊണ്ട് കണക്കുകൂട്ടലുകൾ നടത്തുന്നുണ്ടോ ? കുമാർ സാറിന്റെ ക്യാബിന്റെ   പരിസരങ്ങളിൽ സൂപ്പർവൈസർ അഭിലാഷ് പരിഭ്രാന്തി നിറഞ്ഞ മുഖത്തോടെ അലയുന്നുണ്ടോ ? ക്യാബിന്റെ  ഉള്ളിൽ ശാന്തവും ഗംഭീരവുമായ മുഖത്തോടെ കുമാർ സർ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നുണ്ടോ ?

പർച്ചെസിങ് സെക്ഷന്റെ ഡോർ തുറന്നു പ്രൊഡക്ഷൻ ഹാളിലേക്ക് നടന്നു . ഓർമകളുടെ പുസ്തകങ്ങൾ അടുക്കി സൂക്ഷിച്ച സംഭരണികളെപ്പോലെ ക്രീം നിറത്തിലുള്ള ബിന്നുകൾ നിരനിരയായി അടുക്കി വെച്ചിരിക്കുന്നു . അംഗ രക്ഷകനെപ്പോലെ മുകളിൽ ഒരു ഇരുമ്പു ഷവൽ  ഞാനാണ് ഇതിനെല്ലാം അവകാശി എന്ന മട്ടിൽ അഹങ്കാരത്തോടെ ഇരിക്കുന്നു. ഈ ഓര്മകളെയെല്ലാം തണുത്തുറയിച്ചു ബിന്നിലടച്ചത് ഞങ്ങളാണ് എന്ന മട്ടിൽ നിലത്തു  അവിടെ ഇവിടെയായി  ഐസ് കഷ്ണങ്ങൾ ! പ്രൊഡക്ഷൻ  ഹാളിലേക്ക് കയറി . ഏറ്റവും കുറഞ്ഞത് നൂറു സ്റ്റാഫുകളെങ്കിലും ഒരേ സമയത്തു ജോലിചെയ്തിരുന്ന സോർട്ടിങ് ടേബിളുകൾ  രണ്ടു നിരയായി  പഴയപോലെ തന്നെ;  അകെ ഒരു നിശബ്ദത, അന്തരീക്ഷത്തിൽ ഒരുപാട് ആരവങ്ങളുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്നു .അപ്പുറത്തു ഐക്യുഎഫ്  പ്രൊഡക്ഷൻ ട്രീറ്റുമെന്റ് ഏരിയയിൽ   നിന്ന് പലപ്പോഴും ഇങ്ങോട്ടു നോക്കി നിന്നിട്ടുണ്ട് . ഗൗരവവും കാർക്കശ്യവും നിറഞ്ഞ മുഖത്തോടെ ജോളി ചേട്ടനെയും മേഴ്‌സി ചേച്ചിയെയും കാണാം . കളിതമാശകളും ഫലിതങ്ങളൊക്കെയുമായി പ്രസാദ് ചേട്ടനും കുസൃതി നിറഞ്ഞ ചിരിയായി സജിച്ചേട്ടനും മേരി ദാസിനേയും  എല്ലാം കാണാം . ശ്രീകാന്ത് കണ്ണാടികണ്ണിലൂടെ എല്ലാം സസൂക്ഷ്മം നിരീക്ഷിക്കാനും ഒരു പൊടി തമാശ പൊട്ടിക്കാനും മറക്കാറില്ല. രേഖയ്ക്ക് എപ്പോഴും ഗൗരവ ഭാവം തന്നെ .അല്പം അപ്പുറത്തായി ബ്ലോക്ക് ഫ്രീസ്  ചെയ്യുന്ന ഭാഗം കാണാം , ഒരായിരം ട്യൂണകളെ തലകീഴായി തൂക്കിയിട്ടതിന്റെ അഭിമാനത്തോടെ നിൽക്കുന്ന കുറെ പ്ലാസ്റ്റിക്  കയർ കൊണ്ടുള്ള ഹുക്കുകൾ കാണാം .  കുറച്ചു കൂടെ അപ്പുറത്തേക്ക് നോക്കിയാൽ ഫ്ളാപുകളുടെ അപ്പുറത്തു കോൾഡ് സ്റ്റോറിന്റെ ഭാഗത്തു നിൽക്കുന്ന ഓവർ കോട്ട് ഇട്ടു നിൽക്കുന്ന  ഒരു കണ്ണടക്കാരനെ കാണാം , സന്തോഷ് ചേട്ടനെ ! ആരുമായിട്ടോ എന്തോ  ചർച്ച ചെയ്യുകയാണെന്ന് തോന്നുന്നു . വേറാരുമല്ല , ജോർജ് ചേട്ടനോടാകും. വിഷയം അടുത്ത ഷിപ്മെന്റിന്റെ പെട്ടികളുടെ എണ്ണത്തെപ്പറ്റിയാകും , തീർച്ച !

ഇനി  ഐക്യുഎഫ് ട്രീറ്റുമെന്റ് ഏരിയയിലേക്ക് .. ബ്ലോക്കിന്റെ ഹാളിലെ ചെറിയ ഡോറിലൂടെ കുനിഞ്ഞു ട്രീറ്റുമെന്റ് ഹാളിലേക്ക് കടന്നു . രണ്ടു മൂന്നു ബിന്നുകൾ നിര നിരയായി വെച്ചിരിക്കുന്നു . പതിയെ ഒരു ബിൻ തുറന്നു നോക്കി . റോസാപുഷ്പങ്ങളുടെ  നിറവുമുള്ള കളർ കൊണ്ട് ബിന്നുകൾക്കുള്ളിലെ ഓർമ്മപ്പുസ്തകങ്ങൾ ചുവന്നു പോയിരിക്കുന്നു ! നാളെ പ്രൊഡക്ഷന് വേണ്ടി വെച്ചിരിക്കുന്നതാവും . പണ്ട് വെളുപ്പിന് ഹാളിലേക്ക് വരുമ്പോൾ അസൈനാരോ , ദിനുവോ, സെൽവമോ ,ഷാജിയോ ഷവൽ  കൊണ്ട് മിക്സ് ചെയ്യുകയാവും . ഹരിണിയും ചുമ്മിയും അവിടെ അരികിൽ നില്പുണ്ടാകും . ട്രീറ്റുമെന്റ് റിപ്പോർട്ട് എഴുതുന്നത് ഷീബയോ സനിതയോ അതോ രെജിമോളോ ? ഷീബ ആരോടാണീ ദേഷ്യപ്പെടുന്നത് ? എപ്പോഴും ഒരു ചാട്ടം തന്നെ ! കെ .ആർ  ആന്റണി ചേട്ടൻ എന്ന സൂപ്പർവൈസർ കഴിഞ്ഞാൽ ആർ .പി ( റീപ്രോസസ്സിങ് മെറ്റീരിയൽ ) ൽ  ഇത്രയധികം താല്പര്യവും അനുഭവങ്ങളും ഉള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല ഷീബയല്ലാതെ !  കുക്കറിലേക്കുള്ള ഫീഡിങ് ബിൻ കാലിയായി സങ്കടത്തോടെ മുകളിലേക്ക് നോക്കി ഇരിക്കുന്നു . കുക്കറിന്റെ വലതു വശത്തു കൂടെ ഓഫീസിലേക്ക് നടന്നു . വലതു വശത്തായി കെമിക്കൽ റൂം. ഷീബയും സനിതയുമൊക്കെ കുത്തകയാക്കി വെച്ചിരുന്ന ഈ പാപ്രിക കളർ മിക്സ് ചെയ്യാൻ എനിക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ല എന്ന് തമാശയോടെ  ഓർത്തു . കെമിക്കൽ ഇപ്പോഴും എസ്ടിപിപി ആയിരിക്കുമോ ? ആർക്കറിയാം . കെമിക്കൽ റൂമിന്റെ അടുത്ത് തന്നെ ഫ്ലേക്  ഐസ് റൂം കാണാം . കാലത്തിന്റെ അനുസ്യൂത പ്രവാഹത്തിന്റെ തെളിവെന്നോണം ഇപ്പോഴും അത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . ചില ഐസ് കഷണങ്ങൾ തെറിച്ചു പുറത്തേക്കു പോകുന്നു ; ഇടയ്ക്കു വെച്ച് പിരിഞ്ഞുപോയ എന്നെപോലുള്ളവരെപോലെ ഓര്മപെടുതുന്നപോലെ! കുക്കറിന്റെ സൈഡിലൂടെ നടക്കാൻ അല്പം ബുദ്ധിമുട്ടാണ് . ഇതിന്റെ അപ്പുറത്തു നിന്ന് ശോഭ പുരുഷോത്തമനോ  ഗ്രേസി ചേച്ചിയോ ക്ലീൻ ചെയ്യുന്നുണ്ടോ ? ആർക്കറിയാം .

ക്യാബിന്റെ വാതിൽ തുറന്നു കിടന്നിരുന്നു . പ്രൊഡക്ഷൻ റിപ്പോർട്ടിന്റെ ഒന്ന് രണ്ടു പേജുകൾ ഒരു പേപ്പർ വെയ്റ്റിന്റെ കീഴിൽ ഇരിക്കുന്നു . വേണുസാറും നിക്സൺ സാറും ഇപ്പോൾ എവിടെയാണാവോ ? നൈറ്റ് ഡ്യൂട്ടിക്കിടയിലെ റെസ്റ്റിന്റെ സമയതു ഗ്രേസി ചേച്ചി ചായയും കടിയും കൊണ്ട് വരുന്നത് ഇങ്ങോട്ടായിരുന്നു . തിരിച്ചിറങ്ങി വീണ്ടും പ്രൊഡക്ഷൻ ഹാളിലേക്ക് കയറി , കുക്കറിന്റെ കീഴെയുള്ള ഡോർ തുറന്നു പാക്കിങ് ഏരിയയിലേക്ക് നടന്നു  . ആറടി ഉയരമുള്ള വേണു സർ വെളുത്ത നീളൻ ഗൗണും വെളുത്ത തൊപ്പിയും ,തൊപ്പിയുടെ താഴെ ഇളംപച്ച ഞൊറി തുന്നിപ്പിടിപ്പിച്ച പോലെ  മാസ്കും വെച്ച് സ്ലോ മോഷനിൽ ഒരു അവധൂതനെപ്പോലെ  നടന്നു മറയുന്നുണ്ടോ ? ഇടതു വശത്തെ ഡോറിന്റെ അപ്പുറത്തെ ഗോവണിപ്പടിയിലൂടെ ജയയും രമ്യയും ഡ്യൂട്ടിക്ക് ഇറങ്ങി വരുന്നുണ്ടോ ? ജംഷീർ റസ്റ്റ് റൂമിൽ കത്തി വെക്കുകയാവും . നിക്സൺ സാർ ഇവരെക്കാളും ഒക്കെ നേരത്തെ എത്തി പുറത്തു നിന്ന് വിൽസ് വലിക്കുകയാവും . പതിയെ ഗ്ലയിസർ ബെൽറ്റിന്റെ അരികിലേക്ക് നീങ്ങി നിന്നു , മനസിന്  അകെ ഒരു കുളിർമ . വെളുത്ത കൺവെയറിന്റെ മുകളിലൂടെ റോസാപ്പൂവിതളുകൾ പോലെ എന്തോ ഒഴുകിവരുന്നതുപോലെ . അടുത്തായി മോണിട്ടറിന്റെ  ടച്ച് സ്ക്രീൻ കാണാം . വെറുതെ ഒന്ന് ഓൺ ആക്കി നോക്കി . കുഞ്ഞുറുമ്പുകളെപോലെ  കുറെ ബട്ടണുകൾ . വെറുതെ വിരലോടിച്ചു .അവയെല്ലാം കുണുങ്ങി ചിരിക്കുന്നതുപോലെ , അവയെല്ലാം നടക്കാൻ പഠിച്ചത് എന്റെ വിരൽത്തുമ്പുകൂടി പിടിച്ചിട്ടാണ് .ഫ്രീസറിന്റെ അപ്പുറത്തെ ഭാഗത്തു നിന്ന് മെക്കാനിക് ജയരാജ് തന്റെ ഉണ്ടക്കണ്ണുകൾ മിഴിച്ചു തുറിച്ചു നോക്കുന്നത് പോലെ , കണ്ണുകളിൽ എപ്പോഴും  ഉള്ളപോലെ ഒരു കള്ളത്തരം!

പാക്കിങ് ഏരിയയിൽ എത്തി . ഗ്ലയിസു ചെക്ക് ചെയ്യാനുള്ള നിർദേശങ്ങൾ ചുമരിൽ കാണാം . മെറ്റീരിയൽ ഉണ്ടെകിൽ ഒന്ന് ചെക്ക് ചെയ്തു നോക്കാമായിരുന്നു , കൗണ്ടും നോക്കാമായിരുന്നു. ഒരുകാലത്തു നോക്കി നോക്കി മടുത്തതാണ് ! പാക്കിങ് ഏരിയയിലൂടെ വെറുതെ നടന്നു . ചന്ദ്രതാര, രേണുക , ഷാജി, ജിജി , വിശാലാക്ഷി എല്ലാം ചേർന്ന് തിമിർത്തു പാക്കിങ് നടത്തുന്നത് മനസ്സിൽ തെളിഞ്ഞു . സെൽവം ആ കേയ്‌സ് കളെയും  കാത്തു  ട്രോളിയുമായി അല്പം അകലെ  നിൽക്കുന്നു .. നിന്ന് തിരിയാൻ സ്ഥലമില്ലാത്ത പാക്കിങ് മെറ്റീരിയൽ റൂം. അതിന്റെ എതിർഭാഗത്തുള്ള ഡോർ തുറന്നു പുറത്തുകടന്നു . തണുത്തുറഞ്ഞ ഓര്മകളെപ്പോലെ ഫ്രോസ്റ് പിടിച്ച അമോണിയം പൈപ്പുകൾ തലങ്ങും വിലങ്ങും നിറഞ്ഞ മെക്കാനിക് റൂമും കഴിഞ്ഞു പുറത്തേക്ക് .. ജിയോയുടെ ഓഫീസ്  റൂമിന്റെ മുൻവശത്തുകൂടെ ഗേറ്റിനു അരികിലേക്ക്  . മുകളിൽ ഓഫീസിന് മുൻപിൽ ഒരു ചെമ്പു പാത്രത്തിൽ ഇപ്പോഴും റോസാപ്പൂക്കൾ കാണുമോ ?

സെക്യൂരിറ്റിയോട് താങ്ക്സ് പറഞ്ഞു വിസിറ്റേഴ്‌സ് രജിസ്റ്ററിൽ എഴുതി പുറത്തു കടന്നു . ആകപ്പാടെ പറഞ്ഞറിയിക്കാനാകാത്ത ഒരു മാനസികാവസ്ഥ . പഴയ കാലത്തിലേക്ക് കടന്നു ചെന്ന സുഖം ഒരു വശത്തും ,ഒരു കാലത്തിൽ ഉണ്ടായിരുന്ന പലതും ഇന്നില്ലാത്തതിന്റെ ദുഃഖം ഒരു വശത്തും . മുൻവശത്തെ കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു . നേരത്തെ കണ്ട ചെക്കൻ തന്നെ കടയിൽ , എനിക്കറിയാത്ത ആരോ ഒരാൾ .ശ്രീകാന്തും ഒരുമിച്ചാണ് പണ്ട് സിഗരെറ്റ് വലിക്കാൻ വന്നിരുന്നത് , ഞാൻ ഗോൾഡ് ഫിൽറ്റർ ആണ് വലിച്ചിരുന്നത് , ശ്രീകാന്ത് ഗോൾഡ്  കിങ്‌സും , ഒരു കാലത്തു അറേബ്യൻ രാജാക്കന്മാർ വാണിരുന്ന രാജ്യങ്ങളിൽ ജോലി ചെയ്യും എന്ന് അന്നേ ആൾക്ക്  അറിയാമായിരുന്നിരിക്കും ! കടയിൽ പൈസ കൊടുത്തു , ഇനി പോകുക തന്നെ . ഒരു തവണ കൂടി ഗേറ്റിന്റ പിറകിൽ എവിടെയോ  മറഞ്ഞു കിടക്കുന്ന ഒരു നൂറു മുഖങ്ങളെ മനസ്സിൽ ഓർത്തുകൊണ്ട് തിരിച്ചുനടന്നു .
































Saturday, September 8, 2018

ചങ്കുകളുടെ ചങ്കിടിപ്പിന്റെ കഥ

അലാറം അടിക്കുന്നതുകേട്ടാണ് എഴുന്നേറ്റത്  സമയം ആറര കഴിഞ്ഞു .ഏഴു മണിക്കു നടക്കാൻ പോണം അര മണിക്കൂർ സമയം ഉണ്ട് . വെറുതെ ഫോൺ എടുത്തു നോക്കി മിസ്സ്ഡ് കാൾസ് ഒന്നും ഇല്ല ടെക്സ്റ്റ് മെസ്സേജിസും ഒന്നും ഇല്ല . വാട്‍സ് അപ് ഫേസ്ബുക് നോട്ടിഫിക്കറ്റിലൂൺസ് ഒക്കെ ഓഫ് ആണ് , അല്ലെങ്കിൽ സ്വസ്ഥമായി  ജോലി ചെയ്യാനോ ഉറങ്ങാനോ ഒന്നിനും പറ്റാത്ത അവസ്ഥയാണ് .വാട്‍സ്  ആപ്പിൽ പത്തിൽ കൂടുതൽ ഗ്രൂപ്പുകളുണ്ട് ഫേസ്ബുക്കിലാകട്ടെ എണ്ണൂറിനടുത്തു  ഫ്രണ്ട്‌സ് ഉണ്ട് . നോട്ടിഫിക്കേഷൻ ഓൺ ആക്കിയാൽ പൊടിപൂരം ആയിരിക്കും ! ഇനി ഒന്നിനും സമയം ഇല്ല നടക്കാൻ പോണം പത്തു മിനിറ്റ് കൂടി ഉണ്ട് .വാട്‍സ് അപ് ഒന്ന് നോക്കിക്കളയാം . കുറെ മെസ്സേജസ് വായിക്കാനുണ്ട് , എല്ലാം കൂടി ഞായറാഴ്ച എങ്ങാനും വായിച്ചു തീർക്കണം . എല്ലാ മെസ്സേജസും വായിക്കാറുള്ളത് ' ചങ്ക്‌സ് ' ഗ്രൂപ്പിലെ മാത്രമാണ് . ഇടയ്ക്കിടയ്ക്ക് കയറി നോക്കാറുമുണ്ട് . എന്തായാലും ഈ ഗ്രൂപ്പ് സംഭവം രസമാണ് അതുകൊണ്ടാണ് നോക്കാറുള്ളതും. മെസ്സേജസ് ഒന്നും വായിക്കാനില്ല.ഇന്നലെ എല്ലാം വായിച്ചു കുറെ വൈകിയാണ്  ഉറങ്ങിയത് .

ഏഴു മണിക് മുറി പൂട്ടി ഇറങ്ങി . കൂടെ താമസിക്കുന്ന ആരും എഴുന്നേറ്റതായി തോന്നിയില്ല വരാന്തയിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നു .പുറത്തിറങ്ങി നല്ല തണുപ്പുണ്ട്  റോഡിൽ തിരക്കായിട്ടില്ല . നടക്കുമ്പോൾ ചങ്ക്‌സ് ഗ്രൂപ്പിനെ പറ്റി വെറുതെ ഓർത്തു .എന്തായാലും സംഭവം ബഹുരസമാണ് ,  മറ്റൊരു ഗ്രൂപ്പിലുള്ള സുഹൃത്താണ് ഇങ്ങനെ തുറന്ന സംവാദത്തിന് ഒരു വേദി വേണമെന്നും അതിൽ സമാനചിന്താഗതിക്കാരായ കുറച്ചു പേര് മതി എന്നുമുള്ള ഒരാശയം മുന്നോട്ടു വെച്ചത് . പിന്നെയങ്ങോട്ട് രസമുള്ള ദിവസങ്ങളായിരുന്നു . ഏകദേശം ഇപ്പോൾ ഒരു മാസം കഴിഞ്ഞു , നടന്ന സംഭവങ്ങൾ ഓർക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് പ്രളയ ദിനങ്ങളാണ്.

തൃപ്രയാർ എന്ന ഗ്രാമത്തിലേക്ക് പ്രളയം വന്നെത്തിയ ചിത്രങ്ങൾ, അതിന്റെ ഭീകരത എല്ലാം ചങ്കുകൾ അപ്പപ്പോൾ അയച്ചിരുന്നു . പ്രളയ ദുരത്ത വാർത്തകളുടെ അലയൊലികൾ , ചിത്രങ്ങൾ, ആശയ  വിനിമയങ്ങൾ എല്ലാം ചങ്ക്‌സ് ഗ്രൂപ്പിന്റെ ആദ്യ ദിവസങ്ങളെ ആശങ്ക നിറഞ്ഞതാക്കി . എങ്കിലും വിഷുവിന് അതിരാവിലെ രാവിലെ അങ്ങിങ്ങായി ഒറ്റപ്പെട്ടു കേൾക്കുന്ന പടക്കത്തിന്റെ ശബ്‌ദം പോലെ ചിലരൊക്കെ കുപ്പി പൊട്ടിച്ചു , ഫോട്ടോസും അയച്ചു എന്നാലും ഒരു ഓളമായില്ല . ഒരാൾ  മസ്‌ക്കറ്റിൽ നിന്ന്  നാട്ടിലെ പ്രളയം ഒരു പ്രവാസിക്കുണ്ടാക്കിയേക്കാവുന്ന ആശങ്കയുടെ യഥാർഥ മാനസികാവസ്ഥ വിവരിച്ചു അധികം വൈകാതെ നാട്ടിലേക്കു തിരിച്ചു .എങ്കിലും അത്ര ഭീകരമായി പ്രളയം ചങ്ക്‌സ് ഗ്രൂപ്പിനെ ബാധിച്ചിരുന്നില്ല . അധികം വൈകാതെ കുപ്പികൾ മാലപ്പടക്കം പോലെ പൊട്ടി , സംഭാഷണങ്ങൾക്ക് ഒരു ഓളം വന്നു ചിലപ്പോഴൊക്കെ ഓളപ്പരപ്പിൽ ആടിയുലഞ്ഞു അപൂർവം ചിലപ്പോൾ മറിഞ്ഞു വീണു!

ഇനി ഇതിലെ അംഗംങ്ങളെ പറ്റി പറയാം.

എല്ലാവരും മദ്യപാനികളാണ് !

എല്ലാവരും രസികന്മാർ തന്നെ !

മൗനാം പാലിക്കുന്ന ഒരാൾ മാത്രമേ ഉള്ളു !


ഒരാളുടെ കാമുകി എംസി ബ്രാണ്ടിയാണ് !! കാമുകനെ കാത്തു  അമ്പലനടക്കലും കോളേജ് ക്യാമ്പസിലും വഴിക്കണ്ണുമായി കാത്തിരിക്കുന്ന കാമുകിമാരെ നമ്മൾ കണ്ടിട്ടുണ്ട് . അതുപോലെ ഇദ്ദേഹം എവിടെ മദ്യപാന സദസ്സിൽ പോയാലും എത്ര നല്ല മദ്യം കഴിച്ചാലും അവസാനം കാമുകിയുടെ അടുത്തേക്കോടിയെത്തും കുറച്ചു നേരം ഒരുമിച്ചിരിയ്ക്കും , കഥകൾ പറയും ! ശവക്കല്ലറയിൽ നിന്ന് എഴുന്നേറ്റു വന്നു കഴിക്കാൻ വയ്യാത്തത് കൊണ്ടാണ് ഞാൻ മദ്യപിക്കുന്നതെന്ന വളരെ വിചിത്രമായ ഒരു വാദവും ഇദ്ദേഹം ഇടക്ക് മുന്നോട്ടു വെക്കാറുണ്ട് .ചില റിയൽ എസ്റ്റേറ്റ് മാഫിയകൾക്കെതിരെ പ്രളയവുമായി ബന്ധപ്പെട്ടു ശബ്ദമുയർത്താനും ഇദ്ദേഹം ദൈറയാം കാണിച്ചു , അത് ചങ്ക്‌സ് ഗ്രൂപ്പിനെ ആകമാനം ഒന്ന് പിടിച്ചുലച്ചു രണ്ടു ദിവസത്തേക്ക് .


മറ്റെയാൾ യാത്രികനാണ് !! യാത്രകളുടെ കളിത്തോഴൻ ! പ്രളയത്തിന്റെ മഹാപ്രവാഹം ഒരു നഗരത്തിനെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ അയാൾ മദ്യലഹരിയിൽ സുഹൃത്തുക്കളെ വെല്ലുവിളിച്ചു നഗരപ്രദക്ഷിണം നടത്താൻ ! ഭീകരനാണ് അയാൾ !  ഒരിക്കൽ അയാൾ കാറ്റാടി മരങ്ങൾ കവടി ആടുന്നതായി സങ്കല്പിച്ചു രണ്ടു വാരി കവിത എഴുതി . ഉത്തരാധുനിക കവിത സങ്കല്പങ്ങളിൽ പ്പോലും ഒരു കവിയും ഇങ്ങനെ നൂതനമായ  ഒരു ശ്രമം നടത്തിയിട്ടില്ല , അവർ മയിൽ പീലി നിവർത്തി കാവടിയാടി എന്ന് പറഞ്ഞിട്ടുണ്ട് .പക്ഷെ മരങ്ങളെയും കാടുകളെയും പാറ്റി ഉപമിക്കാനുള്ള അതിസാഹതികത കാണിച്ചിട്ടില്ല . ആൾക്ക് ആട്ടിറച്ചിയാണ് പഥ്യം , പക്ഷെ കൊളെസ്ട്രോൾ കാരണം കഴിക്കണോ വേണ്ടയോ എന്ന് ശങ്കിക്കുന്നു പലപ്പോഴും . കൊളെസ്ട്രോളും ബ്ലഡ് പ്രഷറും ദൈവത്തിന്റെ ചാവേർ പോരാളികളാണ് .അവർ  ദൈവത്തിന്റെ അനുമതിയില്ലാതെ ഒരു ഹൃദയത്തെയും അക്രമിക്കാറില്ല . അനുമതി പാത്രത്തിൽ ഒപ്പിടുന്ന നിമിഷം വരെ ചാവേറുകൾ നിശബ്ദരായി പതുങ്ങിക്കൂടാറാണ് പതിവ് . ധൈര്യമായി ആസ്വദിച്ച്  കഴിക്കൂ ഭായ് .

Monday, September 3, 2018

ഭ്രാന്തൻ

വരിവരിയായി പോകുന്ന കുഞ്ഞുറുമ്പുകളെപ്പോലെ  ഓര്‍മ്മകള്‍ അയാളുടെ മധുരം വറ്റിയ ഹൃദയത്തിലേക്ക് കടന്നു വന്നു ,അത് മതിഭ്രമത്തിന്റെ ഇടവേളകളെ ഒരു സുഖമുള്ള വേദന കൊണ്ട് നിറച്ചു .അയാള്‍ തന്റെ കീറിയ മുഷിഞ്ഞ കുപ്പായത്തിലൂടെയും ചെളി നിറഞ്ഞ കൈകലുകളിലൂടെയും കണ്ണോടിച്ചു .ഒരുപാടു ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ച ഭ്രാന്തന്‍ ചങ്ങലയെ വെറുപ്പോടെ നോക്കി ,അതിന്റെ അനേകം കണ്ണികള്‍ തനിക്കു നഷ്ടപ്പെട്ട വര്‍ഷങ്ങളായി അയാള്‍ക്ക് തോന്നി .ഭ്രാന്തിന്റെ ആസുരതക്കിടക്ക് എപ്പോഴോ വീണുകിട്ടിയ സ്വാസ്ഥ്യത്തിന്റെ സുഖമുള്ള ഒരു സായാഹ്നത്തില്‍ താന്‍ ചുവരില്‍ കരി കൊണ്ട് വരച്ച സ്ത്രീ രൂപത്തെ അയാള്‍ നോക്കി ;അയാളുടെ മനസുപോലെതന്നെ അവ്യക്തമായിരുന്നു ആ  ചിത്രവും . വ്യക്തമായ രൂപം കൈവരുന്നതിന് മുന്‍പേ പ്രണയവും സ്വപ്നങ്ങളും യവ്വനവും ജീവിതവും അയാള്‍ക്ക് മുന്‍പില്‍ നാലു ചുവരുകളായി രൂപാന്തരപ്പെട്ടു ;ജീര്‍ണിച്ച മടുപ്പിന്റെ നിശ്വാസം നിറഞ്ഞ നാലു ഭ്രാന്തന്‍ ചുവരുകള്‍ ! അയാൾ പുറം ലോകം കണ്ടിട്ട് എത്രയോ വര്ഷങ്ങളായി !  കുളത്തിൽ ഒന്ന് മുങ്ങി നിവർന്നിട്ട് , കാറ്റു കൊണ്ട് പാടവരമ്പിലൂടെ നടന്നിട്ട് , സുഹൃത്തുക്കളുമായി ഒന്ന് കുശലം പറഞ്ഞിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു . കുളവും കാറ്റും മനുഷ്യബന്ധങ്ങളും അയാളെ ഈ തടവറയിലേക്ക് തള്ളിയിട്ടിട്ടു പുറത്തു കാവൽ നിൽക്കുന്നു ഒട്ടും  നിന്ദബോധം  ഇല്ലാതെതന്നെ. കാലത്തിന്റെ സൗജന്യമെന്നോണം മുകളിലെ ഇളകിയ ഓടിന്റെ വിടവിലൂടെ രാവിലെ അരിച്ചെത്തുന്ന വെളിച്ചത്തിലേയ്ക്കു അയാൾ ആർത്തിയോടെ നോക്കി .പാടത്തു പണ്ട് കണ്ട നെൽക്കതിരുകളിൽ  നിന്നാവണം ഇന്നും നിലക്കാതെ ചളുങ്ങിയ അലൂമിനിയം പാത്രത്തിൽ ആഹാരം എത്തുന്നു .പണ്ട് ഒരുപാടു ഓണങ്ങൾ ഒരുമിച്ചുണ്ടതിന്റെ ഓർമകളുടെ സുഗന്ധം കൊണ്ടാവണം ഇന്നും ഈ വീട്ടിൽ നിന്നും ആരൊക്കെയോ ഈ കമ്പിയഴികൾക്കപ്പുറത്തു നിന്ന് അനുതാപത്തോടെ അയാളെ നോക്കി നിൽക്കാറുണ്ട് .അയാൾക്ക് ആരെയും പൂർണമായി ഓർത്തെടുക്കുവാൻ കഴിയുമായിരുന്നില്ല . ഓർമകളുടെ ചെപ്പു തുറക്കുമ്പോൾ അവ്യക്തതയുടെ കോടമഞ്ഞു പരക്കും ,അയാൾ അവരെയെല്ലാം  കണ്ണ് മിഴിച്ചു കുറേനേരം നോക്കും എന്നിട്ട് ഒന്നും മനസിലാകാത്തവനെപ്പോലെ  ഒരു മൂലയിൽ മുഖം താഴ്ത്തി കുത്തിയിരുന്നു . സ്വബോധത്തിന്റെ നറും നിലാവ് പരക്കുമ്പോള്‍ അയാള്‍ നഷ്ടബോധത്തിന്റെ നെടുവീർപ്പുകളെ  അവിടെ മേയാന്‍ വിട്ടു ,എന്നിട്ട്  ഭ്രാന്തിന്റെ മൂര്‍ധന്യത്തില്‍ അവയെ അവിടെ നിന്നും ആട്ടിപ്പായിച്ചു , അട്ടഹസിച്ചു എന്നിട്ട് പൊട്ടിക്കരഞ്ഞു. 

Thursday, August 30, 2018

മടുപ്പ്

എഴുന്നേൽക്കാൻ അല്പം വൈകി, ഇന്നിനി എല്ലാം ഒരു വെപ്രാളമായിരിക്കും  . ഒൻപതരയ്ക്ക് ജയനഗറിലെ ഓഫീസിൽ എത്തണം . ലേറ്റ് അയാൾ ആരും ചോദിക്കുകയൊന്നും  ഇല്ല എന്നാലും ലേറ്റ് അയാൽ ആകെ  ടെൻഷൻ ആണ് , അതെല്ലാവർക്കും  അങ്ങനെ തന്നെ അല്ലേ?  ബ്രഷും പേസ്റ്റും എടുത്തു ബാത്‌റൂമിൽ കയറി , ഒരു എട്ടരക്കെങ്കിലും ഇവിടുന്ന് ഇറങ്ങണം അതുകൊണ്ടു കാര്യങ്ങൾ എല്ലാം ഒന്ന് വേഗത്തിൽ  ആക്കി .

കുളിച്ചു കഴിഞ്ഞപ്പോൾ നല്ല വിശപ്പ് . ഇരുന്നു കഴിക്കാനുള്ള സമയം ഇല്ല അതുകൊണ്ടു ഒരു ലെമൺ റൈസ് പാർസൽ വാങ്ങി . നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു . റോഡിൽ ഒരു സൂചി കുത്താനുള്ള സ്ഥലം പോലും തരാതെ ടു വീലറുകളും കാറുകളും ബസുകളും പരക്കം പായുന്നു  . എങ്ങനെ ഈ റോഡ് ഒന്ന് ക്രോസ്സ് ചെയ്യും ? അല്പം നേരം കാത്തിരുന്നപ്പോൾ ഒരു ഗ്യാപ് കിട്ടി കടക്കാൻ നോക്കിയപ്പോൾ അതാ ഒരു ടു വീലർ  ചീറിപ്പാഞ്ഞു വരുന്നു , പുറകോട്ടു മാറികൊടുത്തു അല്ലെങ്കിൽ അവൻ എന്നെ ഇടിച്ചു കൊന്നേനെ . എന്നെപ്പോലെതന്നെ ഉള്ള ഏതോ ഒരാൾ , ചിലപ്പോൾ ലേറ്റ് ആയതിന്റെ പങ്കപ്പാടായിരിക്കും . അഞ്ചു പത്തു മിനിറ്റുകൾ നീണ്ട ഭഗീരഥ പ്രയത്‌നത്തിനൊടുവിൽ റോഡ് ഒന്ന് ക്രോസ്സ് ചെയ്യാൻ കഴിഞ്ഞു . എന്തൊരു ഈർച്ചയാണിത് .അങ്ങനെ ബസ് സ്റ്റോപ്പിൽ എത്തി , ഇനി അടുത്ത ബാലികേറാമല പത്തു മിനിറ്റുള്ള ബസ് യാത്രയാണ് . പത്തു മിനുട്ടെ യാത്ര ഉള്ളെങ്കിലും  ഇരുപതു മിനിറ്റ് ട്രാഫിക് ബ്ലോക്ക് ആയിരിക്കും , മൊത്തം മുപ്പതു മിനുറ്റിൽ കുറയാത്ത ദിവസമില്ല !

ബസ് വന്നു , അല്പം തിരക്കുണ്ട് എന്നാലും കയറി അല്ലെങ്കിൽ ഇനിയും ലേറ്റ് ആകും . "എല്ലാരും പിറകിലേക്ക് പൊയ്ക്കോ ഇഷ്ടംപോലെ സ്ഥലമുണ്ട് " എന്ന് കണ്ടക്ടർ മുൻപിൽ നിന്നു കന്നഡ ഭാഷയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു . പിറകിൽ സ്ഥലം പോയിട്ട് ഒരു കുട ചാരി വെക്കാൻ പറ്റില്ല ! എങ്ങനെയൊക്കെയോ അല്പം പിറകിലേക്ക്‌ നീങ്ങി സീറ്റിന്റെ സൈഡിലേക്ക് നീങ്ങി നിന്നു .അതാ ഒരുത്തൻ ഒരു ഭീമൻ ബാഗ് തോളത്തിട്ട് ഈ തിരക്കിനുള്ളിലേക്കു വരുന്നു അഭിമന്യുവിനെപ്പോലെ . അവൻ കൃത്യമായി എന്റെ അടുത്ത് തന്നെ വന്നു നിന്നു . ആ ബാഗിന്റെ ഭാരം മുഴുവൻ എന്റെ മുതുകിൽ വന്നു വീണതുപോലെ . എന്താണാവോ അതിനകത്തു? വല്ല കുമ്പളങ്ങയോ ആണോ ? രണ്ടു ലാപ്ടോപ്പ് എങ്കിലും കാണുമായിരിക്കും കുറഞ്ഞത്! കുറെ നേരം കഴിഞ്ഞു ഒരു സീറ്റ് കിട്ടി , ഒന്നും നോക്കിയില്ല ചാടിക്കയറി ഇരുന്നു .ഒരു വല്യപ്പൻ അടുത്ത് നില്പുണ്ടായിരുന്നു ." മാപ്പ് വല്യപ്പാ മാപ്പ് "  സോറി മനസ്സിൽ പറഞ്ഞു . ഈ നഗരപഥങ്ങളുടെ തിരക്കുകളിൽ സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം തന്നെ ഏറ്റവും നല്ലത്, അല്ലാതെ വേറെന്തു ചെയ്യാൻ  ! ജാലഹള്ളി ക്രോസ്സിന്റെ തൊട്ടു മുൻപിലത്തെ സ്റ്റോപ്പ് മുതൽ പതിവുപോലെ തന്നെ ഇന്നും ബ്ലോക്ക് ആണ് .പുറത്തെ ചൂട് അകത്തേക്ക് അരിച്ചിറങ്ങുന്നതു പോലെ  ആകപ്പാടെ ഒരു പുഴുക്കം.ഷർട്ട് മുഴുവൻ  വിയർപ്പിൽ  കുളിച്ചു .ഈ വണ്ടി ഒന്ന് സ്റ്റാർട്ട് ചെയ്താൽ കുറച്ചു കാറ്റ് ഉള്ളിലേക്ക് വന്നേനെ , പക്ഷെ അതിന്റെ ഒരു ലക്ഷണവും കാണാനില്ല. പുറത്തേക്കു നോക്കിയാൽ ദൂരെ അര കിലോമീറ്റർ ബ്ലോക്ക് കാണാം .ഒരു അമ്മാവൻ വണ്ടികളുടെ നീണ്ട നിര നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു . ആ കിടപ്പു ഇരുപതു മിനുട്ട് കിടന്നു . ബസിനുള്ളിൽ വിയർപ്പുനാറ്റവും അമർഷം നിറഞ്ഞ കുറെ മുഖങ്ങളും മാത്രം.

അങ്ങനെ ജാലഹള്ളി ക്രോസിൽ എത്തി ഇനി മെട്രോ സ്റ്റേഷനിലേക്ക് അഞ്ചു മിനിറ്റ് നടന്നാൽ മതി . ആ അഞ്ചു മിനുറ്റിനെപ്പറ്റി ഓർക്കുമ്പോൾ ഓക്കാനിക്കാൻ വരും. വൃത്തിഹീനമായ ഓടകളും,  കുണ്ടും കുഴിയും നിറഞ്ഞ റോഡും ,എവിടെയും തിരക്ക് പിടിച്ചു പായുന്ന കുറെ മനുഷ്യരും ,തെരുവുനായ്ക്കളും, കൂകിവിളിച്ചു ചീറിപ്പായുന്ന കുറെ വണ്ടികളും മാത്രം  . എല്ലാവരും ഓട്ടത്തിലാണ് , ക്ലേശത്തിന്റെ വിയർപ്പു തുള്ളികൾ പറ്റിപ്പിടിക്കാത്ത ഒറ്റ മുഖവും ഞാൻ അവിടെ ഇതുവരെ കണ്ടിട്ടില്ല .കാലഹരണപ്പെട്ട പഴയ പൊളിഞ്ഞ കെട്ടിടങ്ങൾ, ഭിക്ഷക്കാർ , ഓടകൾക്കു അടുത്ത് പെട്ടി വണ്ടിയിൽ സിഗരറ്റും പാന്മസാലയും വിൽക്കുന്ന കടകൾ,  അണിഞ്ഞൊരുങ്ങി ലിപ്സ്റ്റിക് തേച്ച ട്രാൻസ്‌ജൻഡറുകൾ , ചൂടുപറക്കുന്ന പത്രങ്ങളിൽ ചോളം വിൽക്കുന്നവർ  എല്ലാം ആ നഗരമധ്യത്തിന്റെ ജരാനരകൾ പോലെ തമ്മിൽ ഇഴചേർന്നു കെട്ടുപിണഞ്ഞു കിടക്കുന്നു. റോഡിൽ വാഹനങ്ങളല്ല , വാഹനങ്ങളുടെ ഒരു സമുദ്രം തന്നെ കാണാം !


 പതിവിലും ബദ്ധപ്പെടേണ്ടി വന്നു റോഡ് ക്രോസ്സ് ചെയ്തു മെട്രോ സ്റ്റേഷനിൽ എത്താൻ . എയർ കണ്ടിഷൻ ചെയ്ത മെട്രോയിലും സ്ഥിതി വ്യത്യസ്തമല്ല . ജനപ്പെരുപ്പം സുന്ദരമായ ഈ നഗരത്തെ അതിന്റെ സൗന്ദര്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു . മടുപ്പ് ഓരോ മുഖങ്ങളിലും കാണാം. അങ്ങനെ ലിഫ്റ്റിന്റെ അടുത്തെത്തി , ട്രെയിൻ വരാൻ അഞ്ചു മിനുട്ടുണ്ട് .ഹാവൂ ആശ്വാസമായി . ഡോർ അടക്കാൻ നേരം അതാ ഒരു സുന്ദരി ഓടിപ്പിടിച്ചു വരുന്നു, അവൾ ഒരുവിധം കയറിപ്പറ്റി ഡോർ അടച്ചു . ഓടിയത് കൊണ്ടായിരിക്കാം അവൾ നിർത്താതെ കിതക്കുന്നുണ്ടായിരുന്നു . "എന്ത് ചെയ്യാനാ പ്രിയപ്പെട്ട സുന്ദരീ നമ്മൾ നമ്മുടെ യൗവന കാലത്തു  ഈ നഗരപ്രാന്തത്തിന്റെ മടുപ്പുകളിൽ അലയാൻ വിധിക്കപ്പെട്ടിരിക്കുന്നു" ഞാൻ മനസ്സിൽ പറഞ്ഞു . അവളുടെ വെളുത്തു സുന്ദരമായ മുഖത്തൊരു ദൈന്യത നിറഞ്ഞ പുഞ്ചിരി കാണാം.


















Wednesday, August 1, 2018

ഫ്ലോറൻസ് പിജി ഫോർ ജന്റ്സ് - ഭാഗം -1 ( ഓര്മക്കുറിപ്പുകൾ )


ഉള്ളടക്കം 

മറവിയുടെ കയങ്ങളിൾ മുങ്ങിത്താണു പോയേക്കാവുന്ന ഒരു കാലത്തിനെ , ഞാൻ കണ്ടു മുട്ടിയ മുഖങ്ങളെ  ഓർത്തെടുക്കുവാനുള്ള  ഒരു സത്യസന്ധമായ ശ്രമമാണിത്. ഇതിൾ സൗഹൃദം നിറഞ്ഞ ഒരു പിടി നല്ല  ഓർമ്മകളുണ്ട് , ഇതിലെ ഓരോ അധ്യായങ്ങൾക്കും   മദ്യത്തിന്റെയും സിഗരെറ്റിന്റെയും മണമുണ്ട്.

ആമുഖം 

വളരെ നാളുകളായുള്ള കാത്തിരിപ്പിനു ശേഷം എനിക്ക് ഒരു നല്ല ജോലി കിട്ടി. തനിസാന്ദ്ര എന്ന സ്ഥലത്തു. അവിടെ ഇന്റർവ്യൂ കഴിഞ്ഞ ദിവസം തന്നെ ഞാൻ ഒരു റൂം അന്വേഷിച്ചു നടക്കുമ്പോഴാണ് ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടത് ' ഫ്ലോറൻസ് പിജി ഫോർ ജന്റ്സ് '. അത്‌ എന്‍റെ ഓഫീസിന്റെ അടുത്തായിരുന്നു. എന്ത് കൊണ്ടും സൗകര്യം. ഞാൻ ബോര്ഡില് കണ്ട ഫോൺ നമ്പറിൽ വിളിച്ചു , അതിന്റെ ഉടമസ്ഥൻ ഫോൺ എടുത്തു. റൂം ഉണ്ട് , വാടകയും അഡ്വാൻസും ഒന്നും കുഴപ്പമില്ല. ഇവിടെത്തന്നെ താമസിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി.


വൈകിട്ട് കൃത്യം ഏഴുമണിയോടെ ഞാൻ ഹോസ്റ്റലിൽ എത്തി. ഞാൻ ജോബിനെ വിളിച്ചു, അതായിരുന്നു ആ ഹോസ്റ്റൽ നടത്തുന്നയാളുടെ പേര്. ഇനി ഹോസ്റ്റലിനെ പറ്റി പറയാം. മെയിൻ റോഡിനോട് ചേർന്നുള്ള ഒരു മൂന്നു നിലക്കെട്ടിടം. ഒരു പത്തു വര്ഷം പഴക്കം കാണും. ഹോസ്റ്റലിന്റെ ഗേറ്റ് ഒരു ജയിലിന്റെ ഗേറ്റിനെ അനുസ്മരിപ്പിക്കും വിധം വലുതും ഉറപ്പുള്ളതുമായിരുന്നു. പടികളും കൈവരികളും എല്ലാം ദീർഘ നാളത്തെ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുമാറ് പഴക്കം  തോന്നിപ്പിച്ചു. നല്ല വിസ്താരമുള്ള വലിയ മുറികൾ. ഒരു പാട് കഥകൾ ഉള്ളിലൊതുക്കിയ നിശബ്ദമായ വരാന്തകൾ. ആയിരം സുഹൃത് സമാഗമങ്ങൾക്കെങ്കിലും വേദിയയായ കാറ്റിന്റെ കുളിർമ നിറഞ്ഞ ടെറസ് , എല്ലാത്തിനും മൂക സാക്ഷിയായ രണ്ടു ഭീമൻ വാട്ടർ ടാങ്കുകൾ. 

ഏഴരയായിറ്റും ആള് വന്നില്ല. ഞാൻ ഒന്ന് കൂടി വിളിച്ചു , അപ്പോൾ ഇതാ താഴെ എത്തി എന്ന് പറഞ്ഞു. ഞാൻ എന്‍റെ ലഗേജ് വരാന്തയിൽ വെച്ച് കോണിപ്പടിയിൽ ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ രണ്ടു പേര് അങ്ങോട്ട് വന്നു. ഞാൻ എണീറ്റു. ഒരാൾ ചെറുപ്പക്കാരനും മറ്റെയാൾ മധ്യവയസ്കനും. ചെറുപ്പക്കാരാണെന്നു തോന്നിച്ച ആളായിരിക്കും എന്നോട് ഫോണിൽ സംസാരിച്ചത് ഞാൻ മനസ്സിൽ കരുതി. അയാൾക്കു കട്ട താടിയും ഒത്ത ആരോഗ്യമുള്ള ശരീരവും സ്വർണ ചെയിനിട്ട  തടിച്ച കൈത്തണ്ടകളും ഉണ്ടായിരുന്നു. മറ്റെയാൾ ഒരു വിഷാദ മൂകനെപ്പോലെ തോന്നിച്ചു. അയാൾ  വെളുത്ത നിറത്തിലുള്ള കോട്ടൺ ഷർട്ട് പാതി മടക്കി വെച്ചിരുന്നു.   മുടി നന്നായി ചീകിയൊതുക്കിയിരുന്നു.. മീശ വെട്ടിയൊതുക്കിയിരുന്നു. 

അവർ എനിക്ക് റൂം കാണിച്ചു തന്നു. ഏതോ  ഒരു ആന്ധ്ര സ്വദേശി കൂടി റൂമിൽ ഉ ണ്ട് എന്ന് പറഞ്ഞു. ഞാൻഅഡ്വാൻസ് കൊടുത്തു അത്യാവശ്യ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നിട്ട് അവർ പോയി. ഞാൻ ലഗേജ് എല്ലാം ഒതുക്കി വെച്ചിട്ടു നന്നായി കുളിച്ചു യാത്രാക്ഷീണം എല്ലാം മാറ്റി. ബാഗിൽ ഉണ്ടായിരുന്ന ഒരു  ക്വാർട്ടർ റം പൊട്ടിച്ചു. ബാഗിൽ കരുതിയ ഗ്ലാസിൽ ഒഴിച്ച് വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം ഒഴിച്ച് അല്പം കുടിച്ചു. ജനൽ തുറന്നു പുറത്തേക്കു നോക്കി. അങ്ങകലെ തേക്കിൻ കാടുകൾ കാണാം ,നിലാവ് കാണാം.. ഇവിടെ ആരൊയൊക്കെ ഞാൻ  പരിപരിചയപ്പെടും ?എന്തെല്ലാംഅനുഭവങ്ങൾ എനിക്കുണ്ടാകും? അറിയില്ല. അതെല്ലാം അങ്ങകലെ കാണുന്ന തേക്കിൻ  കാടുകളിൽ തളം കെട്ടി നിൽക്കുന്ന നിശബ്ദത പോലെ നിഗൂഢമാണ്.  ഞാൻ ഒരു  പെഗ് കൂടി കഴിച്ചു .കയ്യിൽ പാർസൽ വാങ്ങിയ അത്താഴം ഉണ്ടായിരുന്നു. അത്‌ കഴിച്ചു നേരത്തെ ഉറങ്ങാൻ കിടന്നു. നാളെ ജോലിക്കു ജോയിൻ ചെയ്യണം. ഒരു  പുതിയ അധ്യായം നാളെ ആരംഭിക്കുന്നു. 

Saturday, July 21, 2018

ഭാഗം-4 ഒരു അവിചാരിത വഴിത്തിരിവ്

ആകാംക്ഷയുടെയും സംശയങ്ങളുടെയും കാർമേഘങ്ങൾ നിറഞ്ഞ ഒരു രാത്രി കടന്നു  പോയി . ഹോട്ടൽ റൂമിൽ എത്തിയതു മുതൽ ഞാനും ശ്രീറാമും ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും  പലരെയും ബന്ധപ്പെട്ടു എന്തെങ്കിലും ഒരു സൂചനക്കായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു . നിരാശയായിരുന്നു ഫലം .

പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങൾ അമലിനെ ഫോണിൽ വിളിച്ചു , ഇന്നലെ വരെ നടന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു , അതിന്റെ  ഗൗരവം മനസിലാക്കിയ അയാൾ ഉടനെ തന്നെ  വരാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു . അധികം വൈകാതെ തന്നെ അയാൾ  ഹോട്ടലിൽ എത്തി . ഞാൻ റിസപ്ഷനിൽ വിളിച്ചു മൂന്നു ചായ ഓർഡർ ചെയ്തു.  ബാൽക്കണിയിൽ ഞങ്ങൾ മൂവരും ഇരുന്നു . അമൽ ചൂട് ചായ ഊതിക്കുടിച്ചുകൊണ്ടു ഒരു സിഗരറ്റ് കത്തിച്ചു  ഓരോന്ന്  എനിക്കും ശ്രീറാമിനും നേരെ നീട്ടി  .  വളരെ നേരം ഞങ്ങൾ  ഒന്നും സംസാരിച്ചില്ല , അമൽ   തെരുവിലൂടെ പോകുന്ന വാഹനങ്ങൾ നോക്കിക്കൊണ്ടു എന്തോ ചിന്തകളിൽ എന്നപോലെ പുകയൂതികൊണ്ടു  മൗനിയായി ഇരുന്നു  .

" ഇത് നമ്മൾ എവിടെ നിന്ന് തുടങ്ങും , അരെയെല്ലാം  ,സംശയിക്കും " ശ്രീറാം ആരോടെന്നില്ലാതെ ചോദിച്ചു .

"ഈ ചോദ്യമാണ് എന്നെയും കുഴക്കുന്നത് " അമൽ പറഞ്ഞു .

" അയാളുടെ വീട് കേന്ദ്രീകരിച്ചു ഒരു അന്വേഷണം നടത്തിയാലോ " ഞാൻ അമലിനോട് ചോദിച്ചു .

" അത് വെറുതെ സമയം പാഴാക്കുകയെ ഉള്ളു , അയാൾ അങ്ങോട്ട് എന്തായാലും ഈ സാഹചര്യത്തിൽ  പോകില്ല " അമൽ എന്റെ നിർദേശത്തോട് യോജിച്ചില്ല . ശ്രീറാമും അത് ശരി വെച്ചു .

അൽപ നേരം കൂടി ഞങ്ങൾ ബാൽക്കണിയിൽ മുഖത്തോടു മുഖം നോക്കിയിരുന്നു .അല്പം കഴിഞ്ഞപ്പോൾ അമൽ പെട്ടെന്നു  പറഞ്ഞു .

" എനിക്കൊരു ഐഡിയ തോന്നുന്നു , അയാൾ രാജി വെച്ച ദിവസം  ആരെയെല്ലാം കണ്ടിരുന്നു  എന്താണയാൾ ഒരു മണിക്ക് മടങ്ങിപ്പോകുന്നു വരെ ചെയ്തത് , ഇതിന്റെ വിവരങ്ങൾ ഒന്ന് കിട്ടുമോന്നു നോക്കൂ , അയാളുടെ ഭാവി പരിപാടിയുമായി ബന്ധമുള്ള ആരെങ്കിലുമായി അയാൾ അന്ന്  സംസാരിച്ചു കാണാനുള്ള സാധ്യത ഉണ്ട് "

അത് വളരെ നല്ല ഒരു കാര്യമായി എനിക്കും ശ്രീറാമിനും തോന്നി . ശ്രീറാം സ്വയം ആ ഉത്തരവാദിത്തം ഏറ്റെടുത്തു .  ഹോസ്റ്റലിലും  ഓഫീസിലും പോകാതെ ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ എന്നയാൾ പറഞ്ഞു. അയാൾ എന്തോ ഒരു വഴി മനസ്സിൽ കണ്ടിട്ടുണ്ടെന്ന് തോന്നി . അമലും അത് ശരിവെച്ചു .

" ശ്രീറാം   പോയി അന്വേഷിച്ചു  വരട്ടെ , താൻ തല്ക്കാലം അതുവരെ  ഇവിടെ ഇരിയ്ക്ക് . എന്തെങ്കിലും വിവരം കിട്ടിയാൽ വിളിക്ക് " ഇത്രയും  പറഞ്ഞു അമൽ പോയി . തൊട്ടു പിറകെ ശ്രീറാമും .ഞാൻ റൂം അടച്ചു ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു , ക്ഷീണം കാരണം അത് കഴിഞ്ഞു ഒന്ന് മയങ്ങിപ്പോയി . പിന്നെ ഒരു രണ്ടുമണിക്കൂറോളം കഴിഞ്ഞു ശ്രീറാമിന്റെ വിളി കേട്ടാണ് വാതിൽ തുറന്നത്.

അയാളുടെ മുഖത്ത് എന്തോ വിവരം കിട്ടിയ മട്ടുണ്ടായിരുന്നു ." എന്തെങ്കിലും അറിഞ്ഞോ " ഞാൻ ചോദിച്ചു . " നിൽക്ക് , പറയാം " എന്ന് പറഞ്ഞു അയാൾ റൂമിൽ കയറി വാതിലടച്ചു . അയാൾ അറിഞ്ഞ കാര്യം അത്ര ഉദ്യോഗം ജനിപ്പിക്കുന്നതോ പ്രാധാന്യമുള്ളതോ ആയി എനിക്ക് തോന്നിയില്ല . ഇതാണയാൾ അറിഞ്ഞത് ; " അന്നേ  ദിവസം ഓഫീസിൽ എത്തിയ ജിനീഷ്  ഓഫീസ്  മാനേജർക്കു ലെറ്റർ കൊടുത്തു , അതിനു ശേഷം ഫോണും മറ്റും ഹാൻഡ്‌ ഓവർ  ചെയ്തു , അത് ചെയുമ്പോൾ അയാൾ ഹാർഡ്‌വെയർ ഡിപ്പാർട്മെന്റിലെ സുഹൃത്തിനോട് പറഞ്ഞിട്ടു ഹെഡ് ഓഫീസിലേക്ക് പോയി . ജനറൽ മാനേജർ ആയ സാജു  നാരായണൻ സാറിനെ  കാണാൻ പോയി എന്നാണ് പറഞ്ഞത് . അപ്പോൾ ഏതാണ്ട് പത്തു മണിയായിക്കഴിഞ്ഞിരിക്കും . ആ ഹാർഡ്‌വെയർ സ്റ്റാഫിൽ നിന്നു തന്നെ  ആണ്  ഞാൻ രഹസ്യമായി ഇക്കാര്യങ്ങൾ ചോദിച്ചറിഞ്ഞത് , അയാൾ എന്റെ സുഹൃത്താണ് . പക്ഷെ ഈ സുഹൃത് ഒരു പന്ത്രണ്ടേ മുക്കാലോടെ സാജു സർ ന്റെ ക്യാമ്പിന്റെ അടുത്ത് ഒരു സിസ്റ്റം കംപ്ലയിന്റ് നോക്കാൻ പോയപ്പോൾ ജനീഷ്‌ സാജുസാറിന് അദ്ദേഹത്തിൻറെ  ക്യാബിനിൽ വെച്ച്  ഷേക്ക് ഹാൻഡ് കൊടുത്തു പിരിയുന്നത് കണ്ടു , അപ്പോൾ ഏകദേശം ഒരു മണിയോടടുത്തിരുന്നു . ഒരു മണിക്ക് അയാൾ ഹോസ്റ്റലിലേക്ക് പോയി. എങ്കിൽ പത്തു മണി മുതൽ ഒരു മണി വരെ ഏകദേശം മൂന്നു മണിക്കൂർ അവർ തമ്മിൽ എന്തോ ഗൗരവമായ ചർച്ചകൾ നടന്നു എന്നത് വ്യക്തമാണ് ,"

" അവർ തമ്മിൽ ചർച്ച ചെയ്തത് ഒഫീഷ്യൽ കാര്യങ്ങളായിക്കൂടെ ? ജനീഷ്‌  എത്ര കാലമായി  ഒരു മീഡിയ മാനേജർ ആയി  ജോലി ചെയ്യുന്നു " ഞാൻ ചോദിച്ചു

" പക്ഷെ രാജി വെച്ച് അന്ന് തന്നെ പോണം എന്ന് പറഞ്ഞ ഒരു സ്റ്റാഫിനോട് മൂന്നു മണിക്കൂറോളം സാജു സാറിനെപ്പോലെ  ഒരാൾ സംസാരിക്കും എന്ന്  നിങ്ങൾ കരുതുന്നുണ്ടോ ? എന്നിട്ടു ഷേക്ക് ഹാൻഡ് കൊടുത്തു പിരിഞ്ഞു പോലും " ശ്രീറാം പരിഹാസച്ചുവയോടെ പറഞ്ഞു .

ശ്രീറാമിന്റെ ആ വാക്കുകൾ എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു . ആ പറഞ്ഞതിൽ കാര്യമുണ്ട് , ആ കൂടിക്കാഴ്ചയിലും അതിനടുത്ത സമയ ദൈർഘ്യവും  ആ സാഹചര്യവും ഷേക്ക് ഹാൻഡും ഇതിൽ ഒരു അസ്വാഭാവികതയുണ്ട് , തീർച്ച .

" പക്ഷെ അയാൾ പത്തു മണി മുതൽ ഒരു മണി വരെ അവിടെത്തന്നെയായിരുന്നു എന്നുറപ്പുണ്ടോ " ഞാൻ ചോദിച്ചു .

" ഉണ്ട് , അത്  ഞാൻ അവിടെത്തന്നെയുള്ള ഒരു സ്റ്റാഫിൽ നിന്ന്  ചോദിച്ചുറപ്പു വരുത്തി , പിന്നെ അവർ വളരെ സ്വകാര്യവും ഗൗരവസ്വഭാവമുള്ള  കാര്യമായിരിക്കണം ചർച്ച ചെയ്തിട്ടുണ്ടാകുക എന്നും ആ സ്റ്റാഫ് പറഞ്ഞു , അവർ തമ്മിൽ വാഗ്വാദങ്ങൾ ഒന്നും തന്നെ  ഉണ്ടായിട്ടുമില്ല " ശ്രീറാം പറഞ്ഞു .

ഇതിനെപ്പറ്റി ഒരു പൂർണരൂപം കണ്ടെത്തണമെങ്കിൽ  സജു സാറുമായി തന്നെ സംസാരിക്കേണ്ടി വരും . ആളെ നേരിൽ കാണാൻ ഞങ്ങൾ തീർച്ചപ്പെടുത്തി. അതിനായി ഒരു പദ്ധതി തയ്യാറാക്കി , ലീവ് ആയിരിക്കുന്ന ഇപ്പോ എന്തായാലും ഓഫീസിൽ പോയി കാണാൻ കഴിയില്ല . അതുകൊണ്ടു ആളുടെ വീട്ടിൽ പോയിക്കണം , ഓഫീസിന്റെ അടുത്ത് തന്നെയാണ് സർ താമസിക്കുന്നത് , ശ്രീറാമിന് സ്ഥലമറിയാം . ആള് ഓഫീസിൽ നിന്ന്  അല്പം ലേറ്റ് ആയി ഇറങ്ങുന്ന കൂട്ടത്തിലാണ് , ഒരു എട്ടരയോടെ പോയി കാണാൻ ഞങ്ങൾ തീരുമാനിച്ചു . പക്ഷെ ശ്രീറാം  ചില സംശയങ്ങൾ മുന്നോട്ടു വെച്ചു .
ജനീഷും സാജു സാറുമായി എന്തെങ്കിലും തരത്തിലുള്ള ഇടപാടുകൾ ഉണ്ടോ? അവർ തമ്മിൽ വല്ല രഹസ്യധാരണയും ഉണ്ടോ? ഉണ്ടെങ്കിൽ നമ്മൾ സജു സാറുമായി കൂടിക്കാഴ്ച നടത്തി നമ്മുടെ ഉദ്യമത്തെപറ്റി വെളിപ്പെടുത്തിയാൽ അത് ജനീഷ്‌ അറിയാനിടയാകും , പിന്നെ അയാൾ നമുക്ക് നേരെ തിരിയില്ലേ.? അയാൾ പറഞ്ഞത് ശരിയാണ് .പക്ഷെ വളരെ നേരത്തെ ആലോചനക്ക് ശേഷം ഞങ്ങൾ സാറിനെ കാണാൻ തന്നെ തീരുമാനിച്ചു , കാരണം മുന്നിൽ വേറെ വഴികളില്ല , പക്ഷെ എല്ലാം തുറന്നു ചോദിക്കുന്നത് അയാളുടെ പ്രതികരണം സസൂക്ഷ്മം നിരീക്ഷിച്ചതിനു ശേഷം മതി എന്നും ആരും അറിയാതെ തന്നെ സാറിനെ കാണാൻ ശ്രദ്ധിക്കാനും ഞങ്ങൾ തീരുമാനിച്ചു .

ഏകദേശം എട്ടേ കാലോടെ തന്നെ ഞങ്ങൾ സാറിൻറെ വീടിനു സമീപം എത്തി .ആള്  എത്തിയിട്ടില്ല . ഞങ്ങൾ കുറച്ചകലെ മാറി ഒരു വിജനമായ പറമ്പിൽ ഇരുളിന്റെ മറപറ്റി നിന്നു . സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ വീടിന്റെ മുൻവശം കാണാം . ഒരു പത്തു പതിനഞ്ചു മിനിറ്റുകൾ കഴിഞ്ഞപ്പോൾ ദൂരെ നിന്ന് സർ നടന്നു  വരുന്നത് കാണാമായിരുന്നു . കൂടെ ഒന്ന് രണ്ടു പേരുണ്ട് . സാജു സാറിൻറെ മുടി അലസമായി നെറ്റി ഏകദേശം മുഴുവനും മറച്ചു കിടന്നിരുന്നു , ഉള്ളിലേക്ക് താഴ്ന്നിരിക്കുന്ന കണ്ണുകൾ അയാളുടെ മുഖത്തിന് ഒരു പരുക്കൻ പരിവേഷം നൽകിയിരുന്നു. അലസമായ വലിയ ശ്രദ്ധയില്ലാതെ വസ്ത്രം ധരിച്ചിരിക്കുന്നു , ഒരു നീളൻ ബാഗ് തോളിൽ നിന്ന് ഏകദേശം മുട്ടുവരെ നീണ്ടു കിടന്നിരുന്നു . കൂടെയുള്ള ഒരാൾ ഈ വീട്ടിൽ സാറിൻറെ സഹായിയെപ്പോലെ തോന്നിച്ചു , അയാളുടെ കയ്യിൽ രണ്ടു കിറ്റുകൾ ഉണ്ടായിരുന്നു , ഒന്ന് ഭക്ഷണപ്പൊതിയാണ് , മറ്റേതു പ്രിൻറർ കാട്രിഡ്ജ് പോലെ തോന്നിച്ചു .  കൂടെ വന്ന രണ്ടുപേർ എന്തെങ്കിലും ഫയലുകളോ  മറ്റോ വാങ്ങാൻ വന്ന സ്റ്റാഫുകളായിരിക്കാം  . സഹായിയെന്നു  തോന്നിച്ചയാൾ വീട് തുറന്നു, എല്ലാവരും അകത്തു കടന്നു . അവർ തിരിച്ചു പോകുന്നതുവരെ കാത്തുനിൽക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു . അല്പം കഴിഞ്ഞപ്പോൾ മറ്റു രണ്ടു പേർ എന്തൊക്കെയോ ഡോക്യൂമെന്റസ് ഒരു ഫയലിൽ ആക്കി തിരികെപ്പോയി , സാജു  സർ അവരുടെ കൂടെ  മുൻവശത്തോളം  വന്നു യാത്രയാക്കി, എന്നിട്ട് തിരികെപ്പോയി. കൂടെയുള്ളത് ആളുടെ വീട്ടിലെ സഹായി ആണെങ്കിലോ ചിലപ്പോൾ തിരിച്ചു പോയില്ലെങ്കിലോ ? എന്തായാലും അൽപനേരം കൂടെ കാക്കാം , എന്നിട്ടും പോയില്ലെങ്കിൽ പിന്നെ അങ്ങോട്ട് ചെല്ലുക തന്നെ എന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി .

ഏകദേശം പത്തു പതിനഞ്ചു മിനിറ്റ് കാത്തു  നിന്നിട്ടും ആളു പോകുന്നില്ല , ഇനി അങ്ങോട്ട് കയറിച്ചെല്ലുക തന്നെ. ഞങ്ങൾ മുൻവാതിലിനടുത്തെത്തി കാളിങ് ബെല്ലിൽ വിരലമർത്തി . ഏതാനും നിമിഷങ്ങൾക്കകം ആ സഹായി വന്നു വാതിൽ തുറന്നു ,  ആരാണ് എന്താണ് എന്നെല്ലാം ചോദിച്ചു . "ഞങ്ങൾ ഓഫീസിൽ നിന്നാണ്  , സാജു സാറിനെ ഒന്ന് കാണണം" ഞാൻ പറഞ്ഞു .
അയാൾ ഞങ്ങളോട് അൽപനേരം  ഇരിക്കാൻ പറഞ്ഞു എന്നിട്ടു വീടിന്റെ ഉള്ളിലേക്ക് പോയി . അയാളുടെ സംസാരത്തിലെ വിനയവും വേഷവും എല്ലാം കണ്ടപ്പോൾ  ഇയാൾ വീട്ടുജോലിക്കാരൻ  തന്നെ എന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി , അയാൾ വസ്ത്രം മാറി ഒരു ലുങ്കി ഉടുത്തിരുന്നു . ഞങ്ങൾ അടുത്തടുത്തായി സോഫയിൽ ഇരുന്നു , ഹാളിൽ ടെലിവിഷൻ, പിന്നെ ഭംഗിയുള്ള നാലു ചൂരൽക്കസേരകൾ ചൂരല് കൊണ്ടുള്ള ഒരു ടീപ്പോയി എന്നിവയുണ്ടായിരുന്നു . ടീപ്പോയിൽ  അന്നേ  ദിവസത്തെ  മനോരമ ,ഇക്കണോമിക് ടൈംസ് പിന്നെ മൂന്നു നാലു പേപ്പറുകളിൽ എന്തോ കുത്തിക്കുറിച്ചതും കാണാമായിരുന്നു . നല്ല ഭംഗിയായി അടുക്കിയ പുസ്തകങ്ങളും ചില അലങ്കാരവസ്തുക്കളും ഉള്ള ഒരു ഭിത്തിയാലമാരയും അവിടെ ഉണ്ടായിരുന്നു . അൽപ സമയത്തിനകം സാജു സർ ഹാളിലേക്ക് വന്നു . ഞങ്ങൾ എണീറ്റ് നിന്ന് വിഷ് ചെയ്തു . സർ ഞങ്ങളോട് ഇരിക്കാൻ ആംഗ്യഭാഷയിൽ പറഞ്ഞു . ഞങ്ങൾ സോഫയിൽ ഇരുന്നു ,    ഞങ്ങൾക്കമുഖമായി കസേരയിൽ സാറും ഇരുന്നു.
 "എന്തൊക്കെയുണ്ട് ? ജോലിയൊക്കെ എങ്ങനെ പോകുന്നു ? ആദ്യമായി ആണെന്ന് തോന്നുന്നു ഇങ്ങോട്ടു വരുന്നതല്ലേ ? " സാർ  ഊഷ്മളമായി ചിരിച്ചുകൊണ്ട് ചോദിച്ചു .

" സാറിനെ ഒന്ന് കാണേണ്ട കാര്യമുണ്ടായിരുന്നു , അതാണ് വന്നത് " ഞാൻ പറഞ്ഞു .

"  തന്റെ വീട് പാലക്കാടാണോ  ? " ഓഹ് അത് ശരി എന്ന മട്ടിൽ തലയാട്ടിയിട്ടു  ശ്രീറാമിനെ ചൂണ്ടി സാറ് ചോദിച്ചു

" അല്ല സർ , വായനാടാണ് , മാനത്താവടിക്കടുത്തു " ശ്രീറാം മറുപടി പറഞ്ഞു

ആളുടെ സംസാരത്തിൽ നിന്നെ എനിക്ക് സർ എന്തെങ്കിലും തരാം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നി , സംസാരത്തിൽ നേരിയ ചാഞ്ചാട്ടം ഉള്ളതുപോലെ , ഒരു സംശയം മാത്രമാണ് .

നിങ്ങൾ വന്ന കാര്യം പറഞ്ഞില്ലല്ലോ ? സർ ചോദ്യരൂപേണ എന്റെ മുഖത്തേക്ക് നോക്കി.

" സർ ഞങ്ങൾ വന്നത് ശരിക്കും ജനീഷ്‌ ജോലി രാജിവെച്ച കാര്യത്തെപ്പറ്റി സാറിനോട്  ചോദിക്കാനാണ് " ഞാൻ  പറഞ്ഞു, എന്നിട്ട് കുഴപ്പമില്ലല്ലോ എന്ന മട്ടിൽ  ശ്രീറാമിനെ ഒന്ന് നോക്കി.

സാജു സർ ചിന്താമഗ്നനായി കസേരയിൽ ഒന്നാഞ്ഞിരുന്നു . അൽപനേരം ഒന്നും മിണ്ടിയില്ല . ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി പക്ഷെ അല്പനേരത്തേക്ക് ഒന്നും സംസാരിച്ചില്ല  .

പിന്നീടാണ് സാർ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം ചോദിച്ചത് .

" ഞാൻ അല്പം മദ്യപിക്കുന്നത് കൊണ്ട് നിങ്ങൾക്കു ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ , ഞാൻ ഇപ്പോൾ അല്പം കഴിച്ചിട്ടുണ്ട് കുറച്ചു കൂടി ആകാം  എന്ന് തോന്നുന്നു , കഴിഞ്ഞ ഒരാഴ്ചയായി വിശ്രമമില്ലാത്ത ജോലിയായിരുന്നു "

ഞങ്ങൾ അവിശ്വസനീയതയോടെ  പരസ്പരം നോക്കി , സത്യം പറഞ്ഞാൽ ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു .പക്ഷെ അത് പുറമെ  കാണിക്കാതെ പക്വമായിത്തന്നെ ഞാൻ മറുപടി കൊടുത്തു " ഓ അതിനെന്താ സാർ , ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ല , ഞങ്ങളും ഇടയ്ക്കു അല്പം കഴിക്കാറുണ്ട് ".

സാർ ഞങ്ങളെ നോക്കി നേരിയ  ജാള്യതയോടെ  ചിരിച്ചു.

" ഇത് ഓഫീസല്ല കേട്ടോ , ഇത്  വ്യക്തിപരമായ സമയമല്ലേ , നിങ്ങൾ എന്നോടുള്ള ബഹുമാനമൊക്കെ ഓഫീസിൽ കാണിച്ചാൽ മതി " അയാൾ മാന്യതയും ആതിഥ്യ മര്യാദയും നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു . ഞങ്ങളിരുവർക്കും വളരെ സന്തോഷം തോന്നി .
" ഓ പിന്നെ ജനീഷിന്റെ കാര്യം , അയാളോട് ഞാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല , പിന്നെ എന്ത് ചെയ്യാൻ " ഇത്രയും പറഞ്ഞു നിർത്തിയിട്ടു  ജോലിക്കാരനെ വിളിച്ചു എന്തോ ആഗ്യം കാണിച്ചു .

അല്പനേരത്തിനുള്ളിൽ അയാൾ ട്രേയിൽ ഒരു കുപ്പിയും ഒരു ഗ്ലാസും പിന്നെ ജഗ്ഗിൽ വെള്ളവും കൊണ്ടുവന്നു വച്ചു  . സാജു സർ ഞങ്ങളെ ചൂണ്ടി ജോലിക്കാരനെ കാണിച്ചു രണ്ടു ഗ്ലാസ് കൂടി കൊണ്ടുവരാൻ പറഞ്ഞു . എന്നിട്ടു ഞങ്ങളോടായി പറഞ്ഞു " സാരമില്ല എന്തായാലും അല്പം കഴിക്കു, എനിക്കൊരു കമ്പനിയും ആയി"  . ഞങ്ങൾ എന്ത് പറയണമെന്നറിയാതെ മനസികാവസ്ഥയിലായി കാരണം സാറു നല്ല ഹാപ്പി മൂഡിലാണെന്നു മനസിലായതുകൊണ്ടുതന്നെ . അതൊരു "കോഗ്നാക്"
 ബ്രാണ്ടി ആയിരുന്നു " റെമി  മാർട്ടിൻ " ( പശ്ചിമ ഫ്രാൻസിലെ "കോഗ്നാക്" എന്ന ഗ്രാമത്തിലെ ഡിസ്റ്റില്ലെറികളിൽ മാത്രം നിർമിച്ചതെന്ന അവകാശവാദം ഉന്നയിക്കുന്നവിലയേറിയ  ഒരു മുന്തിയ ഇനം ബ്രാണ്ടി ആണത് ) അയാൾ  തന്നെ ഞങ്ങൾക്ക് മദ്യം പകർന്നു തന്നു .
" ചിയേർസ്!! " ആ വാക്കുകൾ ആ ഹാളിൽ പ്രതിധ്വനിച്ചപ്പോൾ തകർന്നു വീണത് ബഹുമാനവും ഭയവും കൊണ്ട് ഞങ്ങൾ  കെട്ടിപ്പൊക്കിയ കൂറ്റൻ കോട്ട മതിലുകളായിരുന്നു ! ഞങ്ങൾ സന്തുഷ്ടരായി മദ്യം നുകർന്നു . സാജു സർ പതിയെപ്പതിയെ ഉന്മത്താവസ്ഥയിലേക്കു  വഴുതിവീണുകൊണ്ടിരുന്നു . ഇതുതന്നെ പറ്റിയ തക്കം എന്ന് മനസിലാക്കിയ ഞാൻ ജനീഷിനെ പറ്റി ചോദിച്ചറിയാൻ ഈ അവസരം ഉപയോഗിച്ചു . പക്ഷെ സർ വീണ്ടും പറഞ്ഞ കാര്യം തന്നെ ആവർത്തിച്ചു . " ഞാൻ അയാളോട് കുറെ പറഞ്ഞു തിരുത്താൻ നോക്കി പക്ഷേ ഫലമുണ്ടായില്ല , ഇത്രയും വര്ഷം ജോലി ചെയ്ത ഒരാൾ പെട്ടെന്ന് പിരിഞ്ഞു പോയാൽ കമ്പനിക്കുണ്ടായേക്കാവുന്ന ക്ഷതങ്ങളെ പറ്റി  ഞാൻ ദീർഘനേരം സംസാരിച്ചു , അയാളുടെ മനസ് ഇളക്കാൻ ശ്രമിച്ചു , പക്ഷെ അയാൾ എന്തോ വ്യക്തിപരമായ സംഘര്ഷങ്ങളിലാണ് എന്ന് മാത്രം പറഞ്ഞു .പിന്നെ അയാൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതുപോലെ തോന്നി .പിന്നെ എനിക്കെന്തു ചെയ്യാൻ കഴിയും ? എപ്പോൾ വേണമെങ്കിലും നിങ്ങൾക്കു തിരിച്ചു വരം എന്ന് പറഞ്ഞു ഞാൻ അയാളെ യാത്രയാക്കി . എന്തോ എനിക്ക് ഇഷ്ടമായിരുന്നു അയാളെ., തിരിച്ചു വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു "

" സാർ ഒരുപാടു നേരം ആളുമായി സംസാരിച്ചു എന്ന് തോന്നുന്നല്ലോ " ശ്രീറാം ചോദിച്ചു .

" അതെ , എന്റെ ഓർമ ശരിയാണെങ്കിൽ  ഒരു പത്തുമണി കഴിഞ്ഞാണ് അയാൾ വന്നത് ഒരു മണിക്ക് മുൻപായി പോയിക്കാണും , ഞാൻ ഒരു പാട് ശ്രമിച്ചു ശ്രീറാം പക്ഷെ അയാൾ തീരുമാനത്തിൽ ഉറച്ചു നിന്നു .ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളേപ്പറ്റിയും സംസാരിച്ചിരുന്നു " സാർ പറഞ്ഞു .

ഞാനും ശ്രീറാമും മുഖാമുഖം നോക്കി . സാറിന്റെ വാക്കുകൾ സത്യസന്ധമാണ് എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു . ഞങ്ങൾ ഓരോ പെഗ് കൂടി  കഴിച്ചു ..ജോലിക്കാരൻ സ്നാക്ക്സ് ആയിട്ട് ആപ്പിൾ ചെറിയ കഷണങ്ങളാക്കി മുറിച്ചു തന്നു .  അത് വളരെ വീര്യം കൂടിയ മദ്യമായിരുന്നു .അല്പമെരം കഴിഞ്ഞപ്പോൾ സാജു സർ ചെറിയതോതിൽ ഫിറ്റ് ആയതായി ഞാൻ മനസിലാക്കി . അയാൾ വ്യക്തിപരമായ പല പ്രശ്നങ്ങളെപ്പറ്റിയും ജോലിഭാരത്തെക്കുറിച്ചും വാചാലനായി . തൃശ്ശൂരിലെ ഒരു ഗോൾഡ് ലോൺ ബ്രാഞ്ചിലെ സ്ത്രീസുഹൃത്തുമായുള്ള സൗഹൃദത്തെ കുറിച്ചും അതുമൂലം  നേരിടേണ്ടി വന്ന അപവാദങ്ങളെപ്പറ്റിയും പറഞ്ഞു . അവരുടെ സ്നേഹം ഹൃദയത്തിൽ തൊട്ടുള്ളതാണെന്ന് അയാളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു . അന്ന് നേരിട്ട മാനസിക സംഘർഷത്തെ കുറിച്ച് പറഞ്ഞു, ഒരു കാലഘട്ടത്തിനെ മുഴുവൻ വിറപ്പിച്ച, എല്ലാ തന്ത്രങ്ങളുടെയും ചരടുവലികൾ ഉള്ളിലൊളിപ്പിച്ച  ആ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടു , അയാൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ  വിതുമ്പിക്കരഞ്ഞു  , എന്റെ മനസും ആർദ്രമായി .

" സ്നേഹവും പ്രണയവും ഒരു തെറ്റല്ലല്ലോ സർ , ഓരോ മനുഷ്യന്റെയും നിലനിൽപിന് ആധാരമല്ലേ  "  എന്ന് പറഞ്ഞു ഞാൻ സാറിനെ ആശ്വസിപ്പിച്ചു .

" നിങ്ങൾ എത്ര നല്ല ആളാണ് നിങ്ങളുടെയൊക്കെ സൗഹൃദം എനിക്ക് മുൻപേ അനുഭവിക്കാൻ കഴിഞ്ഞില്ലല്ലോ " , അയാൾ  എനിക്കും ശ്രീറാമിനും ഓരോ പെഗ് കൂടി പകർന്നു തന്നു . ഞാൻ പിന്നെ ഒന്നും മറച്ചില്ല ജനീഷിനെ പറ്റിയും ഇതുവരെ നടന്ന സംഭവ വികാസങ്ങളെപ്പറ്റിയും വിവരിച്ചു . സാർ അവിശ്വസനീയതയോടെ എന്നെ നോക്കി .

" അയാളെന്തെങ്കിലും കുഴപ്പത്തിൽ പെട്ടിരിക്കും . നിങ്ങൾ അയാളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കൂ , എന്ത് സഹായവും ഞാൻ ചെയ്യാം , സാമ്പത്തിക ആവശ്യങ്ങളുണ്ടെങ്കിൽ പറയാൻ മടിക്കരുത് . നിങ്ങളുടെ ലീവിന്റെ കാര്യവും ഓർത്തു പേടിക്കേണ്ട " സാർ ഞങ്ങളെ ഇരുവരെയും നോക്കിക്കൊണ്ടു പറഞ്ഞു . സാറിനു അയാളോട് ഇപ്പോഴും സ്നേഹമാണ് , അയാൾ സാറിനെയും തന്ത്രപരമായി കൈയ്യിലെടുത്തിരിക്കുന്നു , സ്വയം ഒളിപ്പിച്ചുകൊണ്ട് ..  എത്ര തന്ത്രശാലിയാണ്  അയാൾ  !!

ഞങ്ങൾ ആ കുപ്പി ഏതാണ്ട് കാലിയാക്കിക്കഴിഞ്ഞിരുന്നു . സാർ ഫോണിൽ മെസേജ് നോക്കിക്കൊണ്ട് ബെഡ്റൂമിലേക്ക് പോയി , ശ്രീനി സോഫയിൽ കിടന്നു പതിയെ മയങ്ങുന്നു . ജോലിക്കാരൻ എന്തോ സാധനങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞു അല്പം മുൻപേ കടയിലേക്ക് പോയിരുന്നു . പെട്ടെന്നാണ് ഞാൻ അത് കണ്ടത് !! ജനാലയുടെ  ചില്ലിന്റെ അപ്പുറത്തായി ഒരു ആരോ നില്കുന്നു !!  ഞാൻ ഭയന്നു  പോയി.. ഞാൻ ശ്രീറാമിനെ  നോക്കി , ഉറക്കമാണ് , വിളിച്ചാൽ ശബ്ദം വെച്ചാൽ ചിലപ്പോൾ പുറത്തുള്ള ആളു പൊയ്ക്കളയും . ഞാൻ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തിറങ്ങി ,വീടിന്റെ പുറത്തു കൂടി പിൻവാതിലെത്തി അവിടെ നിന്ന് നോക്കി . ശരിയാണ് ഒരാൾ അവിടെ നില്പുണ്ട് . ജാക്കറ്റ്‌  ധരിച്ചു മാസ്ക് വെച്ച ഒത്ത ഉയരമുള്ള ഒരാൾ . പെട്ടെന്ന് ഞാൻ നിന്ന ഇടനാഴിയിലെ സിമെന്റ് ഇളകിയ ഭാഗത്തു കാൽ തട്ടി ഞാൻ പുറകോട്ടു വീഴാനായി വേച്ചു . വീണില്ല , പക്ഷെ പറമ്പിലെ കരിയിലകളിൽ കാൽ കുത്തേണ്ടി വന്നു . ശബ്ദം കേട്ട്  ആ രൂപം എന്റെ നേർക്ക് നോക്കി , ഒരു മാത്ര അനങ്ങാതെ നിന്നും എന്നിട്ടു ദ്രുതഗതിയിൽ ഇരുട്ട് നിറഞ്ഞ ഭാഗത്തുകൂടി മതിലിനരികിലേക്കു ഓടി . ഞാൻ  ഗേറ്റു തുറന്നു പ്രധാന വഴിയിലെത്തി , അയാൾ മതിൽ ചാടിക്കടന്നാലും ഇതിലെയെ പോകാൻ കഴിയു. ഞാൻ അവിടെ എത്തിയപ്പോൾ ആരെയും കണ്ടില്ല . പെട്ടെന്ന് ഒരു നൂറു മീറ്റർ അകലെയായി ഒരു മോട്ടോർ സൈക്കിൾ സ്റ്റാർട്ട് ചെയ്തു ശരം  കണക്കെ അവിടെ നിന്ന് ആരോ പാഞ്ഞു പോയി. ഞാൻ ആ പ്രദേശം മുഴുവൻ അരിച്ചു പെറുക്കി . ഒന്നും കണ്ടെത്താനായില്ല . അതയാൾ തന്നെ എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു പക്ഷെ ഒരു ചോദ്യം മാത്രം ബാക്കി " ഞാനും ശ്രീറാമും അമലും  അയാളെ പിന്തുടരുന്നുണ്ടെന്നു അയാൾ എങ്ങനെ മണത്തറിഞ്ഞു ? ഈ ലോകത്തു ആർക്കും അതിനു ഞങ്ങൾ ഇട  കൊടുത്തിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു, തൊട്ടുമുമ്പ് മുതൽ സാജു സാറിനും അറിയാം .. പിന്നെ എങ്ങനെ ?? എനിക്ക് ആശ്ചര്യമായി ! പെട്ടെന്ന് എന്റെ മനസിലേക്കു ഒരു സാധ്യത തെളിഞ്ഞു വന്നു . ഞാൻ ഉടനെ  തിരികെ വീട്ടിന്റെ ഉള്ളിൽ വന്നു , ശ്രീനി അപ്പോഴും മയങ്ങുന്നു , സാർ ബെഡ്‌റൂമിൽ തന്നെ . ഞാൻ ഹാളിൽ നിന്ന് തന്നെ സാറിനോട് ഞാൻ ഇപ്പോൾ വരം എന്ന് വിളിച്ചു പറഞ്ഞു . ആൾ ശരി  എന്ന് പറയുന്നതിന് മുൻപേ ഞാൻ പുറത്തേക്കു ഇറങ്ങിക്കഴിഞ്ഞിരുന്നു . ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ ഞാൻ മബേൻ നിധി ബ്രാഞ്ചിലെ അന്ന് സംസാരിച്ച കാഷ്യർ പയ്യന്റെ റൂമിൽ എത്തി . ഒരു അത്യാവശ്യ കാര്യമുണ്ടെന്നു  പറഞ്ഞു വിളിച്ചു പുറത്തിറക്കി "ഞാൻ അന്നേ  ദിവസം ജനീഷിനെ പറ്റി  ചോദിച്ചറിഞ്ഞ കാര്യം താൻ  പിന്നീടെപ്പോഴെങ്കിലും ആളോട് പറഞ്ഞിരുന്നോ ? ഒന്നാലോചിച്ചു ശേഷം അയാൾ പറഞ്ഞു " അത് കഴിഞ്ഞു ജനീഷ്‌  വീണ്ടും വന്നിരുന്നു ചില ഇടപാടുകൾ സെറ്റൽ  ചെയ്യാൻ അന്ന് കുറെ നേരം സംസാരിച്ചു , താൻ  ഇങ്ങനെ ചോദിച്ചിരുന്നു കാര്യവും പറഞ്ഞു , അയാൾ കുറെ തമാശയൊക്കെ  പറഞ്ഞിട്ടാണ് അന്ന് പോയത് " എന്താ വല്ല കുഴപ്പവുമുണ്ടോ ? ആ പയ്യൻ ചോദിച്ചു .. ഏയ് ഇല്ല  ഒരു ചെറിയ സൗന്ദര്യപ്പിണക്കം എന്ന് തമാശ  മട്ടിൽ പറഞ്ഞു ചിരിച്ചുകൂടുതലൊന്നും പറയാൻ നിൽക്കാതെ  ഞാൻ അവിടെ നിന്നും സാറിന്റെ വീട്ടിലേക്കു പോയി . 

എന്നെ സംബന്ധിച്ച് അതൊരു ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു . അപ്പോൾ അയാൾ എന്റെ നീക്കം നേരത്തെ അറിഞ്ഞു കഴിഞ്ഞു , ഞങ്ങൾ  അന്ന് മുതൽ അയാളുടെ നിരീക്ഷണത്തിലായിരുന്നു അല്ലെ!! . അങ്ങനെയെങ്കിൽ ഇപ്പോൾ താമസിക്കുന്ന ഹോട്ടലും ..."ഓ മൈ ഗോഡ് " ബാക്കി ഓർക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല എന്റെ ധൈര്യം ചോർന്നു പോകുന്നതുപോലെ തോന്നി .ഞാൻ അപകടം മണത്തു.. ഭയം എന്നെ ഗ്രസിച്ചു .

സാറിന്റെ വീട്ടിലേക്കു പോകുന്നതിനു മുൻപേ ഞാൻ എനിക്ക് പരിചയമുള്ള ഒരു സുഹൃത്തിനെ കണ്ടു സഹായമഭ്യർഥിച്ചു , ഇത്തരം സാഹചര്യങ്ങളിൽ മുൻപും അളെന്നെ സഹായിച്ചിട്ടുണ്ട് . ഞാൻ ഹോട്ടലിന്റെ അഡ്രസ് ആൾക്ക് കൊടുത്തു കുറച്ചു  പണവും കൊടുത്തു . അയാൾ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു  എന്നോട് ഇങ്ങനെ പറഞ്ഞു " ഇന്ന് രാത്രി ഒന്നും പേടിക്കേണ്ട ഞാൻ ഒന്ന് രണ്ടു പേരെ അയക്കാം അവർ അവിടെ ഉണ്ടാകും, ഒന്നും ഭയപ്പെടാനില്ല  " അയാളുടെ കണ്ണുകളിൽ  തീക്ഷ്ണതയും   ശബ്ദത്തിനു കാഠിന്യവും വാക്കിന് മൂർച്ചയും ഉണ്ടായിരുന്നു . എനിക്ക് സമാധാനമായി .

ഞാൻ തിരികെ സാറിന്റെവീട്ടിൽ എത്തി , സാറും ശ്രീറാമും എന്നെ കാത്തിരിക്കുകയായിരുന്നു. ഒരു വല്ലാത്ത തലവേദന തോന്നി ഒരു ടാബ്ലറ്റ് വാങ്ങിക്കാൻ പോയതാണെന്ന് ഞാൻ സാറിനോട് കള്ളം പറഞ്ഞു . അയാളെ വല്ലാതെ സ്നേഹിക്കുന്ന സാറിന് ഇതൊരു ഞെട്ടിപ്പിക്കുന്ന അറിവായിരിക്കും എന്നുള്ളത് കൊണ്ട് സത്യാവസ്ഥ പറഞ്ഞില്ല  . സാറിനോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി . സാർ നേരത്തെ പറഞ്ഞത് വീണ്ടും ആവർത്തിചു " എന്താവശ്യത്തിനും വിളിക്കാൻ മടിക്കരുത് ഞാനും നിങ്ങളുടെ കൂടെ ഉണ്ട്  മാനസികമായി " ഞങ്ങൾ ഗേറ്റ് അടക്കുമ്പോൾ  സാർ ഞങ്ങളെ നോക്കി വാതിൽക്കൽ നിന്നു കൈവീശിക്കാണിച്ചു .

ഹോട്ടലിലേക്കുള്ള മാർഗ്ഗമധ്യേ ഞാൻ ശ്രീറാമിനെ വിവരം ധരിപ്പിച്ചു . ഏതു നിമിഷവും ഒരാക്രമണം പ്രതീക്ഷിക്കാം . അയാൾ നമ്മുടെ പിറകെ തന്നെയുണ്ട് . . ഞാൻ അമലിനെ ഫോണിൽ വിളിച്ചു വിവരങ്ങൾ കൈമാറി . അമലിനു അത് വല്ലാത്ത ഞെട്ടലാണുണ്ടാക്കിയത് . അയാൾക്കു നാളെ എയർപോർട്ട് ഡ്യൂട്ടി ഉണ്ടെന്നും വൈകിട്ട് എന്തായാലും ഹോട്ടലിലേക്ക് വരാമെന്നും അത് വരെ കരുതിയിരിക്കാനും പറഞ്ഞു  അമൽ ഫോൺ വെച്ചു .

ഞങ്ങൾ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. നേരം പാതിരാ കഴിഞ്ഞിരുന്നു .ഞാൻ ഒരു സിഗരറ്റ് കത്തിച്ചു ബാൽക്കണിയിൽ ചെന്നിരുന്നു . ശ്രീറാം ഉറക്കം പിടിച്ചിരുന്നു . താഴെ ഒരു വെളുത്ത മാരുതി കാര് വന്നു നിന്നു , അതിൽ നിന്ന് രണ്ടുപേർ പുറത്തിറങ്ങി . അതവർ തന്നെയെന്ന് എനിക്ക് ഉറപ്പായിരുന്നു: എന്റെ സുഹൃത്‌  അയച്ച ആൾക്കാർ . അവർ രണ്ടുപേരും അരോഗ ദൃഢഗാത്രരായിരുന്നു . അവർ പുറത്തിറങ്ങി  സിഗരറ്റ് കത്തിച്ചു വലിച്ചു അല്പം നേരം കഴിഞ്ഞു വണ്ടി ഒരു വശത്തേക്ക് പാർക്ക് ചെയ്ത് ചില്ലു താഴ്ത്തി ഉള്ളിൽ തന്നെ ഇരുന്നു . ഇന്ന് രാത്രി ഇവർ ഇവിടെയുണ്ടാകും . സുഹൃത്തിന്റെ  തക്ക സമയത്തെ സഹായത്തിനു മനസ്സിൽ  നന്ദി പറഞ്ഞു .

ഞാൻ പാതി തണുത്ത മനസുമായി ഉറങ്ങാൻ കിടന്നു . ഒരു ചോദ്യം എന്റെ മനസ്സിലേക്കോടിയെത്തി..

 അയാൾ ഇപ്പോൾ എവിടെയായിരിക്കും ? ? എന്തായിരിക്കും അയാളുടെ മനസ്സിൽ ..??

ഈ നഗരത്തിന്റെ ഏതൊരു ഒരു അജ്ഞാത താവളത്തിലിരുന്ന്  വന്യത നിറഞ്ഞ പദ്ധതികൾക്കു അന്തിമ  രൂപം കൊടുക്കുകയാവും ..അടുത്ത നീക്കങ്ങൾക്കു കോപ്പുകൂട്ടുകയാവും ..തീർച്ച !!

(തുടരും..)









Wednesday, July 18, 2018

ഭാഗം-3. ഒരു ഡിറ്റക്റ്റീവ് ത്രില്ലർ

അത് തികച്ചും സാധാരണമായ ഒരു ദിവസമായിരുന്നു . ഹോസ്റ്റലിൽ പഴയതുപോലെ നൃത്തച്ചുവടുകൾ അരങ്ങേറി, അതിനു ശേഷം  ഒരു പറ്റം ഭാഗ്യാന്വേഷികളെപ്പോലെ ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് ബസ് സ്റ്റോപ്പിലേക്ക് നിര നിരയായി നടന്നു ,  പാച്ചൂസ് റെസ്റ്റാറ്റാന്റിലെ പ്ലേറ്റിൽ പുട്ടും കടലക്കറിയും നിരന്നു , ലേറ്റ് ആയി വരുന്നവരെ കാത്തു വേഴാമ്പലിനെപ്പോലെ രവീന്ദ്രബാബു സർ അല്ലെങ്കിൽ പി ആർ ഒ ഗേറ്റിനു മുൻപിൽ കാത്തു  നിന്നു , അതിലും ഭീകരമായിരുന്നു രാജു നാരായണൻ സർ ന്റെ  ക്യാമ്പിന്റെ മുൻപിൽ  ഫയൽനുവേണ്ടി ഉള്ള  ഞങ്ങളുടെയെല്ലാം  കാത്തിരുപ്പ് !!


ഇതെല്ലം മുറ തെറ്റാതെ നടക്കുന്നതിനിടയിലാണ് ചില അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറിയത് . ജനീഷിന്‌ ഒരു സ്ത്രീ സുഹൃത്തുണ്ടായിരുന്നു ; ജനീഷിന്‌ മാത്രമല്ല ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നു . അയാൾ ജോലി ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇയർ ഫോണിൽ അവരോടു കിന്നാരം പറഞ്ഞു കൊണ്ടിരുന്നു , വളരെ സ്വരം താഴ്തി മാത്രമേ അയാൾ സംസാരിച്ചിരുന്നുള്ളു ,പലപ്പോഴും അയാൾ ചിരിക്കുന്നതും കാണാമായിരുന്നു. ആൾക്ക് ദുശീലങ്ങൾ ഒന്നും ഇല്ലെങ്കിലും രാവിലെ എഴുന്നേൽക്കുമ്പോൾ അയാൾ കിടക്കുന്നതിനടുത്തു എയർഫോണിലൂടെ പാട്ടുകൾ നേരിയ ശബ്ദത്തിൽ കേട്ടുകൊണ്ടിരുന്നു . ഫോൺ ഓഫ് ചെയ്യാൻ മറന്നതാകാനേ വഴി ഉള്ളു . അയാൾക്ക്‌ ഒത്ത ഉയരവും അരോഗദൃഢഗാത്രമായതും മെലിഞ്ഞതുമായ ശരീരവും ഉണ്ടായിരുന്നു . ഒരു ദിവസം ജനീഷ്  എന്റെ ഫോണിലേക്കു ഒരു പിക്ചർ അയച്ചിട്ട് ഉടനെ എന്നെ ഫോണിൽ  വിളിച്ചു തമാശ മട്ടിൽ അത് തെറ്റി അയച്ചതാണെന്നും ഡിലീറ്റ് ചെയ്യാനും പറഞ്ഞു . ഞാൻ അതിൽ അസ്വാഭാവികത ഒന്നും കണ്ടില്ല , പക്ഷെ ഞാൻ അത് തുറന്നു നോക്കിയപ്പോൾ അതിൽ എന്തോ അസ്വാഭാവികത ഉള്ളതുപോലെ തോന്നി . 'ആ ചിത്രത്തിൽ ഇടതൂർന്ന പൈൻ മരങ്ങളും അതിനു നടുവിൽ ഒരു കെട്ടിടത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു അവ്യക്ത ഭാഗവും  പിന്നെ അതിന്റെ ഏകദേശം ഒത്ത നടുക്കായി ഒരു ക്രോസ്സ് അടയാളവും ഉണ്ടായിരുന്നു . അതിന്റെ താഴെ തീയതിയും മറ്റു ചില സംജ്ഞകലും വ്യത്യസ്തമായ രീതിയിൽ എഴുതിയിരുന്നു '. ഞാൻ അത് മനഃപൂർവം  ഡിലീറ്റ് ചെയ്തില്ല , ജനീഷ്‌ എന്നോട് പിന്നെ അതിനേപ്പറ്റി ഒന്നും ചോദിച്ചതുമില്ല . ഞങ്ങൾ ഹോട്ടലിലും മറ്റു  പലയിടങ്ങളിലും വെച്ചു പതിവുപോലെ കണ്ടുകൊണ്ടിരുന്നു .സാധാരണപോലെ സംസാരിച്ചു ചിരിച്ചു , പക്ഷേ ജനീഷ് എന്തോ മറയ്ക്കുവാൻ ശ്രമിക്കുന്നതായി തോന്നിയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ മാബൻ ഗോൾഡ് ലോൺ ബ്രാഞ്ചിൽ വെച്ചു കണ്ടുമുട്ടി , ഞാൻ പലിശ അടക്കാൻ പോയതായിരുന്നു. അയാളും അതിനു തന്നെയാണ് വന്നതെന്ന്‌ പറഞ്ഞു പെട്ടെന്നു തന്നെ അല്പം തിരക്കിലാണെന്നു പറഞ്ഞു പോയി. അയാളുടെ പെരുമാറ്റത്തിലും ഭാവത്തിലും എന്തോ പന്തികേട് തോന്നി. പെട്ടെന്നു മനസ്സിൽ ഒരാശയം തോന്നി , അവിടത്തെ കാഷ്യർ എന്റെ സുഹൃത്താണ് അവനോടു നയത്തിൽ ഒന്ന് ചോദിച്ചു കളയാം , ആൾക്ക് എന്നെയും ജനീഷിനെയും അറിയാം. ഞാൻ നയത്തിൽ കാര്യം മനസിലാക്കി , അയാൾ പലിശ അടക്കാൻ വന്നതല്ല , അവിടെ വളരെക്കാലമായി ഉണ്ടായിരുന്ന ഡെപ്പോസിറ്റ്  സെറ്റൽ ചെയ്യാൻ വന്നതായിരുന്നു ! എന്തു കൊണ്ട് ഇത്രയും വലിയ ഒരു സംഖ്യ ഇപ്പോൾ ആവശ്യമായി വരുന്നു ? അത് എന്നോട് മറച്ചു വെക്കാൻ തക്ക എന്തു രഹസ്യമാണുള്ളത് ? ഇതിൽ ഗൗരവമായ എന്തോ കാര്യം  ഉണ്ട്   എന്നത് ഉറപ്പാണ് . 

പിന്നീടുള്ള ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ  ഞെട്ടിപ്പിക്കുന്നതായിരുന്നു . ഹോസ്റ്റലിന്റെ പരിസരത്തായി അയാളെ  കാണാൻ ചില അപരിചിതർ അസമയത്തു വന്നു ദീർഘനേരം സംസാരിച്ചിരുന്നു . ഇതെല്ലം   ആരുടേയും കണ്ണിൽപ്പെടാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു , പക്ഷെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . പിന്നീട് അയാൾ നടത്തിയ നീക്കം അവിശ്വസനീയം ആയിരുന്നു , ഞാൻ പലരിൽ നിന്നും അയാൾ ജോലി രാജി വെക്കാൻ ആലോചിക്കുന്നതായി അറിഞ്ഞു . മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളും തമ്മിൽ ബന്ധമുണ്ട് , ജോലി രാജി വെച്ചാൽ പണത്തിനു ആവശ്യം  കാണുമല്ലോ ? പക്ഷെ ഇതെല്ലം എന്തിനു വേണ്ടി ???
ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല . വളരെയധികം ആലോചിച്ചിട്ടും എനിക്ക് ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല . പെട്ടെന്നാണ് എനിക്ക് ഒരു കാര്യം ഓര്മ വന്നത് അന്ന് എനിക്ക്  മാറി അയച്ച ചിത്രം !! അതിനു തീർച്ചയായും ഇതൊക്കെയായി ഒരു  ബന്ധം കാണും , ഞാൻ അത് വീണ്ടും പരിശോധിച്ചു പക്ഷെ മരങ്ങളും കെട്ടിടവും കണ്ടാൽ എന്ത് മനസ്സിലാക്കാനാണ് ! ലോകം മുഴുവൻ ഇതൊക്കെ ഉള്ളതല്ലേ ? അപ്പോഴാണ് ഒരു ഐഡിയ തോന്നിയത് സുഹൃത്തായ അമലിനു ചിലപ്പോൾ എന്നെ സഹായിക്കാൻ കഴിയും , ആളു വര്ഷങ്ങളായി പോലീസിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് . ഞാൻ ആളുമായി ഫോണിൽ സംസാരിച്ചു . അവൻ പറഞ്ഞതനുസരിച്ചു ഞാൻ ചിത്രം അയച്ചു , വൈകിട്ട് നേരിൽ കണ്ടു വിശദമായി  സംസാരിക്കാം എന്നും പറഞ്ഞു.

" മിസ്റ്റർ ജനീഷ് എന്ന ഈ ആൾ എന്തോ കാര്യമായ ഒരു പദ്ധതി തയ്യാറാക്കി കഴിഞ്ഞു " വിസ്കി  ഒഴിച്ച ഗ്ലാസിൽ ഐസ് ക്യൂബുകൾ പെറുക്കിയിട്ടു കൊണ്ട് മേശയിൽ കിടന്ന ജനീഷിന്റ്റെ ചിത്രത്തിലേക്ക് ചൂണ്ടി അമൽ പറഞ്ഞു . അയാൾക്ക്‌ ഒരു സ്ത്രീ സുഹൃത്തുള്ളതും ഒരു കാരണവും ഇല്ലാതെ രാജി വെക്കാൻ പ്ലാൻ ചെയ്യുന്നതും ,  ഡെപ്പോസിറ്റ്  പിൻവലിച്ചതും പിന്നെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും എല്ലാം   കേട്ടിട്ടാണ് അമൽ ഇങ്ങനെ മറുപടി പറഞ്ഞത് . അയാൾ കുറച്ചു ദിവസങ്ങളായി ആരോടും അത്ര സംസാരിക്കാൻ സാഹചര്യം ഉണ്ടാക്കാറില്ല , രണ്ടു മൂന്നു ദിവസങ്ങളിൽ ലീവ് ആയിരുന്നു , ഞാനല്ലാതെ ഹോസ്റ്റലിലെ മറ്റാരും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിട്ടില്ല , അതിനൊരു അവസരം അയാൾ കൊടുത്തു കാണില്ല  ; അത് തീർച്ചയാണ് . അമലിനു ഇത്തരം സാഹചര്യങ്ങൾ നേരിട്ട് പരിചയം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ അത്ര എളുപ്പത്തിൽ ഒരു പരിഹാരം മുന്നോട്ടു വെക്കാൻ കഴിഞ്ഞില്ല . അത്രയും പഴുതുകളടച്ചാണ്‌ അയാളുടെ ഓരോ നീക്കവും.

" നമുക്ക് അയാൾ സ്ത്രീ സുഹൃത്തുമായി നാട് വിടുകയാണ് എന്ന നിഗമനത്തിലേക്കു എത്തിച്ചേരാൻ ഒട്ടും കഴിയില്ല . കാരണം ജോലിയുള്ള ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ലാത്ത അവിവാഹിതനായ അയാൾക്ക്‌ വേണമെങ്കിൽ  അവരെ   ഇവിടെത്തന്നെ മാന്യമായി  വിവാഹം കഴിക്കാമല്ലോ ? അതിനു ഇതിന്റെയൊന്നും ഒരാവശ്യവുമില്ല; തീർച്ച . ഇതിന്റെ പിന്നിൽ മറ്റെന്തോ ഉണ്ട് "   അമൽ  വളരെ നേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു

" എനിക്ക് ഈ   ഭ്രാന്തൻ ചിന്തകളുടെ ഭാരം താങ്ങാൻ കഴിയുന്നില്ല അമൽ , ഞാൻ ജനേഷുമായി നേരിട്ട് സംസാരിക്കുവാൻ പോകുകയാണ് " ഞാൻ പറഞ്ഞു

" അതൊരിക്കലും വേണ്ട , അത് അപകടത്തിലെ കലാശിക്കൂ , ഇത്രയും നിഗൂഢമായ മാനസിക വ്യാപാരങ്ങളുള്ള ഒരാൾ അതും ഇത്ര സമർഥമായി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്ന ഒരാൾ , അയാളോട് നേരിട്ട് ഒരു ഇടപെടൽ വേണ്ട " അമൽ എന്നെ ശക്തമായി താക്കീതു  ചെയ്തു.

" പിന്നെ വേറെ ഒന്നും കൂടി ഉണ്ട് , ജനീഷ്‌ നിയമപരമായി  എന്ത് തെറ്റ് ചെയ്തു ? അയാൾ ചെയ്തത് എല്ലാം അയാളുടെ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യങ്ങൾ മാത്രമാണ് , ആർക്കും അയാളെ ചോദ്യം ചെയ്യാനാവില്ല , അത്ര തന്ത്രപൂർവം അയാൾ എന്തോ പദ്ധതി ഇട്ടിരിക്കുന്നു , അയാളുടെ അടുത്ത നീക്കം എന്താവുമെന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നു " അമൽ ഇത്രയും കൂടി പറഞ്ഞു .

" അപ്പോൾ ആ ചിത്രത്തിന്റെ കാര്യമോ ?" അതിനെ എങ്ങനെ ഇതുമായി ബന്ധിപ്പിക്കാൻ കഴിയും ? ഞാൻ ചോദിച്ചു.

" അതിലെ സൂചന അനുസരിച്ചു അയാൾ അത്തരം ഒരു പ്രദേശവുമായി ബന്ധമുള്ള എന്തെങ്കിലും വരും ദിവസങ്ങളിൽ  ഒരു കാര്യം പ്ലാൻ ചെയ്തു എന്നെ തല്ക്കാലം മനസിലാക്കാൻ കഴിയു , പിന്നെ അതിലെ തീയതികളും വ്യക്തമല്ല . നമ്മുടെ ഭൂപ്രകൃതി നോക്കിയാൽ അതെ ഒരു പക്ഷെ വാഗമൺ ആയേക്കാം , ഉറപ്പില്ല , അതുകൊണ്ട അയാൾ അങ്ങനെ ഏതെങ്കിലും സ്ഥലത്തേക്ക് പോകുന്നതായി പ്ലാൻ ചെയ്യുന്നുണ്ടോ എന്ന് രഹസ്യമായി മനസിലാക്കാൻ ശ്രമിക്കു " അല്പനേരത്തെ ആലോചനക്ക് ശേഷം അമൽ പറഞ്ഞു .

" പിന്നെ ഒരു കാര്യം നിങ്ങളുടെ കൂടെ ഹോസ്റ്റലിൽ ഉള്ള കുറച്ചു ധൈര്യമുള്ള ഒരാളെക്കൂടി കാര്യങ്ങൾ പറഞ്ഞു  നിങ്ങളുടെ കൂടെ കൂട്ടാൻ
ശ്രമിക്കു , ചിലപ്പോൾ അയാൾക്കു വേറെ എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുമായിരിക്കാം , തല്ക്കാലം ഈ രണ്ടു കാര്യങ്ങൾ ചെയ്യൂ , ബാക്കി നമുക്ക് അയാളുടെ അടുത്ത നീക്കം നിരീക്ഷിച്ചാൽ പറയാൻ കഴിയു " ഇത്രയും പറഞ്ഞു ഗ്ലാസിൽ ശേഷിച്ച വിസ്‌ക്കി ഒറ്റവലിക്ക് അകത്താക്കി അമൽ പോയി . നേരം നന്നേ ഇരുട്ടിയിരുന്നു . ഞാൻ ബാറിൽ നിന്ന്  ഹോസ്റ്റലിലേക്ക് നടന്നു . ആരോട് ഇതെല്ലം ഒന്ന് പറയും . ഇക്കാര്യങ്ങളൊന്നും അറിയാതെ അയാളോടൊപ്പം നടക്കുന്ന എന്റെ സുഹൃത്തുക്കളെ കുറിച്ചു ഓർത്തപ്പോൾ എനിക്ക് വിഷമം തോന്നി. അയാൾ എത്ര ഭംഗിയായി അഭിനയിക്കുന്നു . എന്റെ മനസിലേക്ക് ആദ്യം വന്നത് ശ്രീറാമിന്റെ മുഖമാണ് . അയാൾക്കു ഉയരം കുറഞ്ഞു ഒത്ത ശരീരവും ബലിഷ്ഠമായ കൈത്തണ്ടകളും ഉണ്ടായിരുന്നു . കഴിയുമെങ്കിൽ ഇന്ന് രാത്രി തന്നെ അയാളോട് ഇതെല്ലാം  പറയാൻ ശ്രമിക്കാം . പക്ഷെ ഞാൻ ചെന്നപ്പോൾ വളരെ വൈകിയത് കൊണ്ട്  എല്ലാരും ഉറങ്ങിക്കഴിഞ്ഞിരുന്നു. പിറ്റേ ദിവസം വൈകിട്ട് കാണാമെന്നു ഞാൻ മനസ്സിൽ കരുതി .


പിറ്റേ ദിവസം വൈകിട്ട്  നഗരത്തിലെ ഒരു ബാറിൽ വെച്ച് ഞാൻ ശ്രീറാമിനോട് ഞാൻ കാര്യങ്ങൾ വിശദമായി പറഞ്ഞു . വിറയാർന്ന കൈകളോടെ മദ്യഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു ശ്രീറാം  എന്റെ  മുഖത്തേക്ക് സൂക്ഷിച്ചു നോക്കി  എന്നിട്ടു വികാരാധീനനായി പറഞ്ഞു " എനിക്കിതു വിശ്വസിക്കാൻ പോലും കഴിയുന്നില്ല "
അയാൾ നന്നായി മദ്യപിച്ചിരുന്നു . ഞാൻ ഓവർ ആകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു , അൽപ നേരം കഴിഞ്ഞു  ഞങ്ങൾ  ഭക്ഷണം ഓർഡർ ചെയ്തു നന്നായി കഴിച്ചു . അതിനു വളരെ നേരം ചർച്ച ചെയ്തു  ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്തു .

" ജനീഷിനെ അടുത്ത നീക്കം എന്താണെന്നു നോക്കാം അതുവരെ നമുക്ക് ഇത്  അറിഞ്ഞതായി ഭാവിക്കേണ്ട, എന്നിട്ടു ബാക്കി നോക്കാം " ശ്രീറാം പറഞ്ഞു .

അയാൾ  പറഞ്ഞത് ശരിയാണെന്നു എനിക്ക് തോന്നി, പക്ഷെ അയാളുടെ അടുത്ത നീക്കത്തെക്കുറിച്ചു എനിക്ക് ശരിയായ ഭയം ഉണ്ടായിരുന്നു .
ഞങ്ങൾ ബാറിൽ നിന്ന് ഇറങ്ങി നടന്നു . പുറത്തു നല്ല നിലാവുണ്ടായിരുന്നു .

അടുത്ത രണ്ടു  മൂന്നു ദിവസങ്ങൾ ഞാനും ശ്രീറാമുമായി പലപ്പോഴും കണ്ടുമുട്ടി , കാര്യങ്ങൾ വിലയിരുത്തി  , ജനീഷിനെ ഭാഗത്തു നിന്ന് കാര്യമായ ഒരു നീക്കങ്ങളും ഉണ്ടായില്ല .

പിറ്റേ ദിവസം ഓഫീസിൽ ഇരിക്കുമ്പോളാണ് ഒരു വിവരം അറിയുന്നത് . ഒരു ഓഫീസിൽ സ്റ്റാഫ് ആണ് അറിയിച്ചത് " ജെനീഷ് ജോലി രാജി വെച്ചു , ഇന്ന് രാവിലെ മാനേജരെ കണ്ടു ലെറ്റർ കൊടുത്തു , ഉച്ചയോടെ ഹാൻഡ് ഓവർ കഴിഞ്ഞു ഹോസ്റ്റലിലേക്ക് തിരക്കിട്ടു പോയി , ചില വ്യക്തിപരമായ കാരണങ്ങളാൽ മുൻ‌കൂർ നോട്ടീസ് കൊടുക്കാൻ കഴിഞ്ഞില്ല എന്നും പറഞ്ഞു "

ഞാൻ ഉടനെ ശ്രീറാമിനെ വിളിച്ചു കാര്യങ്ങൾ വിശദമായി  പറഞ്ഞു " ജെനിഷ്  ഒരു മണിയോട് കൂടി  ഓഫീസിൽ നിന്ന് പോയിരിക്കുന്നു , ഇപ്പോൾ മൂന്നു മണിയായി , അയാൾ അവിടെ നമുക്കായി കാത്തിരിക്കുകയായിരിക്കും  എന്ന് തോന്നുന്നില്ല  " ശ്രീറാം അത് ശരിവെച്ചു .

ശ്രീറാം ഉടനെ എന്റെ ഓഫീസിൽ എത്തി , ഞങ്ങൾ തിരക്കിട്ടു ഹോസ്റ്റലിലേക്ക് പുറപ്പെട്ടു . അഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ ഹോസ്റ്റലിൽ എത്തി വാതിൽ തുറന്നു . ഒരു ഞെട്ടലോടെയാണ് ഞങ്ങൾ ആ കാഴ്‌ച കണ്ടത് . അയാൾ അവിടെ നിന്ന് പാക്ക് ചെയ്തു പോയിക്കഴിഞ്ഞിരിക്കുന്നു , ഫോണിൽ വിളിച്ചു സ്വിച്ച്ഡ്  ഓഫ് !! ഞങ്ങൾ മുഖത്തോടു മുഖം നോക്കി , ഇനിയെന്ത് ചെയ്യുമെന്നറിയാതെ ..

'ഈ വിവരം അറിഞ്ഞു ഓഫീസ്  കഴിഞ്ഞു മറ്റുള്ളവർ വരും. വെറുതെ ചർച്ച ചെയ്തു വിലപ്പെട്ട സമയം നഷ്ടപ്പെടും ,  ഇത് നമ്മുടെ ഉദ്യമത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും , അതുകൊണ്ട് നമുക്ക് ഒരു ആഴ്ച ലീവ് എടുത്തു നാട്ടിൽ പോകുന്നു എന്ന് പറയാം , തല്ക്കാലം എന്തെങ്കിലും ഒരു തുമ്പു കിട്ടുന്നത് വരെ മാറി നിൽക്കാം " ശ്രീറാം പറഞ്ഞു .

എനിക്കും അത് ശരിയാണെന്നു ബോധ്യപ്പെട്ടു . ഞങ്ങൾ രണ്ടുപേരും ഓഫീസിലും ഫ്രണ്ട്സിനെയും രണ്ടു രീതിയിൽ വിവരം അറിയിച്ചു അത്യാവശ്യം ഡ്രെസ്സുകൾ എടുത്തു ഒരുപാടു ദൂരെയല്ലാതെ ഒരു ഹോട്ടലിൽ റൂം എടുത്തു. ഏകദേശം രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങൾ  പല രീതിയിൽ ശ്രമിച്ചിട്ടും പലരെയും ഫോണിൽ വിളിച്ചെങ്കിലും  അയാൾ എങ്ങോട്ടു പോയി എന്നതിനെപ്പറ്റി ഒരു വിവരവും കിട്ടിയില്ല !!!

( തുടരും ..)






Saturday, July 14, 2018

ഭാഗം- 2 , ത്രിശങ്കു സ്വർഗം

(കുറിപ്പ്:-  ചില  സാങ്കേതിക കാരണങ്ങളാൽ കൂടെ താമസിക്കുന്നവരുടെ പേരുകളിൽ ചില മാറ്റങ്ങൾ  വരുത്തിയിരിക്കുന്നു. എന്തെങ്കിലും ആരോപണങ്ങൾ വന്നാൽ നൈസ് ആയി രക്ഷപെടാം, പിന്നെ അത്ര നല്ല പേര് ഇല്ല  എന്ന് വിഷമിക്കുന്ന ചിലർക്ക് ഇതൊരു ആശ്വാസവും ആയേക്കാം.)

ഒരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ആരാ എന്താ എന്നൊന്നും മനസിലാകുന്നില്ല , ഞാൻ ബെഡ്‌റൂമിൽ നിന്ന് ഹാളിലേക്ക് ചെന്നു . അപ്പോൾ കാണുന്ന കാഴ്ച ഒരു കബഡികളി ടീമിനെ അനുസ്മരിപ്പിക്കുമാറുള്ളതായിരുന്നു . എന്റെ കൂടെ താമസിക്കുന്ന സഹപ്രവർത്തകർ  എല്ലാം ഹാളിൽ  നിൽക്കുന്നു. ഓരോരുത്തരെ പ്രത്യേകം പരിചയപ്പെടുത്താം . ഹാളിന്റെ നടുക്കായിട്ട് സഞ്ജിത് നിൽക്കുന്നു ആളുടെ സമീപത്തായി ഗോകുൽ പിന്നെ അടുത്ത് തന്നെ ജനേഷ്  സഞ്ജിത്തിനു അഭിമുഖമായി സതീഷ്. പിന്നെ ഹാളിന്റെ ഒരു മൂലയിൽ  എനിക്കിതിലൊന്നും പങ്കില്ല എന്നഭാവത്തിൽ  നിർവികാരനായി റോജേഷ് .ഇതെല്ലം കണ്ടാസ്വദിച്ചൂ കൊണ്ട് ശ്രീറാം അയാൾ നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു.

.ജനേഷും ഗോകുലും ചേർന്ന് സഞ്ജിതിന്റെ രണ്ടു കൈകളിലും പിടിച്ചു രണ്ടു മൂന്നു സ്റ്റെപ് മുന്നോട്ടു നീങ്ങുന്നു , ഉടനെ അതെ താളത്തിൽ പിറകോട്ടും . ചില മലയാളം താരാട്ടു പാട്ടുകളെ അനുസ്‌മരിപ്പിക്കുന്ന ഗാനങ്ങൾ ജനേഷും ഗോകുലും ഉറക്കെ പാടുന്നു , അതിനൊപ്പം തന്നെ ചുവടു വെക്കുകയും ചെയ്യുന്നു . ഗോകുലിന്റെ പുറത്തേക്കു  തുറിച്ച ഉണ്ടക്കണ്ണുകൾക്കു കൂടുതൽ പൈശാചികമായ ഒരു ഭാവം കൈ വന്നു , അയാൾ അസ്വസ്ഥനായി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ആരെയൊക്കെയോ ലക്ഷ്യമില്ലാതെ ശകാരിക്കുന്നുണ്ടായിരുന്നു , ശ്രീറാമിനെയും അയാൾ പേരെടുത്തു വിളിച്ചു ശകാരിച്ചു പലവട്ടം . സഞ്ജിത് മാന്യതയുടെ അതിർ വരമ്പുകൾ ലംഘിക്കാതെ അവരോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ടിരുന്നു , സഞ്ജിത്‌  ഇത് കുറച്ചൊക്കെ ആസ്വദിച്ചിരുന്നോ എന്നും സംശയമുണ്ട് . ചുവടുകൾ ദ്രുതഗതിയിലായി , എല്ലാരും പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു .  ജനീഷും  ഗോകുലും  സതീഷും അവിടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു , എന്നെയും ആ താളച്ചുവടുകളുടെ ഭാഗമാക്കാൻ  ജെനീഷ് ശ്രമിച്ചു , ഞാൻ ഒഴിഞ്ഞു മാറി . ഈ രംഗം ദൂരെ നിന്ന് നോക്കിയാൽ ആഫ്രിക്കൻ ഗോത്ര വർഗക്കാരുടെ നൃത്തം ആയിട്ടേ തോന്നു , അതിനെ അനുസ്മരിപ്പിക്കുന്ന പ്രാകൃതമായ ചുവടുകളും ചലനങ്ങളും ശബ്ദങ്ങളും  . എല്ലാവരെയും മുൾമുനയിൽ നിർത്തിയ ആ കലാപ്രകടനം ഇതാ അവസാനിക്കുന്നു , ഈ പ്രകടനത്തിന് നേതൃത്വം വഹിച്ച ജനേഷ് ഗോകുൽ സതീഷ്  എന്നിവർ തളർന്നു കിതക്കുന്നുണ്ടായിരുന്നു.

അൽപ നേരത്തെ വിശ്രമത്തിനു ശേഷം എല്ലാവരും അവരവരുടെ പതിവുപോലെ റെഡി ആയി . ഒരു ഏഴെ മുക്കാലോടെ സഞ്ജിതും റോജേഷ് എന്നിവർ ആദ്യം ഓഫീസിലേക്ക് പുറപ്പെട്ടു് , പാച്ചൂസിലെ പുട്ടും കടലക്കറിയും ആസ്വദിച്ച് കഴിക്കാനാകാം നേരത്തെ പോകുന്നത് . പിന്നാലെ ഗോകുൽ ശ്രീറാം സതീഷ് ഏറ്റവും അവസാനം ഞാനും ജനേഷും . ജനീഷിന്റെയും ഗോകുലിന്റെയും സതീഷിന്റെയും ഇപ്പോഴുള്ള ശാന്ത ഭാവവും മാന്യമായ വസ്ത്രധാരണവും എന്നെ അതിശയിപ്പിച്ചു , " അല്ല എന്തായിരുന്നു ഒരു മണിക്കൂർ മുൻപേ ഇവർക്ക് സംഭവിച്ചത് ", ഒരു ഉത്തരവും കിട്ടുന്നില്ല !!

 ഞാനും ജനീഷും കൂടി വീട് പൂട്ടി താക്കോൽ ജനലിന്റെ പിന്നിൽ പതിവുപോലെ വെച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു . വീട്ടുവളപ്പിൽ നിന്നെ പൂഴി റോഡിലേക്ക്‌ ഇറങ്ങി , പിറകിൽ ഒരു മണിക്കൂറിനു മുൻപേ ശബ്ദകോലാഹലങ്ങൾക്കു അനിശ്ചിതത്വങ്ങൾക്കും  സാക്ഷ്യം വഹിച്ച ആ വീട് ശാന്തതയുടെ പുതപ്പിനുള്ളിൽ മറയുന്നു. മനസ്സിൽ ഇന്ന് പാച്ചൂസിലെ പ്രാതൽ എന്റായിരിയ്ക്കും എന്നുള്ളതായിരുന്നു , പുട്ടും കടലക്കറിയും തീർന്നു പോകുമോ ?? ദോശക്കു ചട്നി ഇല്ലാതെ വരുമോ?? , ബസു കിട്ടിയില്ലെങ്കിൽ ലേറ്റ് ആകുമോ ??  അങ്ങനെ വന്നാൽ  രവീന്ദ്ര ബാബു സാറോ ആരെങ്കിലും ഗേറ്റിൽ കാണുമോ ?? ഇങ്ങനെ ഒരായിരം സന്ദേഹങ്ങളും സുഖമുള്ള ഓർമകളുമായി ഞാനും ജനീഷും ബസ് സ്റ്റോപ്പ് ലക്ഷ്യമായി നടന്നു . അല്പം മുന്നിൽ സതീഷ് ശ്രീറാം പിന്നെ ഗോകുലിനെയും കാണാം , സഞ്ജിതും റോജേഷും എപ്പോഴേ  പോയിക്കഴിഞ്ഞിരിക്കണം..



Monday, July 9, 2018

താന്നിയം ഹോസ്റ്റലിലെ ഓർമ്മകൾ - ഭാഗം 1


തെക്കുകിഴക്കു  ഭാഗത്തു ഒരേക്കറോളം വരുന്ന നെൽപ്പാടം , വടക്കു ഭാഗത്തു ഒരു ഇരുനിലവീട് , മുൻപിൽ ഒന്നരയിഞ്ചു മെറ്റൽ നിരത്തിയ ടാറിങ് ചെയ്യാത്ത പഞ്ചായത്ത് റോഡ് പിന്നെ ഒരു  കുടിവെള്ള പൈപ്പ്, അതിൽ നിന്ന് അരയിഞ്ച് വലുപ്പമുള്ള ഹോസ് ഇട്ടു തൊട്ടടുത്ത വീട്ടുകാർ സ്വകാര്യസ്വത്താക്കി മാറ്റിയിരുന്നു. മെയിൻ റോഡിൻറെ അല്പം ദൂരെ ആയതു കൊണ്ട് തിരക്കൊഴിഞ്ഞ സ്വസ്ഥമായ ഒരു സ്ഥലം. ഇത്രയും സമീപ വിശേഷങ്ങൾ.

ഒരു അറുനൂറു സ്ക്വാർ ഫീറ്റ് വരുന്ന ഒറ്റനില വീട് ;തേപ്പു കഴിഞ്ഞത് ,പെയിന്റ് അടിച്ചിട്ടില്ല രണ്ടു ബാത്ത് റൂം രണ്ടു  ബെഡ് റൂം ഹാൾ പിന്നെ ഒരു കിച്ചൻ, ടെറസിൽ  അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഓലയും  പച്ചപ്പായാലും ചോണനുറുമ്പുകളും പാറ്റയും, മുറ്റത്തു വളരുന്ന പ്രായത്തിൽ പോഷകാഹാരം കിട്ടാതെ പോയ ഒരു തെങ്ങും.പിന്നെ കറുകപ്പുല്ലും കുറെ പാഴ്ചെടികളും . വീടിന്റെ പിറകിൽ കുറച്ചു മാറി ഒരു അലക്കു കല്ല്. ഇത്രയുമായാൽ തന്നിയം ഹോസ്റ്റലിന്റെ വിദൂരചിത്രം ഏറെക്കുറെ പൂർത്തിയായി എന്ന് പറയാം. ഏതോ ഒരു ഫാമിലി ഇവിടെ താമസിച്ചിരുന്നതായി ആദ്യം അവിടെ ചെന്നപ്പോൾ പറഞ്ഞു കേട്ടു , പക്ഷെ അതിനെ സാധൂകരിക്കുന്ന ഒന്നും അവിടെ കണ്ടില്ല എന്നുള്ളത് വളരെ വിചിത്രമായി തോന്നി; പഴയ പാത്രങ്ങളോ കീറിപ്പോയി വസ്ത്രങ്ങളോ അല്ലെങ്കിൽ കടലാസുകളോ ഒന്നും തന്നെ ! ഏതോ ഒരു കാലഘട്ടത്തിൽ താമസയോഗ്യമല്ലെന്നു കണ്ടു  ആരോ  ഒഴിഞ്ഞു പോയതാകാനേ വഴിയുള്ളു,

ഇനി അകത്തെ വിശേഷങ്ങൾ. ബെഡ് റൂമിലും ഹാളിലുമായി അഞ്ചു ബെഡുകൾ , കട്ടിലില്ല . ആദ്യമായി അവിടേക്കു ചെന്നത് ഞാനും എന്റെ ഒരു സഹപ്രവർത്തകനും ( ആളെപ്പറ്റി വിശദമായി പിറകെ പറയാം ) കൂടിയാണ് . അന്ന് ബെഡും ബക്കറ്റും ചൂലും ഒക്കെ വാങ്ങിക്കാൻ തൃപ്രയാറിൽ ഒരു ഷോപ്പിൽ പോയതും എന്നെ ഷോപ്പിൽ നിർത്തിയിട്ടു ഇപ്പോൾ വരം എന്ന് പറഞ്ഞു സുഹൃത്ത്ര രണ്ടു  ലാർജ് അടിക്കാൻ പോയതും സുഖമുള്ള ഓർമയാണ്.

ഇനി പരിസര വിശേഷം ; ഏകദേശം ഹോസ്റ്റലിൽ നിന്ന് അഞ്ചു മിനിറ്റ് നടന്നാൽ ബസ് സ്റ്റോപ്പ് ആയി. 'താന്നിയം  പഴയ പോസ്റ്റ് ' അതായിരുന്നു ബസ് സ്റ്റോപ്പിന്റെ പേര് . ജംഗ്ഷനിൽ ഒരു ചെറിയ ചായപ്പീടിക ഉണ്ട് . രണ്ടു മൂന്നു ചില്ലു ഭരണികളിൽ റെസ്‌കും  കേക്കും ബിസ്കറ്റും പിന്നെ ഒരു കുല പഴം (അവിടെ ഒരിക്കൽ പോലും പഴക്കുല കാണാതിരുന്നിട്ടില്ല ,
ചിലപ്പോൾ ഒക്കെ കടയിൽ ആരും ഇല്ലെങ്കിൽ പോലും ) ഒരു ബെഞ്ച് . മധ്യവയസ്കരായ ഒരു ചേട്ടനും ചേച്ചിയും ആണ്  കട നടത്തിയിരുന്നത്.

ഇനി ഈ കഥയുടെ ഭൂമികയെപ്പറ്റി പറയാം. ജോലിയുടെ ഭാഗമായി വീട് വിട്ടു ഇവിടെ എത്തപ്പെട്ട നാലഞ്ച് ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ ഒരു എട്  അതാണീ കഥ. ഈ കഥയിൽ പല വ്യക്തികളും വായനക്കാരുടെ മനസിനെ സ്വാധീനിച്ചേക്കാം തമാശകളും അപ്രതീക്ഷിത സംഭവങ്ങളും അന്തർനാടകങ്ങളും ഒക്കെ നിറഞ്ഞ ഈ കഥയിലേക്ക് നിങ്ങള്ക്ക് സ്വാഗതം . ഇതിലെ കഥാപാത്രങ്ങൾ ഒട്ടും സങ്കല്പികമല്ല ,ജീവിച്ചിരിക്കുന്നവരുമായി മാത്രമേ ഇതിനു  ബന്ധമുള്ളൂ . എങ്ങോ മറഞ്ഞു പോയ അല്ലെങ്കിൽ വിസ്‌മൃതിയിൽ ആണ്ടു  പോയേക്കാവുന്ന ഒരു ഒരു കാലത്തിൻറെ നേർക്കാഴ്ചയാണ്, അതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് .




Wednesday, May 23, 2018

സുനിത പ്രിയദർശിനി

പഴുത്ത ചാമ്പക്ക നിറത്തിലുള്ള ലിപ്സ്റ്റിക് പുരട്ടിയ ചുണ്ടുകൾക്കിടയിൽ നിന്നു പ്രണയം പുരട്ടിയ ഒരു പുഞ്ചിരി  നൽകിക്കൊണ്ട് അവൾ എന്നോട് ചോദിച്ചു .. ' നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടോ ?'

ഉത്തരം ഒരു മൗനത്തിലൊതുക്കിയ എനിക്ക് നേരെ ആകാംക്ഷയും പരിഭവവും നിറഞ്ഞ രണ്ടു കരിംകൂവളപ്പൂക്കൾ പോലെ അവളുടെ കണ്ണുകൾ. എന്ത് ഭംഗിയാണതിന് !! " ഇവൾ എന്തിനാണ് ഇതിന്റെ  ഭംഗി കൂളിംഗ് ഗ്ലാസ് വെച്ച് തുലക്കുന്നത്  ? എനിക്ക് ഇപ്പോഴും തോന്നാറുള്ള ഒരു ചോദ്യമാണത് .  ബോബ് ചെയ്ത തലമുടി വൃത്തിയായി ചീകി മിനുക്കിയിരുന്നു. ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യിപ്പിക്കുന്ന ഏതോ ഒരു പെർഫ്യൂമിന്റെ ഗന്ധം , 'കളർ മീ ' ബ്രാൻഡ് ആണെന്ന് തോന്നുന്നു.

ഒന്നും പറയാതിരുന്ന എനിക്ക് നേരെ നെയിൽ പോളിഷ് പുരട്ടാത്ത നഖങ്ങളുള്ള പതുപതുത്ത ഭംഗിയുള്ള ഒരു കൈ നീണ്ടു. ' വരൂ നമുക്ക് നടക്കാം ' ബോഗൺവില്ലയും  കടലാസുപൂക്കളും നിറഞ്ഞ ആളൊഴിഞ്ഞ വഴിയിലൂടെ ഞങ്ങൾ നിശ്ശബ്ദരായി നടന്നു , വാക്കുകൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത വേറിട്ട ഒരു സൗഹൃദത്തിന്റെ  ആശങ്കകളുമായി . ദൂരെ മാറി ഒരു സ്ത്രീ അവരുടെ അടുക്കളത്തോട്ടത്തിന്റെ പരിചരണത്തിലാണ്. അല്ലെങ്കിൽ ഞാൻ അവളെ ചേർത്ത് പിടിച്ചു  പതിവുപോലെ അവളുടെ തുടുത്ത കവിളുകൾ റോസാപ്പൂക്കൾ പോലെ ചുവപ്പിച്ചേനെ.

ഗുളികകളുടെ കൂടെ 'ബക്കാർഡി ബ്രീസർ' കഴിക്കുന്നു എന്ന് പറഞ്ഞു സഹപ്രവർത്തകർ അവളെ കളിയാക്കിയപ്പോഴാണ് ഞാൻ ആദ്യമായി അവരോടു ഒരു സ്വകാര്യ സംഭാഷണം നടത്തിയത്. ബ്രീസറിലെ ആൽക്കഹോൾ അളവിനെ പറ്റി  ഞാൻ തുടങ്ങിയ ക്ലാസ്  പിന്നീട്  മദ്യപാനത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തി അവസാനിപ്പിച്ചത് തോട്ടത്തടുത്ത ബ്രാഹ്മിൻസ് ഹോട്ടലിലെ കോഫി ഒരുമിച്ചു കഴിച്ചുകൊണ്ടായിരുന്നു . ഞങ്ങൾക്ക് സുഹൃത്തുക്കളാകാൻ ഈ സമയം ധാരാളം മതിയായിരുന്നു. കഴിക്കുന്നത് ഡിപ്രെഷൻ  ഗുളികകൾ ആണെന്നും അതിന്റെ ക്ഷീണം മാറുമെന്ന് കരുതിയാണ് ബ്രീസർ കഴിച്ചത് എന്നും പറഞ്ഞു വിഷാദവും നിഷ്കളങ്കതയും നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച ആ വൈകുന്നേരം ആണ് ഞാൻ അവളെ ആദ്യമായി ചുംബിച്ചത്. പാതി മാഞ്ഞ ലിപ്സ്റ്റിക് ഹാൻഡ് കർചീഫ് കൊണ്ട് മുഴുവൻ മായ്ചിട്ടു നാണം കൊണ്ട്ചുവന്ന മുഖം ഉയർത്താതെ നടന്നുനടന്നകന്നത് അതെ അന്നു വൈകുന്നേരം തന്നെയാണ് .

ഉത്തരം പറയാനാകാത്ത ചോദ്യങ്ങളുടെ തടവറയിൽ കിടന്നു കുഴങ്ങുന്ന എന്റെ മുഖത്തേക്കവൾ സൂക്ഷിച്ചു നോക്കി എന്നിട്ടു സൗഹൃദവും ആശ്വാസവും  നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് കൊണ്ട് പറഞ്ഞു

''നമുക്ക് മടങ്ങാൻ  സമയം ആയി''

ഒരുപാടു അർഥങ്ങൾ ധ്വനിക്കുന്ന  ആ വാക്കുകൾ തീർത്ത ചുറ്റുമതിലുകൾ എന്നെ വീർപ്പുമുട്ടിച്ചു. ആത്മനിന്ദ നിറഞ്ഞ മനസ്സോടെ ഏറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു.

' ശരിയാണ് , പോകാം '

ഉത്തരമില്ലാത്ത ; മറുപടിപറയാൻ കഴിയാത്ത ചോദ്യങ്ങൾ ബാക്കിയാക്കി ഞങ്ങൾ തിരിച്ചു നടന്നു. അടുക്കളത്തോട്ടത്തിൽ പണിയെടുത്തിരുന്ന സ്ത്രീയെ കാണാൻ ഇല്ല , അടുത്തെങ്ങും ആരുമില്ല സന്ധ്യയുടെ അരണ്ട വെട്ടം മാത്രമല്ലാതെ. എന്നാലും ഇനി അവളെ ചുംബിക്കാൻ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല. ആ കണ്ണുകളെ എനിക്ക് പേടിയാണ് അവയിലൊളിപ്പിച്ച ചോദ്യങ്ങളെ പേടിയാണ് .







ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...