Monday, August 26, 2019

NSS സ്മരണകൾ (ഓർമക്കുറിപ്പുകൾ)



ഗാനകോകിലം Vs  ഗാനകോകിലന്മാർ


അങ്ങനെ കൂട്ടത്തിൽ ഒരു കവിയുള്ളത് കണ്ടുപിടിച്ച സന്തോഷമൊക്കെയായി ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ക്ലാസ്സിനോടും ലൈബ്രറിയോടും കാറ്റാടിമരങ്ങളോടും വൈകിട്ടു വിടപറഞ്ഞുപോകും, രാവിലെ വീണ്ടുമെത്തുമ്പോൾ അവയെല്ലാം രണ്ടുകയ്യും നീട്ടി സ്വീകരിക്കും, ക്ലാസ്സ്മുറികൾ പുഞ്ചിരിക്കും കാറ്റാടിമരങ്ങൾ ചൂളമടിക്കും.

അങ്ങനെ ഒരു ദിവസം ലഞ്ച് ബ്രേക്ക് സമയത്തു ക്ലാസ്സിൽ രൂപേഷ്, ആകാശ് ഒക്കെയായി വെറുതെ ഓരോന്നു പറഞ്ഞിരിക്കുകയായിരുന്നു. അപ്പോളാണ് ജെയ്സൺ ക്ലാസ്സിലേക്ക് വന്നത്. ആളിപ്പോൾ ഫ്രീ ടൈം ഒക്കെ സംഘടനാ പ്രവർത്തനമായിട്ടു തിരക്കിലാണ്. വന്നയുടൻ ജെയ്സൺ എല്ലാവരോടുമായിട്ടു ഇങ്ങനെ പറഞ്ഞു ,

" കോളേജ് ആര്ട്ട്സ് ഫെസ്റ്റിവലിന്റെ ഡേറ്റ് തീരുമാനിച്ചു, അടുത്തമാസം നാലിനാണ്. എല്ലാ ക്ലാസ്സുകാരും ഇന്നുമുതൽ തയ്യാറെടുപ്പു തുടങ്ങുകയാണ്. ഫിസിക്സ് ബാച്ച് ഡ്രാമ പ്രാക്ടീസ് നാളെ മുതൽ തുടങ്ങുകയാണ്, മാത്‍സ് ക്ലാസുകാർ തിരുവാതിരകളി അങ്ങനെ ഓരോരുത്തരും. നമുക്ക് ഒരു സിനിമാഗാനാലാപന മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിച്ചാലോ ? ഞങ്ങളെല്ലാവരും മുഖത്തോടു മുഖം നോക്കി. എനിക്ക് വല്യ താല്പര്യമൊന്നും തോന്നിയില്ല. അൽപനേരം ഞങ്ങൾ അതിനെപ്പറ്റി ചർച്ച ചെയ്തിരുന്നു . ഞങ്ങളൊക്കെ പരിചയമായി വരുന്നതല്ലേയുള്ളു, ആരു പാടും ആരു ഡാൻസ് ചെയ്യും എന്നൊക്കെ കുറച്ചുനാൾ കഴിഞ്ഞല്ലേ അറിയാൻ പറ്റൂ. അപ്പോൾ സുനിഷയും ജെൻസിയും ആണത് പറഞ്ഞത്.

" ഈ ഷിൽന നന്നായി പാടും, ഷിൽന എന്തായാലും ഉണ്ടാകും "

താൻ എന്തായാലും ഒരു പാട്ടു പാടുമെന്ന് ജെയ്‌സൺ സ്വയം പ്രഖ്യാപിക്കുകയാണുണ്ടായത്. അങ്ങനെ രണ്ടുപേരുടെ കാര്യം ഉറപ്പായി. അപ്പോഴാണ് ദീപ, സൗമ്യ എന്നിവർ ചേർന്ന് ജ്യോതിലക്ഷ്മിയുടെ പേര് നിർദ്ദേശിക്കുന്നത് , ജ്യോതി പാട്ടു പഠിക്കുന്നുണ്ട്, മുൻപ് പല വേദികളിലും പാടിയിരുന്നു എന്നാണ് അവർ പറഞ്ഞത്. അങ്ങനെ മൂന്നുപേർ ആയി. പക്ഷേ അപ്പോഴേക്കും ഷിൽന പിന്മാറി, ഇപ്പോൾ വയ്യ പിന്നീടെപ്പോഴെങ്കിലും പാടാം എന്നാണ് കക്ഷി പറയുന്നത്‌. അങ്ങനെ വീണ്ടും രണ്ടുപേർ മാത്രമായി. അപ്പോഴാണ് ജെയ്സൺ എന്റെ നേരെ തിരിഞ്ഞത്, എന്റെ പേര് കൂടി ചേർക്കും എന്നാണ് പറയുന്നത്. അതിനുകാരണമായി പറയുന്നത് ഞങ്ങൾ പ്രൈമറി സ്കൂളിൽ ഒരുമിച്ചുപഠിച്ചപ്പോൾ ഞാൻ ക്ലാസ്സിൽ ഒരു പാട്ടു പാടി എന്നാണ്. കാര്യം ശരിയാണ് പക്ഷെ അതിനിപ്പോൾ പാടണമെന്നുണ്ടോ? അന്ന് നന്നായി പാടിയതായി ആരും പറഞ്ഞില്ലല്ലോ? എനിക്ക് തോന്നുന്നില്ല ഞാനൊരു ഗായകനാണെന്ന്, ഇങ്ങനെയുള്ള മറുചോദ്യങ്ങളും നിഷേധിക്കലും ഞാൻ നടത്തിയെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ എന്നെയും കൂടി ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് അയാൾ പുറത്തേക്കിറങ്ങിപ്പോയി. ഞാൻ ആകാശ് , ശ്രീജിത്ത്, രൂപേഷ് എന്നിവരുമായെല്ലാം ഇക്കാര്യം സംസാരിച്ചു. ജെയ്സൺ ചെയ്തത് ശരിയായില്ലെന്നായിരുന്നു എന്റെ പക്ഷം. പക്ഷേ അവരെല്ലാം പറഞ്ഞത് മറിച്ചായിരുന്നു. ഇത് നമ്മുടെ ക്ലാസ്സിൽ ഉള്ള ഒരു പ്രോഗ്രാം മാത്രമല്ലേ? ഇത്ര ഗൗരവമായി കാണേണ്ട ആവശ്യമുണ്ടോ? എന്നൊക്കെയാണ്.

ഞാനും അങ്ങനെതന്നെയാണ് കരുതിയത്, പക്ഷേ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അകെ മാറിമറിഞ്ഞു. മറ്റുള്ള ക്ലാസ്സുകളിലൊക്കെ സമാനമായ മത്സരങ്ങളും റിഹേഴ്സലുമൊക്കെ നടക്കുന്നത് അറിഞ്ഞിട്ടാകണം ടീച്ചേർസ് എല്ലാം ഞങ്ങളുടെ ക്ലാസ്സിലെ പ്രോഗ്രാം എന്താണെന്നും ഏതു ദിവസമാണെന്നും പരിശീലിക്കുന്നുണ്ടോ എന്നുമെല്ലാം ഇടയ്ക്കിടെ അന്വേഷിച്ചുകൊണ്ടിരുന്നു. ജെയ്സൺ ഞാൻ വചനം എന്ന സിനിമയിലെ ' നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി ' എന്ന് തുടങ്ങുന്ന ഗാനം പാടി പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് എന്നോട് പറഞ്ഞു. ജ്യോതിയും ഇടയ്ക്കു ലഞ്ച് ബ്രേക്ക് സമയത്തു പാട്ടൊക്കെ മൂളുന്നത് കേൾക്കാം. ഞാനാണെങ്കിൽ ആകപ്പാടെ ധർമ്മസങ്കടത്തിലായി. ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് ഇനിയിപ്പോൾ പിൻവാങ്ങാൻ കഴിയില്ല, ഒരു പരിശീലനവും തുടങ്ങിയിട്ടില്ലതാനും. ഇനിയിപ്പോൾ എന്തുചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടില്ല. ഞാനിത് അമ്മയോട് പറഞ്ഞു. കാരണം എന്താണെന്നുവെച്ചാൽ അമ്മ നന്നായി പാടും. വേദികളിൽ ഒന്നും പാടിയിട്ടില്ല, പക്ഷെ വീട്ടിലും ചില കുടുംബസദസ്സുകളിലും ഒക്കെ പാടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അമ്മ പറയുന്നതെന്താണെന്നുവെച്ചാൽ അമ്മ പാടുന്നത് കാരണം ചിലപ്പോൾ എനിക്കും ആ കഴിവ് കിട്ടിയിട്ടുണ്ടാകാം, ഇതൊരു അവസരമായിക്കണ്ടു മനസ്സിരുത്തി ശ്രമിക്കണം, എന്നാലല്ലേ അറിയാൻ കഴിയൂ എന്നാണ്. ഞാൻ അതിനെപ്പറ്റി നന്നായി ആലോചിച്ചു . ചിലപ്പോൾ അമ്മ പറഞ്ഞത് ശരിയാകാം. എനിക്ക് പാടാനുള്ള കഴിവ് കിട്ടിയിട്ടുണ്ടാകാം. പിന്നെ ജെയ്സൺ എന്നെ നിർബന്ധിച്ചു എന്ന് പറഞ്ഞപോലെയാണ് ഇതിലേക്ക് വലിച്ചിഴച്ചത്. ഇതൊക്കെ ഒരു നിമിത്തമാണെങ്കിലോ? ചിലപ്പോൾ ഇതൊരു വഴിത്തിരിവായി മാറിക്കൂടെ എന്റെ ജീവിതത്തിലെ? അങ്ങനെ എന്തായാലും മനസ്സിരുത്തി ഒന്ന് ശ്രമിക്കാം എന്ന തീരുമാനവുമായാണ് അന്ന് ഞാൻ ഉറങ്ങാൻ കിടന്നത് .

ഞാൻ ഈ വിഷയത്തെ ശാസ്ത്രീയമായും അടുക്കും ചിട്ടയോടും കൂടിയും സമീപിക്കാൻ ശ്രമിച്ചു. ഗാനമത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ആദ്യപടി ഒരു പാട്ട് തിരഞ്ഞെടുക്കുകയെന്നുള്ളതാണ്, അതും സദസ്സിന് അനുയോജ്യമായത്. ഇവിടെ ശ്രോതാക്കൾ യുവാക്കളും യുവതികളുമാണ്. അപ്പോൾ ഒരു ശോക, വിഷാദ ഗാനം ഒരിക്കലും ഒരു നല്ല തിരഞ്ഞെടുപ്പല്ല. ഒരു മെലഡി തന്നെയാണ് നല്ലത്, അതും ഒരു പ്രണയഗാനം. പിന്നീടങ്ങോട്ട് അതിനായുള്ള അന്വേഷണം ആയിരുന്നു. ആദ്യം തിരഞ്ഞെടുത്തത് ഗായത്രി എന്ന സിനിമയിലെ ' തങ്കത്തളികയിൽ പൊങ്കലുമായ് വന്ന' എന്ന ഗാനമായിരുന്നു, അതിന്റെ പരിശീലനം ആരംഭിച്ചു തുടങ്ങിയതുമാണ്. അതുകേട്ട അമ്മയാണ് പറഞ്ഞത് ഈ പാട്ടു വേണ്ടെന്ന്. വേറെ എന്തെങ്കിലും മതി എന്നേ അമ്മ പറഞ്ഞുള്ളു, ചിലപ്പോൾ ആ ഗാനത്തിലെ ചില വരികൾ അവരുടെ തീവ്രപ്രണയത്തിന്റെ കഥപറയുന്നതുകൊണ്ടാകാം. ഞാൻ മറ്റൊരു ഗാനത്തിനായി അന്വേഷണം തുടങ്ങി. ശരിക്കും സംഗീതം പഠിക്കുന്ന എന്റെ ഒരു സുഹൃത്താണ് ആ ഗാനം എന്റെ ശ്രദ്ധയിൽ പെടുത്തിയത്. അത് ശ്രീരാഗം എന്ന സിനിമയിലെ ' ശ്രീരാഗമോ ' എന്ന് തുടങ്ങുന്ന പ്രണയഗാനമായിരുന്നു. സുഹൃത്ത് പറഞ്ഞത് അത് ഒരു സാധാരണ ഗാനം അല്ല എന്നാണ്. ഹരഹരപ്രിയ, രതിപതിപ്രിയ, കർണരഞ്ജിനി, കാഫിദാട്ട് എന്നിങ്ങനെയുള്ള മനോഹര പ്രണയരാഗങ്ങളുടെ ഒരു അപൂർവ കോമ്പിനേഷനാണ് ആ ഗാനമെന്നാണ്. ആ ഗാനം അതിനു മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഞാൻ വിശദമായി ഒരുതവണ ശ്രദ്ധിച്ചു കേട്ടു, അതെ പറഞ്ഞത് ശരിയാണ് അത് പ്രണയത്തിന്റെ സൂക്ഷ്മ ,മൃദുല ഭാവങ്ങളെ തൊട്ടുണർത്തുന്ന ഒരുഗാനമാണ്. പക്ഷേ ആ ഗാനം വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. കാരണം അത് പാടി ഫലിപ്പിക്കുന്നതിലുള്ള ആത്മവിശ്വാസക്കുറവായിരുന്നില്ല, മറ്റൊരു കാരണമായിരുന്നു. ഞാൻ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഒരു സ്റ്റേജിലും പാടുകയോ അഭിനയിക്കുകയോ ചെയ്തിട്ടില്ല, ചിലപ്പോൾ സഭാകമ്പം അനുഭവപ്പെട്ടേക്കാം. അപ്പോൾ ഇത്രയും സങ്കീർണമായ ഒരു ഗാനം അമിതഭാരമായേക്കാം, അതുകൊണ്ടങ്ങനെ ഒരു തീരുമാനമെടുത്തത്. ഇനിയെന്ത് എന്ന ചോദ്യം എന്നെ കൊണ്ടെത്തിച്ചത് പ്രേംനസീറും ശാരദയും പാടി അഭിനയിച്ച നദി എന്ന സിനിമയിലെ 'കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിരിയും' എന്ന അനശ്വര പ്രണയഗാനത്തിലേക്കാണ്. ഞാൻ ആ ഗാനം തിരഞ്ഞെടുത്തു, പിന്നിൽ ഒട്ടനവധി കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത് പ്രേംനസിർ എന്ന നിത്യഹരിതനായകനും അത്രതന്നെ ശ്രദ്ധിക്കപ്പെട്ട ശാരദയും പാടി അഭിനയിച്ച ഒരു പാട്ടാണത്. രണ്ടാമത്തെ കാര്യം സുപ്രസിദ്ധമായ വയലാർ- ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിലൊന്ന്, മൂന്നാമത്തെ കാര്യം കാവ്യാത്മകമായ വരികൾ എന്നുള്ളതായിരുന്നു, കാമുകനിലോ കാമുകിയിലോ പ്രണയത്തിലോ ഒതുങ്ങി നിൽക്കാതെ പ്രകൃതിയുമായി പ്രണയത്തെ താരതമ്യം ചെയ്യുന്ന ഗനരചയിതാവിന്റെ മികവ്. താഴെയുള്ള വരികൽ ഉത്തമ ഉദാഹരണങ്ങളല്ലേ ?

' നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്ന് നിരവധിയോളങ്ങൾ ശ്രുതിയിട്ടു'

' പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും പുഴയുടെയേകാന്ത പുളിനത്തിൽ '

ആ കാവ്യതമാകമായ വരികൾ എന്നെ കീഴടക്കിക്കളഞ്ഞു. ചിത്രഗീതത്തിൽ ആ പാട്ടുവന്നപ്പോൾ കേട്ടു, ദേവരാജന്റെ സംഗീതം വയലാറിന്റെ കാവ്യതമാകമായ ആ വരികളെ പൂർണചന്ദ്രനിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പുഴയെപ്പോലെ സുന്ദരിയാക്കി മാറ്റി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാൻ സ്വയം മാറുകയായിരുന്നു. ഒരു വല്ലാത്ത ആവേശവും ആത്മവിശ്വാസവും എന്നിൽ അലതല്ലിയടിച്ചു.

" കായാമ്പൂ കണ്ണിൽ വിടരും " എന്ന ആ മനോഹരമായ മെലഡി തിരഞ്ഞെടുത്തു കഴിഞ്ഞങ്ങോട്ടു പിന്നെ അശ്രാന്ത പരിശ്രമത്തിന്റെ നാളുകളായിരുന്നു. രാവിലെയും വൈകിട്ടു കോളേജ് കഴിഞ്ഞു വന്നിട്ടും ഞാൻ പരിശീലനത്തിന് സമയം കണ്ടെത്തി. ഇടയ്ക്കു അയൽവക്കത്തെ ചേച്ചിമാർ വേലിക്കൽ വന്നു തലയുയർത്തി നോക്കുന്നത് കാണാമായിരുന്നു, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്ര മികച്ച ആലാപനശൈലിയായിരുന്നുവല്ലോ എന്റേത്!

ആ ഗാനം ' മോഹന ' രാഗത്തിൽ ചിട്ടപ്പെടുത്തിയതായിരുന്നു. എന്നെ ആകർഷിച്ച രാഗങ്ങളിൽ ഒന്നുകൂടിയാണ് മോഹനം. ഈ ഗാനത്തെ എന്നിലേക്കാകർഷിച്ച ഘടകങ്ങളിൽ ഒന്ന് ചിലപ്പോൾ അതായിരുന്നിരിക്കാം. മോഹനം കർണാടിക് സംഗീതത്തിലെ ഒരു രാഗമാണ്, അത് ഹരികാംബോജി എന്ന രാഗത്തിൽനിന്നു ജനിക്കപ്പെട്ടതാണ്, അല്ലെങ്കിൽ രൂപപ്പെട്ടതാണ്. മോഹനത്തിനു തത്തുല്യമായ ഒരു രാഗം ഹിന്ദുസ്ഥാനി സംഗീതത്തിലുണ്ട് ; അത് 'ഭൂപാലി'യാണ്. ദിവസങ്ങൾകൊണ്ട് എന്റെ ആലാപനശൈലി മെച്ചപ്പെട്ടതായും എനിക്ക് ഒരു സദസ്സിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയും എന്നും എനിക്ക് തോന്നി. എന്റെ വീട്ടിൽ ഒരു താമരക്കുളം ഉണ്ട്, വേനൽക്കാലത്തു വെള്ളം തീരെ കുറയുന്ന സമയത്തൊഴികെ ഞാൻ അവിടെയാണ് കുളിക്കാറുള്ളത്. അത് വീടിനോടു ചേർന്ന് വിജനമായി കിടക്കുന്ന ഒരു പറമ്പാണ്, കുളവും കശുവിൻമാങ്ങാമരങ്ങളും നാലോ അഞ്ചോ തൈത്തെങ്ങുകളും അല്ലാതെ മറ്റൊന്നും അവിടെയില്ല. അതെനിക്ക് സ്വസ്ഥമായി പരിശീലിക്കുവാനുള്ള അവസരമൊരുക്കിത്തന്നു. സാധാരണ ആ കുളത്തിൽ കൂടിയാൽ നാലോ അഞ്ചോ പൂക്കൾ ഉണ്ടാകും, പക്ഷേ എന്റെ സാധകം തുടങ്ങിയതിനു ശേഷം അവയുടെ എണ്ണത്തിൽ വളരെയധികം വർദ്ധനയുണ്ടായതായി എനിക്ക് തോന്നി, ഏതു പൂക്കളാണ് മോഹനരാഗം കേൾക്കാൻ കൊതിക്കാത്തത്? അങ്ങനെ എണ്ണമറ്റ താമരപ്പൂക്കൾ നിറഞ്ഞ ആ കുളത്തിൽ പതിവായി മോഹനരാഗത്തിൽ എന്റെ ഗാനവീചികൾ അലയടിച്ചു, താമരപ്പൂക്കൾ മിഴിചിമ്മാതെ കൗതുകത്തോടെ എന്നെ നോക്കി നിന്നു, എന്നിട്ടു കുണുങ്ങിച്ചിരിച്ചു. ഇവറ്റകൾക്ക് ലജ്ജയില്ലേ അർദ്ധനഗ്നനായ എന്നെയിങ്ങനെ തുറിച്ചുനോക്കാൻ? എനിക്ക് വഷളന്മാരായ ആ താമരപ്പൂക്കളോടു കടുത്ത അമർഷം തോന്നി!

ജെയ്സൺ ക്ലാസിലിരുന്ന് ഒഴിവുസമങ്ങളിൽ അയാൾ തിരഞ്ഞെടുത്ത വചനം സിനിമയിലെ ' നീര്മിഴിപ്പീലിയിൽ ' എന്നഗാനം പതിഞ്ഞ സ്വരത്തിൽ മൂളുന്നത് കേൾക്കാമായിരുന്നു. എന്തുകൊണ്ടാണ് വിഷാദഭാവങ്ങൾ നിറഞ്ഞ ഈ ഗാനം ആ ചെറുപ്പക്കാരൻ തിരഞ്ഞെടുത്തത് എന്നെനിക്കു മനസിലായില്ല. ഒരു മത്സരത്തിനു വരുന്ന അയാൾ എന്തിന് ശ്രോതാക്കളെയെല്ലാം വിഷാദത്തിന്റെ അലയടികളിലൂടെ നടത്തിച്ചേ അടങ്ങൂ എന്നു വാശി പിടിക്കണം? എനിക്കതിന്റെ കാരണം മനസിലായില്ല. ആ ഗാനം ' ' മദ്ധ്യമാവതി ' എന്ന രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. അത് വളരെ വിശേഷപ്പെട്ട ഒരു രാഗമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. കർണാടക സംഗീതജ്ഞരെല്ലാം എല്ലാ കച്ചേരികളുടെയും അവസാനത്തെ കീർത്തനം ഈ രാഗത്തിലുള്ളതാണ് സാധാരണ തിരഞ്ഞെടുക്കാറുള്ളത്, അല്ലെങ്കിൽ അവസാന കീർത്തനം ഈ രാഗത്തിലവസാനിപ്പിക്കുമായിരുന്നു. ഇത് ജെയ്സൺ എങ്ങനെയെങ്കിലും ജയിച്ചേ മതിയാകൂ എന്ന് കരുതിക്കൂട്ടി എടുത്ത തിരഞ്ഞെടുപ്പായിരിക്കുമോ? അയാൾ ഈ രാഗത്തിൽ ഒളിഞ്ഞിരിക്കുന്ന അദ്‌ഭുദങ്ങൾ പുറത്തുകൊണ്ടുവരുമോ? വിശേപ്പെട്ടത് എന്ന് പേരുകേട്ട ആ രാഗം അയാളുടെ വിജയത്തിന് കാരണമായിത്തീരുമോ? ഇത്തരം ചിന്തകളാൽ എന്റെ മനസ് അസ്വസ്ഥമായി.

ജെയ്‌സന്റെ നീക്കങ്ങൾ എനിക്ക് നിരീക്ഷിക്കാൻ കഴിഞ്ഞതുപോലെ ജ്യോതിലക്ഷ്മി എന്ന ഗായികയുടെ നീക്കങ്ങൾ എനിക്ക് മനസിലാക്കുവാൻ കഴിഞ്ഞില്ല. മത്സരം പ്രഖ്യാപിച്ചു കഴിഞ്ഞു ഒരിക്കലെന്നോ ഇന്റെർവെൽ സമയത്തു എന്തോ മൂളുന്നത് കേട്ടതല്ലാതെ ഒരു തരത്തിലുള്ള പരിശീലനവും ചെയ്യുന്നതായി കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. ചില നന്നായി പഠിക്കുന്ന കുട്ടികൾ പരീക്ഷ അടുക്കുമ്പോൾ പഠിക്കുന്നുണ്ടോ എന്നെല്ലാം ചോദിക്കുമ്പോൾ, ഇല്ല എന്ന് മറുപടി പറയും, പക്ഷേ റിസൾട്ട് വരുമ്പോൾ മുഴുവൻ മാർക്കും കിട്ടുകയും ചെയ്യും. ഇതും അതുപോലെയാണോ? വീട്ടിൽ തീവ്രപരിശീലനം ചെയ്തിട്ടായിരിക്കുമോ ഈ ഗായിക ദിവസവും കോളേജിലേക്ക് വരുന്നത്? ജെയ്സൺ അസ്വസ്ഥമാക്കിയ എന്റെ മനസ് കൂടുതൽ കലുഷിതമായി. ഇവർ ഏതു ഗാനം ആണ് തിരഞ്ഞെടുത്തിരിക്കുന്നത്? അതു പോലും എനിക്കറിയില്ല! ആ ഗാനം ഏതാണെന്നു കണ്ടെത്തുന്നതിനെപ്പറ്റി ഞാൻ തലപുകഞ്ഞാലോചിച്ചു. അവസാനം ഒരു മാർഗം തെളിഞ്ഞു കിട്ടി. അതായതു ഉണ്ണിയുടെ സുഹൃത്താണ് ജ്യോതി, ഉണ്ണി എന്റെ സുഹൃത്തുമാണ്. അങ്ങനെ ഉണ്ണിയിലൂടെ ഈ ഗാനം ഏതെന്നു കണ്ടെത്താം എന്ന് ഞാൻ കരുതി. ഉച്ചഭക്ഷണം കഴിഞ്ഞു വരാന്തയിലൂടെ വെറുതെ നടന്നപ്പോൾ ഞാൻ ഗാനമതസരത്തിൽ എന്റെ പാട്ട് ' കായാമ്പൂ ' ആണെന്ന് പറഞ്ഞു. നന്നായി എന്ന് ഉണ്ണി മറുപടി പറഞ്ഞു. ജ്യോതിയുടെ പാട്ട് അറിയാമോ എന്ന ചോദ്യത്തിന് ഏതാണെന്ന് അറിയില്ല, പക്ഷെ ലക്ഷ്മി ഗോപാലസ്വാമി പാടി അഭിനയിച്ച ഏതോ ഒരു പാട്ടാണെന്നു പറയുന്നത് കേട്ടു, കൃത്യമായി ഓർമയില്ല എന്ന് പറഞ്ഞു. ആ മറുപടി തന്നെ എനിക്ക് ധാരാളമായിരുന്നു. കാരണം ലക്ഷ്മി ഗോപാലസ്വാമി ആകപ്പാടെ വിരലിലെണ്ണാവുന്ന മലയാളം ഗാനങ്ങളിലേ പാടി അഭിനയിച്ചിട്ടുള്ളു, അതൊക്കെ ഞാൻ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു. കീർത്തിചക്ര , അരയന്നങ്ങളുടെ വീട്. അച്ഛനെയാണെനിക്കിഷ്ടം തുടങ്ങി ചുരുക്കം ചില മലയാള സിനിമകളിലേ അവർ അഭിനയിച്ചിട്ടുള്ളു. ഇതിൽ സാധ്യതയുള്ളത് അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമയിലെ ' ശലഭം വഴിമാറുമാ മിഴിരണ്ടിലും ' എന്ന ഗാനമാകാനാണ്. 'ദീനദയാലോ' എന്ന അരയന്നങ്ങളുടെ വീട് എന്ന സിനിമയിലെ ഗാനത്തിനാണ് പിന്നീട് സാധ്യത. ഒരുദിവസം ഊണ് കഴിച്ചു പാത്രം കഴുകി ക്ലാസ്സിലേക്ക് വരുമ്പോൾ 'ശലഭം വഴിമാറി ..' എന്നാരോ മൂളുന്നത് കേട്ടു, ഞാൻ അങ്ങോട്ട് നോക്കി, കണക്കുകൂട്ടൽ തെറ്റിയില്ല, ഗായികതന്നെയാണ്. ദർ‌ബാരി കന്നഡ രാഗത്തിലാണ് ആ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ രാഗത്തിനൊരു പ്രത്യേകതയുണ്ട്. അക്ബറിന്റെ സദസ്സിലെ താൻസെൻ എന്ന സംഗീതജ്ഞനാണ് കർണാടിക് രാഗമായിരുന്ന അതിനെ ഹിന്ദുസ്ഥാനി രാഗങ്ങളുടെ കൂടെ പെടുത്തിയത്. മുഗൾ രാജകൊട്ടാരങ്ങളിലെ ദർബാറുകളിൽ ആലപിക്കപ്പെട്ടതുകൊണ്ടായിരിക്കുമോ 'ദർ‌ബാരി കന്നഡ 'എന്ന പേരുവന്നത്? ആ രാഗത്തിനു ശ്രോതാക്കളുടെ ഇമോഷണൽ നിലയ്ക്ക് പോലും മാറ്റം വരുത്താൻ കഴിയുമത്രേ ! അതോർക്കുമ്പോൾ എന്റെ ഇമോഷണൽ നിലയ്ക്ക് ഇപ്പോളെ മാറ്റം വന്നു തുടങ്ങി ! ആ ഗായിക ദർ‌ബാരി കണ്ണടയുടെ സൂക്ഷമഭാവങ്ങൾ തന്റെ മധുര ശബ്ദത്തിലൂടെ അനാവരണം ചെയ്തു ശ്രോതാക്കളെയെല്ലാം കയ്യിലെടുക്കുമോ? ആ ഡ്യൂയറ്റ്‌ പ്രണയഗാനത്തിന്റെ അലയൊലികളിൽ എന്റെ 'കായാമ്പൂ' എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകുമോ? ദർ‌ബാരി കന്നഡയുടെ വിജയത്തിന്റെ ചരിത്രങ്ങളിലെ മറ്റൊരദ്ധ്യായമാകുമോ ഈ ഗാനമത്സരം? ഇത്തരം എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങൾ എന്റെ മനസമാധാനം നഷ്ടപ്പെടുത്തി. ഞാൻ ഒരു കാര്യം മനസിലാക്കി, ഈ മത്സരത്തിന്റെ ഫലപ്രഖ്യാപനം വരുന്നത് വരെ എനിക്ക് സ്വസ്ഥത കിട്ടില്ല എന്ന്! അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ആ സുദിനം വന്നെത്തി.

ഞാൻ അതിരാവിലെ തന്നെ എഴുന്നേറ്റു. താമരക്കുളത്തിൽ ഒരു കുളിയൊക്കെ പാസ്സാക്കി. ആ വഷളൻ, വായ്നോക്കി താമരപ്പൂക്കളെല്ലാം ഉണർന്നെണീറ്റിരിക്കുന്നു! ഇന്ന് സംഭവിക്കുവാൻ പോകുന്ന എന്റെ വിജയത്തോടെ ഞാൻ ഗായകൻ എന്ന നിലയിലേക്ക് ഉയരും, ഇനിയും മത്സരങ്ങൾ വരും, എനിക്കു പരിശീലനത്തിലേർപ്പെടേണ്ടാതായും വരും, ഒത്തിരിയൊത്തിരി രാഗങ്ങൾ ഇനിയും ഈ ഓളപ്പരപ്പിലൂടെ ഒഴുകി നടക്കും, വിജയം വരിച്ച ഒരുപാടു സദസ്സുകളുടെ കഥകൾ ഞാൻ നിങ്ങളോടു വിളിച്ചുപറയും. അതെല്ലാം കേട്ട് പ്രിയ താമരപ്പൂക്കളേ നിങ്ങളെല്ലാം അന്തംവിട്ടു നിൽക്കുന്നതെനിക്ക് കാണണം. അവറ്റകളെ നോക്കി ഞാൻ പ്രഖ്യാപിച്ചു. ഞാൻ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് നടന്നു, വേണുവൂതുന്ന കണ്ണൻ തന്നെയാണ് ഗാനം പോലെയുള്ള സുകുമാരകലകളുടെയും അധിപൻ, അവിടെത്തന്നെയാണ് അനുഗ്രഹത്തിനായി പോകേണ്ടതും. അധികം തിരക്കില്ലാഞ്ഞതിനാൽ പെട്ടെന്ന് തന്നെ തൊഴുതിറങ്ങുവാൻ കഴിഞ്ഞു. പിന്നെ ഞാൻ പോയത് അടുത്തുള്ള ഭദ്രകാളീ ക്ഷേത്രത്തിലേക്കായിരുന്നു. വഴിപാട് കൗണ്ടറിൽ ചെന്ന് പേഴ്സ് എടുത്തപ്പോൾ തന്നെ കൗണ്ടറിൽ ഇരുന്ന ആളെന്നോട് പറഞ്ഞു,

"വഴിപാടിനാണെങ്കിൽ നട അടയ്ക്കാറായി പെട്ടെന്ന് ചെന്നു ശാന്തിയോട് പറയൂ, പണം അവിടെ കൊടുത്താൽ മതി"

നാരങ്ങാവിളക്കിന്റെ പ്രഭയും രക്തചന്ദനത്തിന്റെയും മഞ്ഞളിന്റെയും ഗന്ധവുമുള്ള അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ഞാൻ തൊഴുതു.

" തിരുമേനീ ഒരു വഴിപാട് നടത്താനുണ്ടായിരുന്നു" ശ്രീകോവിലിനുളളിക്കു നോക്കി ഞാൻ അല്പം ഉറക്കെ പറഞ്ഞു.

" പെട്ടെന്ന് പറയൂ, നട അടക്കാറായി " ശാന്തി തിടുക്കം കൂട്ടി

"ശത്രുസംഹാര പുഷ്പാഞ്ജലി, പ്രശാന്ത്, ചോതി നക്ഷത്രം" ഞാൻ പറഞ്ഞു.

"ആരൊക്കെയാണ് നിങ്ങളുടെ ശത്രുക്കൾ"? ഉദ്യോഗം നിറഞ്ഞ മുഖഭാവത്തോടെ അയാൾ ചോദിച്ചു .

" ജെയ്സൺ വർഗീസ് പിന്നെ ജ്യോതിലക്ഷ്മി " ഞാൻ മറുപടി പറഞ്ഞു.

" ആരാണവർ ? " ദേവീഭക്തനായ നിങ്ങളുടെ ശത്രുത സമ്പാദിക്കാനുള്ള ധൈര്യമവർക്കുണ്ടോ എന്ന അർഥം ദ്യോതിപ്പിക്കുന്ന രീതിയിൽ അയാൾ ചോദിച്ചു, അപ്പോളയാളുടെ പുരികക്കൊടികൾ വില്ലുപോലെ വളഞ്ഞിരുന്നു.

" ഒരാൾ യുവ ഗായകനും, മറ്റേതൊരു യുവ ഗായികയും" ഞാൻ വെളിപ്പെടുത്തി.

എല്ലാം തന്റെ ജ്ഞാനദൃഷ്ടി കൊണ്ട് മനസിലാക്കുകയാണെന്നോണം അൽപനേരം അയാൾ മൗനം പാലിച്ചു. എന്നിട്ടെന്നോടായി ഇങ്ങനെ പറഞ്ഞു .

" അവരുടെ രൂപം മനസ്സിൽ കാണൂ, എന്നിട്ട് നന്നായി പ്രാർത്ഥിക്കൂ " ഇതും പറഞ്ഞു അയാൾ ശക്തിയേറിയ ശാക്തേയ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.

എൻറെ ബോധമണ്ഡലത്തിൽ ജെയ്‌സന്റെയും ജ്യോതിയുടെയും ചിത്രങ്ങൾ തെളിഞ്ഞു.

" എന്റെ ശത്രുക്കളെ തൊണ്ടവേദന, കഫക്കെട്ട്, ചുമ, ടോൺസിലൈറ്റിസ് എന്നീ ആസുഖങ്ങൾ കൊണ്ട് നീ വലയ്ക്കണേ ദേവീ "ഞാനാ വിഗ്രഹത്തെനോക്കി മനമുരുകി പ്രാർഥിച്ചു.

നാരങ്ങാവിളക്കുകളുടെ പ്രഭ ഒന്നുകൂടി വർധിച്ചുവോ? വന്യമായ ഒരു തിളക്കം ആ വിഗ്രഹത്തിന്റെ കണ്ണുകളിൽ മിന്നിമാഞ്ഞുവോ? മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ ആ അന്തരീക്ഷത്തിൽ അദൃശ്യമായ എതോ ഒരു ശക്തി വന്നു നിറഞ്ഞുവോ?

ഉള്ളം കയ്യിൽ രക്തചന്ദനവും മഞ്ഞളും ഇടകലർന്ന പ്രസാദവുമായി പുറത്തേക്കു നടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിന്നു. വീട്ടിലെത്തി പ്രാതൽ കഴിച്ചു ധൃതിയിൽ കോളേജിലേക്ക് പുറപ്പെട്ടു.

ബസ് മിസ് ആയതുകൊണ്ട് എത്താൻ ലേറ്റ് ആയി. എല്ലാവരും ക്ലാസ്സിൽ കയറിയിരുന്നു. ഞാൻ പോയി എന്റെ സീറ്റിൽ ഇരുന്നു. പരിസരം അകെ ഒന്ന് വീക്ഷിച്ചു. ജ്യോതിയും ജയ്സണും എത്തിയിട്ടുണ്ട്. അധികം വൈകാതെ ജഡ്ജസ് ആയ വിജയകുമാർ സർ, രഞ്ജിനി ടീച്ചർ എന്നിവർ ക്ലാസ്സിലേക്ക് വന്നു. ക്ലാസ്സിന്റെ വാതിലിനോട് ചേർന്ന് ഒരു ബെഞ്ചിൽ അവർ ഇരുന്നു. വിജയകുമാർ സാർ കൃത്യനിഷ്ഠയുള്ള ആളാണല്ലോ, പറഞ്ഞ സമയത്തു തന്നെ മത്സരം ആരംഭിക്കുന്നതായി സാർ അറിയിച്ചു. ആദ്യം പാടേണ്ടത് ജെയ്സൺ ആയിരുന്നു. അയാൾ ക്ലാസ്സിന്റെ നടുവിലേക്ക് നടന്നു. എല്ലാവരുടെയും കണ്ണുകൾ ആയ യുവഗായകന്റെ നേരെ തിരിഞ്ഞു. ക്ലാസ് നിശ്ചലമായി, അയാൾ പാടുവാൻ തുടങ്ങി.

" നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി..
നീയെന്നരുകിൽ വന്നൂ ..
കണ്ണുനീർ തുടയ്ക്കാതെ, ഒന്നും പറയാതെ .."

ആ ഗായകൻ കണ്ണുകളടയ്ക്കുന്നതും, തല പതിയെ അനക്കുന്നതും അയാളുടെ നാസികകൾ വികസിക്കുന്നതും ആ ഗാനത്തിന്റെ ഭാവം ഉൾക്കൊണ്ടതുകൊണ്ടോ ഈണത്തിന്റെ കയറ്റിറക്കങ്ങൾ കൊണ്ടോ ആയിരുന്നു. മദ്ധ്യമാവതി രാഗത്തിന്റെ രാഗധാരകൾ ക്ലാസ്സുമുറിയിലാകെ ഒഴുകിനിറഞ്ഞു. ആ വിഷാദ ഭാവം ഞങ്ങളിൽ ഓരോരുത്തരിലേക്കും പടർന്നു. ആ നാദലഹരിയിൽ ലയിച്ചു ഞങ്ങൾ ഇരുന്നു. അയാൾ നന്നായി പാടി അവസാനിപ്പിച്ചു. എല്ലാവരും ഹർഷാരവത്തോടെ ആ ഗാനത്തെ സ്വീകരിച്ചു. ഇയാളുടെ രാഷ്ട്രീയ പ്രതിയോഗികൾക്കു അറിയുമോ ഇയാൾ ഒരു നല്ല ഗായകൻ കൂടി ആണെന്ന്? ഈ ക്ലാസ്സുമുറിയിലേക്കു ഇയാൾക്ക് എത്ര വർഷം കഴിഞ്ഞും കടന്നുവരാം, ഈ ക്ലാസ്സ്മുറിക്കും ബെഞ്ചുകൾക്കും ഡെസ്‌ക്കുകൾക്കും എല്ലാം മദ്ധ്യമാവതി രാഗം പാടിയ ഗായകനെ എങ്ങനെ മറക്കുവാൻ കഴിയും? ഈ ക്ലാസ്സ്മുറിയിൽ തങ്ങി നിൽക്കുന്ന കാറ്റിന് ഈ ഗായകനെ എങ്ങിനെ മറക്കുവാൻ കഴിയും? വർഷങ്ങൾ കഴിഞ്ഞയാൾ വന്നാലും ഈ കാറ്റ് അയാൾക്കു സ്വാഗതഗാനം പാടി വരവേൽക്കാതിരിക്കുമോ?

ജെയ്സൺ പോയി സീറ്റിൽ ഇരുന്നു. അടുത്ത് ജ്യോതിലക്ഷ്മിയാണ് പാടേണ്ടത്. വിജയകുമാർ സാർ അറിയിച്ചു. ജ്യോതിലക്ഷ്മി ക്ലാസ്സിന്റെ മുൻ ഭാഗത്തേക്ക് വന്നു. ടെൻഷനോ പതർച്ചയോ ഒന്നും തന്നെ കാണുന്നില്ല. എല്ലാവരെയും നോക്കി പുഞ്ചിരി തൂകിയിട്ട് സുന്ദരിയായ ആ ഗായിക പാടുവാൻ തുടങ്ങി.

"ശലഭം വഴിമാറുമാ മിഴിരണ്ടിലും നിൻ സമ്മതം .."
" ഇളനീർ പകരംതരും ചൊടി രണ്ടിലും നിൻ സമ്മതം "

ഈഗാനത്തിലാകെ 'സമ്മതം' എന്ന വാക്കിന്റെ അതിപ്രസരമാണോ എന്നുപോലും എനിക്ക് തോന്നിപ്പോയി. ജ്യോതിയോടു ഇങ്ങനെ ഒരു ചോദ്യം ഞാൻ മനസ്സിൽ ചോദിച്ചു. 'തോൽക്കാൻ ജ്യോതിക്ക് സമ്മതമാണോ? എങ്കിൽ തോൽപ്പിക്കാൻ എനിക്ക് സമ്മതം ! '

പതർച്ചകളൊന്നുമില്ലാതെ മധുരതരമായ ശബ്ദത്തിൽ പാട്ട് തുടരുന്നു..

" തേനിതളുകളുതിരുമ്പോൾ സമ്മതം.. സമ്മതം..."
പാടാൻ നല്ലൊരീണം നീ പങ്കുവെച്ചു തരുമോ ?.."

ജ്യോതി ഇങ്ങനെ ഒരു ചേദ്യം നേരത്തെ എന്നോട് ചോദിച്ചു എങ്കിൽ ഞാനേതെങ്കിലും ശോകഗാനം പങ്കുവെച്ചു തരുമായിരുന്നല്ലോ? ഞാൻ മനസിൽപറഞ്ഞു.

കന്നഡ ദർബാറീ രാഗത്തിന്റെ നാദപ്രവാഹത്തിൽ ശ്രോതാക്കൾ അല്പനേരത്തേക്കെങ്കിലും മറ്റേതോ ലോകത്തേയ്ക്കു പോയി! ശരിയാണ്, ഈ രാഗത്തിന് മനുഷ്യരുടെ വൈകാരിക നിലയെ സ്പർശിക്കാനുള്ള കഴിവുണ്ട്. നനുത്ത ആ സ്പർശനം ഞങ്ങളെല്ലാവരെയും അറിയിക്കാൻ ഈ ഗായികയുടെ മധുരശബ്ദത്തിനു കഴിയുന്നുണ്ട്. അങ്ങനെ മിനുട്ടുകൾ നീണ്ട ആ രാഗപ്രവാഹം അവിടെ അവസാനിച്ചു. ജ്യോതി അതിമനോഹരമായി പാടി അവസാനിപ്പിച്ചു, ക്ലാസ് മുറിയികളാകെ കയ്യടികൾ മുഴങ്ങി. കന്നഡ ദർബാറീ രാഗത്തിന്റെ അലകൾ ക്ലാസ്സിൽനിന്നും പുറത്തേക്കൊഴുകി, പൂമുഖവും കടന്നു കാറ്റാടി മരക്കൂട്ടങ്ങളുടെ ചൂളംവിളികളിലേക്കലിഞ്ഞു ചേർന്നു. ആ നിമിഷം മുതൽ കന്നഡ ദർബാറീ രാഗത്തിലാണ് കാറ്റാടി മരങ്ങൾ ചൂളം വിളിക്കുന്നത് !!

ഞാൻ ജെയ്‌സന്റെയും ജ്യോതിയുടെയും പാട്ടിനു കയ്യടിക്കാൻ പാടില്ലായിരുന്നു. ഇതൊരു മത്സരം ആണ്, അവരാകട്ടെ എന്റെ പ്രതിയോഗികളും. ഞാൻ എന്തിനു കയ്യടിച്ചു ? ഞാൻ എന്നെത്തന്നെ ശാസിച്ചു. അടുത്തത്ത് എന്റെ ഊഴമാണ്, വിജയകുമാർ സാർ വിളിച്ചു കഴിഞ്ഞു. ഞാൻ നിറഞ്ഞ ആത്മവിശ്വാസത്തോടെ ക്ലാസ്സിന്റെ മുൻവശത്തേക്കു നടന്നു. ഞാനെന്തിന് പതറണം? അതിവിശേഷമായ മോഹന രാഗത്തിലാണ് ഞാൻ പാടുവാൻ പോകുന്നത്. ദേവരാജൻ- വയലാർ കൂട്ടുകെട്ടിന്റെ അതിവിശിഷ്ട സൃഷ്ടിയായ ' കായാമ്പൂ കവിളിൽ വിടരും ' എന്ന അനശ്വരഗാനമാണത്. ഒരു കെട്ടുവള്ളത്തിൽ പ്രേംനസീറും ശാരദയും കൂടി പാടി അഭിനയിക്കുന്ന പ്രണയരംഗമാണത്. നസീറിന്റെ വളരെക്കുറച്ചു ഗാനങ്ങളേ കായൽക്കരയിലും കെട്ടുവള്ളങ്ങളിലും കടൽക്കരയിലുമൊക്കെ ചിത്രീകരിച്ചിട്ടുള്ളൂ, കൂടുതലും മരങ്ങളെയും മരക്കൂട്ടങ്ങളെയും ' ചുറ്റി' ആണ് ചിത്രീകരിച്ചിട്ടുള്ളത്. കെട്ടുവള്ളത്തിൽ അരങ്ങേറുന്ന ആ പ്രണയരംഗം എന്റെ ഭാവനയിലൂടെ കണ്ട്, അത് എന്റെ ഗാനത്തിലൂടെ, അതിൽ വിരിയുന്ന ഭാവത്തിലൂടെ ശ്രോതാക്കളെ അനുഭവിപ്പിക്കണം, അതിനെയല്ലേ ഭാവനാനുഭവത്വം എന്ന് പറയുന്നത്? അതല്ലേ ഞാൻ ചെയ്യേണ്ടത്? എല്ലാ കലകളും ഭാവസമ്പുഷ്ടമാകേണ്ടതല്ലേ? എല്ലാവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാൻ പാടുവാൻ തുടങ്ങി.

" കായാമ്പൂ കണ്ണിൽ വിടരും, കമലദളം കവിളിൽ വിരിയും ..
അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴംപൊഴിയും .."

മോഹനരാഗത്തിന്റെ മാസ്മരികത ക്ലാസ്സിലാകെ നിറഞ്ഞുവോ ? എല്ലാവരും ആ മായികതയിൽ മയങ്ങിയോ? സ്വയം മറന്നുവോ?

പെട്ടെന്നാണത് സംഭവിച്ചത്, എന്റെ വാക്കുകൾ നിലച്ചു ..

എന്തോ സംഭവിച്ചു എന്നല്ലാതെ എനിക്കായൊന്നും മനസിലായില്ല
.
അൽപനേരം കഴിഞ്ഞു ശ്വാസഗതി ശരിയാക്കി വീണ്ടും പാടുവാൻ തുടങ്ങി, പാട്ടവസാനിപ്പിച്ചു. കയ്യടികൾക്കു ശക്തി കുറവായിരുന്നോ ?അതോ എനിക്ക് തോന്നിയതാണോ?

ഞാൻ തിരികെ എന്റെ സീറ്റിൽ വന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ശരിക്കും മനസിലായില്ല. ഒന്നാം സമ്മാനം ജ്യോതിയലക്ഷ്മി വാങ്ങിക്കുമ്പോഴും രണ്ടാം സമ്മാനം ജെയ്സൺ വാങ്ങിക്കുമ്പോഴും കയ്യടിക്കുമ്പോൾ പോലും ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല !




(തുടരും)

Saturday, August 24, 2019

കൃഷ്ണ-കൃഷ്ണൻ

ഓം നമോ ഭഗവതേ വാസുദേവായ

വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണല്ലോ ഭഗവൻ ശ്രീകൃഷ്ണൻ  പുരാണങ്ങളിൽ വർണിക്കപ്പെട്ടത്. വിഷ്ണുസഹസ്രനാമത്തിലെ  അൻപത്തിഏഴാമത്തെ നാമമായും. മറ്റുള്ള ദേവൻ, ദേവതാ സങ്കല്പങ്ങളിൽ നിന്ന് ശ്രീകൃഷ്ണദേവൻ വിഭിന്നനാകുന്നത് എവിടെയാണ് ? ഇത്രയേറെ ഹൃദയങ്ങളെ കീഴടക്കിയ, പ്രണയിക്കപ്പെട്ട , പല രൂപങ്ങളിൽ ആരാധിക്കപ്പെട്ട മറ്റൊരു ദേവനുണ്ടോ? ദർശനസൗഭാഗ്യം എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പലനിറങ്ങൾ ചിതറിത്തെറിഞ്ഞ ക്യാൻവാസ് പോലെ മനോഹരമല്ലേ ഉഡുപ്പിയിലെ ശ്രീകൃഷ്ണന്റെയും പുരിയിലെ  ജഗന്നാഥന്റെയും വിഗ്രഹങ്ങൾ? കൃഷ്ണൻ എന്ന വാക്ക് കേൾക്കുമ്പോൾ എത്രയെത്ര ബിംബങ്ങളാണ് മനസിലേക്ക് വന്നു നിറയുന്നത്? വെണ്ണകട്ടെടുക്കുന്ന അമ്പാടിക്കൃഷ്ണനായി, വേണുവൂതുന്ന രാധാസമേതനായ കൃഷ്ണനായി, അർജുനന്റെ തേരാളിയായ കൃഷ്ണനായി, കാളീയമർദ്ദനനടനമാടുന്ന ബാലകൃഷ്ണനായി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങളിൽ ഭാവഭേദങ്ങളിൽ ശ്രീകൃഷ്ണൻ നിറയുന്നു. എല്ലാം നിറപ്പകിട്ടേറിയ ആവിഷ്കാരങ്ങൾ മാത്രം !  ഭക്തരുടെ മനസിനെ ഇത്രയും ആഴത്തിൽ സ്വാധീനിയ്ക്കാൻ കഴിഞ്ഞത് ഒരുപക്ഷെ ശ്രീകൃഷ്ണൻ എന്ന സങ്കല്പത്തിന്റെ സുന്ദരമായ സ്ത്രൈണത കൊണ്ടല്ലേ? ആവിഷ്കരിക്കപ്പെട്ട എല്ലാ രൂപങ്ങളിലും കാണാൻ കഴിയില്ലേ അനിതരസാധാരണമായ സൗന്ദര്യവും, അതിൽ ഇടകലർന്ന സ്ത്രൈണതയും? അതുതന്നെയായിരിക്കണം കാലിമേച്ചു നടന്ന കണ്ണനെ കണ്ടു സ്ത്രീകൾ പ്രേമവിവശരായതു, അനുരക്തരായതും
കാർവർണ്ണനിൽ അവരുടെ പ്രേമഭാജനത്തെ കണ്ടെത്തിയതും. 10008 കാമുകിമാരെ തന്നിലേക്കാകർഷിച്ചത് നീലകലർന്ന കറുപ്പ് എന്നും മേഘവർണ്ണം എന്നും ഒക്കെ ചിത്രീകരിക്കപ്പെട്ട ആ ദേവതാസങ്കല്പമാണെന്നത് ആശ്ചര്യകരമാണ് !



രുഗ്മിണീസ്വയംവരവും എത്ര ചേതോഹരമായാണ് വിവരിക്കപ്പെട്ടത്. ചെറുപ്പം മുതലേ കൃഷ്ണഭഗവാനെ ഭർത്താവായിക്കിട്ടാൻ മോഹിച്ച രുക്മിണി, തന്റെ സുഹൃത്തായ ശിശുപാലന് രുക്മിണിയെ വിവാഹം ചെയ്തു കൊടുക്കാൻ ആഗ്രഹിച്ച രുക്മിണിയുടെ സഹോദരൻ പിടിവാശിക്കാരനായ രുക്മി, രുക്മിണിയുടെ ദൂതുമായി കൃഷ്ണനെ കാണാൻ ദ്വാരകയിലേക്കു പോയ  ബ്രാഹ്മണൻ, രുക്മിണിയെ സ്വന്തമാക്കാൻ വിദർഭയിലേക്കു പോയ കൃഷ്ണൻ, അനുജനെ സഹായിക്കാൻ പിറകെ പുറപ്പെട്ട ബലരാമൻ, രുക്മിണിയെ സ്വന്തമാക്കാൻ രുക്മിയോട് ഘോരയുദ്ധം ചെയ്ത കൃഷ്ണൻ, രുക്മിയെ പരാജയപ്പെടുത്തി അയാളുടെ മുടിയും താടിയും കരിച്ചു കളഞ്ഞ കൃഷ്ണൻ, ദ്വാരകയിൽ രുക്മിണീസ്വയംവരം നടന്നത്, അവർക്കു പ്രദുമ്നൻ എന്നൊരു വിശ്രുതനായ സല്പുത്രൻ ജനിച്ചത് അങ്ങനെ എത്രയെത്ര മുഹൂർത്തങ്ങളിലൂടെയാണ്  രുക്മിണീസ്വയംവരം അനശ്വരമാകുന്നത് !



മഹാഭാരതത്തിലും ഭാഗവതപുരാണത്തിലും ഭഗവത് ഗീതയിലും കേന്ദ്രകഥാപാത്രം ശ്രീകൃഷ്ണൻ തന്നെ. മഹാഭാരതത്തിൽ എത്രയെത്ര സന്ദർഭങ്ങളിൽ എത്രയെത്ര ഭാവങ്ങളിലാണ് കൃഷ്ണൻ വന്നു നിറയുന്നത്. പാണ്ഡവരുടെ അഭ്യുദയകാംക്ഷിയായി, അർജുനന്റെയും ദ്രൗപദിയുടെയും സഖാവായി, വസ്ത്രാക്ഷേപസമയത്തു ദ്രൗപദിയുടെ രക്ഷകനായി,അർജുനന്റെ തേരാളിയായി, ഗീതോപദേശകനായി അങ്ങനെ എവിടെയും ശ്രീകൃഷ്ണമയം തന്നെ മഹാഭാരതം. അതിൽത്തന്നെ അധികം ശ്രദ്ധിക്കപ്പെടാതെപോയ ഒന്നാണ് കൃഷ്ണ -കൃഷ്ണൻ മൈത്രീബന്ധം. ദ്രുപദമഹാരാജാവിന്റെ പുത്രിയായിരുന്ന ദ്രൗപദിയെ വീരാധി വീരനായ കൃഷ്ണനുവേണ്ടി ദ്രുപദൻ കാത്തുവെച്ചു. കൃഷ്ണവർണയും സുന്ദരിയും വിദുഷിയുമായിരുന്ന ദ്രൗപദിയെ വ്യാസൻ 'കൃഷ്ണ ' എന്ന് നാമകരണം ചെയ്തു. അതോടെ കൃഷ്ണ-കൃഷ്ണൻ ആത്മബന്ധം ജന്മമെടുത്തു അതിന്  അവസാനമായത് ദ്രൗപദിയെ അർജുനന് നൽകണമെന്ന ദ്രുപദനോടുള്ള കൃഷ്ണന്റെ നിർദേശമായിരുന്നു. ദ്രൗപദി അർജുനനെ സ്വയംവരം ചെയ്തിട്ടും ആ മൈത്രീബന്ധം തുടർന്നു. അർജുനനും ദ്രൗപദിക്കും ഒരുപോലെ ഉണ്ടായിരുന്ന കൃഷ്ണഭക്തിയായിരുന്നു അതിനു കാരണം. നല്ല സ്ത്രീപുരുഷ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ് കൃഷ്ണ-കൃഷ്ണൻ മൈത്രീബന്ധം. കൃഷ്ണൻ ദ്രൗപദിയോട് ഇങ്ങനെ പറഞ്ഞതായി പരാമർശമുണ്ട് ഗ്രന്ഥങ്ങളിൽ,

"എന്നെ ഈശ്വരനായി കാണരുത് എന്നും ഒരു സഖാവായി മാത്രം കണ്ടാൽ മതി, മറ്റെല്ലാബന്ധത്തിനും അപ്പുറമാണീ ബന്ധം. നമ്മുടെ ഈ ബന്ധത്തിന് പേരിടാനുള്ള ജ്ഞാനം മനുഷ്യർക്കില്ല "

 "അത് കേട്ട നിമിഷത്തിൽ ഞാൻ രണ്ടു ദ്രൗപതിമാരായി മാറി, ഒന്ന് കൃഷ്ണന്റ മൈത്രി ആഗ്രഹിക്കുന്ന ദ്രൗപദിയായും, മറ്റേതു അർജുനന്റെ പ്രണയവും സാമീപ്യവും  കൊതിക്കുന്ന  ദ്രൗപദിയായും " ദ്രൗപദി ഇങ്ങനെ പറഞ്ഞതായും പരാമർശമുണ്ട്.

മധുരാപുരിയിൽ നിന്ന് കൃഷ്ണന്റെ മരണവർത്തകേട്ടു ഹൃദയം തകർന്ന  ദ്രൗപദി പറഞ്ഞതിങ്ങനെ " എന്റെ തലയിൽ ആകാശം ഇടിഞ്ഞു വീണു , കാൽക്കീഴിൽ നിന്നും മണ്ണ് ഒലിച്ചുപോയി ". അതോടെ ആ പരിശുദ്ധവും പവിതവുമായ മൈത്രീബന്ധം അവസാനിച്ചു.



1966 ൽ  ISKON (The International Society for Krishna Consciousness) ന്യൂയോർക്കിൽ രൂപീകരിക്കപ്പെട്ടതോടെ ഇന്ത്യയിൽ പല രൂപത്തിൽ ആരാധിക്കപ്പെടുന്ന ഈ ദേവതാസങ്കല്പത്തിന് പുതിയ മാനങ്ങൾ കൈവന്നു. ഇന്നിപ്പോൾ ISKON നു കീഴിൽ ലോകത്താകമാനം 850  ഓളം ക്ഷേത്രങ്ങളുണ്ട്. ആസ്ഥാനം പശ്ചിമ ബംഗാളിലെ മായാപൂർ ആണ്. ബാംഗ്ലൂർ മഹാലക്ഷ്മി ലേയൗട്ടിൽ ഉള്ള  ISKON ക്ഷേത്രം എത്ര സുന്ദരവും ആകർഷണീയവുമായ ഒന്നാണ്!


ഈ ചുരുങ്ങിയ വാക്കുകൾ കൊണ്ട്  ഭഗവൻ ശ്രീകൃഷ്ണൻ എന്ന ഹൈന്ദവമനസുകളിൽ ചിരപ്രതിഷ്ഠനേടിയ, ലോകം മുഴുവൻ ആരാധിക്കപ്പെടുന്ന ദേവതാസങ്കല്പത്തിന്റെ നൂറിൽ ഒരു അംശം പോലും വിവരിക്കാനായിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട്  ഈ ചെറിയ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു.

Wednesday, August 21, 2019

NSS സ്മരണകൾ (ഓർമക്കുറിപ്പുകൾ)

ഭാഗം-1

പൊതുവിജ്ഞാനത്തിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടു വെയ്പ് ..


അഡ്മിഷനൊക്കെ ഏകദേശം കഴിഞ്ഞു എന്ന് തോന്നുന്നു. ക്ലാസ് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തുടങ്ങിയേക്കും എന്നാണ് തോന്നുന്നത്. സഹപാഠികളെ ആരെയും അത്ര പരിചയമില്ല. ജെയ്സൺ സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ്, ശാരിയും. പിന്നെ അനീഷ്, ഉണ്ണി, രൂപേഷ് അങ്ങനെ ചിലരെയും പരിചയപ്പെട്ടു. കെമിസ്ട്രി താല്പര്യത്തോടെ എടുത്തതല്ല. എനിക്ക് ഇംഗ്ലീഷ് ലിറ്ററേച്ചറിനു ചേർന്ന് പഠിക്കാനായിരുന്നു ഇഷ്ടം. പക്ഷെ വീട്ടുകാർ സമ്മതിച്ചില്ല , പ്രത്യേകിച്ചും അമ്മ. അങ്ങനെ ക്ലാസ് ആരംഭിച്ചു. കുഞ്ഞമ്മ ടീച്ചർ, വിജയകുമാർ സർ എല്ലാവരും വന്നു അൽപനേരം വന്നു ഒരു ആമുഖവിവരണം എന്നോണം ക്ലാസുകൾ എടുത്തു, തിയറി , ലാബ് , റെക്കോർഡ് ബുക്ക് എന്നിവയെപ്പറ്റിയെല്ലാം ഒരു ഏകദേശ രൂപം തന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി ..

ഞാൻ ബസ് സ്റ്റോപ്പിൽ നിന്ന് തിരക്കിട്ടു കോളേജ് ലക്ഷ്യമാക്കി നടന്നു. കുറച്ചു ലേറ്റ് ആയിപ്പോയി. ഇന്ന് ആദ്യത്തെ ക്ലാസ് മോഹൻദാസ് എന്ന സാറിന്റെ ആണെന്ന് ഇന്നലെ പറഞ്ഞിരുന്നു. സാർ വന്നു ക്ലാസ് തുടങ്ങിക്കാണുമോ ആവൊ. അഞ്ചു മിനിറ്റു കൂടി ഉണ്ട്. ക്യാന്റീനിനു കിഴക്കുവശത്തുള്ള ഇട വഴിയിലൂടെ നടന്നു. എന്തായാലും ലേറ്റ് ആയില്ല. ഫ്രണ്ട് ബെഞ്ചിലാണ് ഇരിക്കുന്നത്, കൂടെ രൂപേഷ്, ജെയ്സൺ, രാജേഷ് എന്നിവരെല്ലാംഉണ്ട് . ഞങ്ങളൽപ നേരം കുശലം പറഞ്ഞിരുന്നു. അപ്പോഴേക്കും സാർ വന്നു.

" ഗുഡ് മോർണിംഗ് " മോഹൻദാസ് സാർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞങ്ങളെല്ലാവരും എഴുന്നേറ്റു എന്നിട്ടൊറ്റ സ്വരത്തിൽ പറഞ്ഞു " ഗുഡ് മോർണിംഗ് സാർ ".

"സിറ്റ് ഡൌൺ " എന്ന് പറഞ്ഞിട്ട് സാർ  ഡസ്റ്ററും ചോക്കും കയ്യിലെടുത്തു. പ്ലസ് ടുവിന് കെമിസ്ട്രി പഠിച്ചിട്ടുണ്ടെങ്കിലും ഇതിപ്പോൾ അങ്ങനെയല്ല. ആഴത്തിൽ പഠിക്കാൻ പോകുകയാണ്. സാർ ക്ലാസ് തുടങ്ങി. ഓർഗാനിക് കെമിസ്ട്രി ആണ് പഠിപ്പിക്കുന്നത് . ബോർഡിൽ  ഓരോന്നും എഴുതും എന്നിട്ട് വിശദമായി പറഞ്ഞു തരും ബോർഡിൽ ഇരുന്ന് രാസവാക്യങ്ങൾ ഞങ്ങളെ നോക്കി ചിരിച്ചു, ഇനി മൂന്നുവർഷത്തേക്ക് ഞങ്ങൾ നിങ്ങൾക്കു കൂട്ടിനുണ്ടാകും എന്ന് അവ പിറുപിറുക്കുന്നതുപോലെ എനിക്ക് തോന്നി. മോഹൻദാസ് സാറിന്റെ ക്ലാസ് കെമിസ്ട്രിയിലും സയൻസിലും ഒന്നും ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ഈ ലോകത്തെ സംബന്ധിച്ച വിവരങ്ങൾ, അതായത് പൊതുവിജ്ഞാനം ഞങ്ങൾക്ക് പകർന്നു തരുന്നതിൽ സാർ അതീവ ശ്രദ്ധാലുവായിരുന്നു. അങ്ങനെ പൊതുവിജ്ഞാനത്തിന്റെ അനന്ത നീലാകാശങ്ങളിലേക്കു സാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, കാഴ്ചകൾ കാണിച്ചു തന്നു, വിവരിച്ചു തന്നു.

മീനമാതാ ബേ എന്നൊരു കടലിടുക്കിൽ എന്തൊക്കെയോ രാസവസ്തുക്കൾ കലങ്ങിയതുകൊണ്ടോ അതോ ചില രാസമാറ്റങ്ങൾ സംഭവിച്ചതുകൊണ്ടോ മീനുകൾ കൂട്ടമായി ചത്തൊടുങ്ങിയ കാര്യം സാറാണ് ഞങ്ങളോട് പറഞ്ഞത്. വയാഗ്രയിൽ അടങ്ങിയിരിക്കുന്നത് നൈട്രിക് ഓക്സയിഡ്  എന്ന രാസവസ്തുവാണെന്നും അതെങ്ങനെ പ്രവർത്തിക്കുന്നു എന്നും സാറൊരിക്കൽ വിവരിച്ചു തന്നു. അത് പറയുമ്പോൾ ഒരു കള്ളച്ചിരി മുഖത്തുണ്ടായിരുന്നതായാണ് ഓർമ്മ. സാറിന്റെ ശരീരഭാഷയും ചലനങ്ങളും പ്രത്യേകം തന്നെ ആയിരുന്നു. ഉയരം കുറഞ്ഞു നല്ല അരോഗദൃഢഗാത്രമായ ശരീരമാണ് സാറിന്റേത്. ഒറ്റക്കളർ മുറിക്കയ്യൻ ഷർട്ടുകളാണ്  കൂടുതലും ധരിച്ചിരുന്നത്, മങ്ങിയ നിറമുള്ളവ.  മുകളിലെ ഒരു ബട്ടൻസ് അഴിച്ചിട്ടിരിക്കും. സംസാരിക്കുമ്പോൾ ശരീരം ഒരു പ്രത്യേക താളത്തിൽ ഇളകും, അത് പറയുന്ന വിഷയത്തിന്റെ അർത്ഥത്തെ കൂടുതൽ വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പ്രതിഫലനമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പെന്റഗൺ ഭീകരാക്രമണത്തിലൂടെ അമേരിക്കയെ വിറപ്പിച്ച ബിൻ ലാദനെപ്പറ്റി പത്രങ്ങളിൽ വായിച്ചിരുന്നു. പക്ഷേ ഏവിയേഷൻ സ്പിരിറ്റ് എന്ന മാരക രാസവസ്തു ആയിരുന്നു ആ ആക്രമണത്തിന് അവർ ഉപയോഗിച്ചതെന്നും , ആ ദ്രാവകം മണ്ണെണ്ണ പേപ്പറിൽ പടരുന്ന വേഗത്തിൽ ആ ബഹുനിലക്കെട്ടിടത്തിലാകമാനം മിനിറ്റുകൾക്കുള്ളിൽ പടർന്നുവെന്നും, ആ കെട്ടിടം കത്തിത്തകർന്നു തരിപ്പണമായെന്നും , ഇതിന്റെ ബുദ്ധികേന്ദ്രം പത്തൊമ്പതു വയസു മാത്രം പ്രായമുള്ള ഏതോ കൊച്ചു തീവ്രവാദി ആയിരുന്നെന്നും മോഹൻദാസ് സാറാണ് ഞങ്ങളോട് പറഞ്ഞത്. അത് പറഞ്ഞപ്പോൾ സാറിൽ കണ്ട ആവേശത്തിരയിളക്കം ഒരു രാസപ്രവർത്തനത്തെപ്പറ്റിയോ സംയുക്തങ്ങളെയോ തന്മാത്രകളെയോ പറ്റി  പറയുമ്പോൾ ഒരിക്കലും കണ്ടിട്ടില്ല.

സാറിന്റെ ഓരോ ക്ലാസും  ഞങ്ങളുടെയെല്ലാം വിജ്ഞാനതൃഷ്ണയെ ശമിപ്പിക്കാനുതകുന്ന പൊതുവിജ്ഞാന ശകലങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു. സാർ അത് പറയുന്ന നേരത്തു ആകാംഷ നിറഞ്ഞ കണ്ണുകളുമായി ഞങ്ങൾ ആ കൊച്ചു മുഖത്തേക്ക് മിഴി നട്ടിരിക്കും, കേട്ടുകഴിയുമ്പോൾ കൃതാര്ഥതയോടെ പുഞ്ചിരിക്കും. അതെ അത് തന്നെയായിരുന്നിരിക്കണം പൊതുവിജ്ഞാന രംഗത്തേക്ക് നമ്മളുടെയെല്ലാം ആദ്യ കാൽവെയ്പ്. അനശ്വരങ്ങളായ ആ ക്ലാസ്സുകളുടെ ഓർമ്മകൾ മീനമാതാ ബേയ്ക്കപ്പുറം പെന്റഗനോളം ഉയരത്തിൽ ആകാശത്തിലേക്കു തലയുയർത്തി നിൽക്കട്ടെ !

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...