ആമുഖം
ഇത് ഒരു യാത്രാവിവരണം മാത്രമല്ല ; യുഗങ്ങൾക്കു മുൻപ് ദക്ഷിണേന്ത്യയിൽ ശില്പകലയുടെ മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങൾ പണികഴിപ്പിച്ച ഹൊയ്സാല രാജവംശത്തിലെ രാജാവായിരുന്ന വിഷ്ണുവർദ്ധന്റെ പ്രൗഢഗംഭീരമായ കാലത്തിന്റെ നേർക്കാഴ്ചയും അദ്ദേഹത്തിന്റെ കലാഭിരുചിയുടെയും കഥ കൂടിയാണ് . ഹൊയ്സാല ശില്പകലയുടെ മാസ്മരിക ഭംഗി വിളങ്ങി നിൽക്കുന്ന ക്ഷേത്രങ്ങളുടെയും കൽത്തൂണുകളുടെയും ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ഒട്ടനവധി കൽമണ്ഡപങ്ങളുടെയും കഥയാണിത് .പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച പടയോട്ടങ്ങൾ നടത്തിയ മുസ്ലിം രാജവംശത്തിലെ അലാവുദ്ധീൻ ഖിൽജിയുടെയും മുഹമ്മദ് ബിൻ തുഗ്ലക്കിന്റെയും ക്രൂരതക്കിരയായ ഹൊയ്സാല ശില്പകലയുടെ കഥയാണിത് . പടനായകന്മാർ തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ , കവരാൻ ശ്രമിച്ചിട്ടും സ്വയം പ്രതിരോധിച്ച ഇന്നും ചൈതന്യവത്തായി വിളങ്ങി നിൽക്കുന്ന ഹൊയ്സാല ശില്പങ്ങളുടെ കഥയാണിത് . അതെ , ഇത് ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാനനഗരികളായി ചരിത്രത്തിൽ ഇടം പിടിച്ച 'ഹാലേബീടു ' ' ബേലൂർ ' എന്നീ ക്ഷേത്രനഗരങ്ങളുടെ കഥയാണ് !! . അവിടേക്കു നടത്തിയ യാത്രയുടെ വിവരണമാണ്. ഈ രണ്ടു ക്ഷേത്രങ്ങളും UNESCO World Heritage Center പട്ടികയിൽ ചേർക്കാൻ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു ! ഒരു ആരാധനാലയം ആയിട്ടല്ല ഈ ക്ഷേത്രങ്ങൾ ചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നത്, ലോകത്തു തന്നെ സംരക്ഷിക്കപ്പെടേണ്ട ചരിത്രസ്മാരകങ്ങളിൽ ഒന്നാണിത് . പതിനൊന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഒരു രാജവംശത്തിന്റെ തലസ്ഥാനനഗരികളാണത് ! ഹാലേബീടു ഹൊയ്‌സാലേശ്വര ക്ഷേത്രം എന്നും ബേലൂർ ചെന്നകേശവ ക്ഷേത്രം എന്നും അറിയപ്പെടുന്നു .
പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഡൽഹി സുൽത്താനേറ്റ് റൂളർ അലാവുദ്ധീൻ ഖിൽജിയുടെ പടനായകൻ മാലിക് കഫൂർ ഹൊയ്സാല രാജാവ് ബല്ലാല -II നെ വധിച്ചു , അതോടെ ഹൊയ്സാല രാജാക്കന്മാരുടെ യുഗം അവസാനിച്ചു. അങ്ങനെ 350 ഓളം വർഷത്തെ ഭരണകാലത്തു 1500 ശില്പവിസ്മയങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങൾ പണിതുയർത്തിയ ഹൊയ്സാലരാജാക്കന്മാർ ചരിത്രത്താളുകളിലേക്കു
ഇത് ഒരു യാത്രാവിവരണം മാത്രമല്ല ; യുഗങ്ങൾക്കു മുൻപ് ദക്ഷിണേന്ത്യയിൽ ശില്പകലയുടെ മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങൾ പണികഴിപ്പിച്ച ഹൊയ്സാല രാജവംശത്തിലെ രാജാവായിരുന്ന വിഷ്ണുവർദ്ധന്റെ പ്രൗഢഗംഭീരമായ കാലത്തിന്റെ നേർക്കാഴ്ചയും അദ്ദേഹത്തിന്റെ കലാഭിരുചിയുടെയും കഥ കൂടിയാണ് . ഹൊയ്സാല ശില്പകലയുടെ മാസ്മരിക ഭംഗി വിളങ്ങി നിൽക്കുന്ന ക്ഷേത്രങ്ങളുടെയും കൽത്തൂണുകളുടെയും ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ഒട്ടനവധി കൽമണ്ഡപങ്ങളുടെയും കഥയാണിത് .പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച പടയോട്ടങ്ങൾ നടത്തിയ മുസ്ലിം രാജവംശത്തിലെ അലാവുദ്ധീൻ ഖിൽജിയുടെയും മുഹമ്മദ് ബിൻ തുഗ്ലക്കിന്റെയും ക്രൂരതക്കിരയായ ഹൊയ്സാല ശില്പകലയുടെ കഥയാണിത് . പടനായകന്മാർ തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ , കവരാൻ ശ്രമിച്ചിട്ടും സ്വയം പ്രതിരോധിച്ച ഇന്നും ചൈതന്യവത്തായി വിളങ്ങി നിൽക്കുന്ന ഹൊയ്സാല ശില്പങ്ങളുടെ കഥയാണിത് . അതെ , ഇത് ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാനനഗരികളായി ചരിത്രത്തിൽ ഇടം പിടിച്ച 'ഹാലേബീടു ' ' ബേലൂർ ' എന്നീ ക്ഷേത്രനഗരങ്ങളുടെ കഥയാണ് !! . അവിടേക്കു നടത്തിയ യാത്രയുടെ വിവരണമാണ്. ഈ രണ്ടു ക്ഷേത്രങ്ങളും UNESCO World Heritage Center പട്ടികയിൽ ചേർക്കാൻ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു ! ഒരു ആരാധനാലയം ആയിട്ടല്ല ഈ ക്ഷേത്രങ്ങൾ ചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നത്, ലോകത്തു തന്നെ സംരക്ഷിക്കപ്പെടേണ്ട ചരിത്രസ്മാരകങ്ങളിൽ ഒന്നാണിത് . പതിനൊന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഒരു രാജവംശത്തിന്റെ തലസ്ഥാനനഗരികളാണത് ! ഹാലേബീടു ഹൊയ്‌സാലേശ്വര ക്ഷേത്രം എന്നും ബേലൂർ ചെന്നകേശവ ക്ഷേത്രം എന്നും അറിയപ്പെടുന്നു .
പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഡൽഹി സുൽത്താനേറ്റ് റൂളർ അലാവുദ്ധീൻ ഖിൽജിയുടെ പടനായകൻ മാലിക് കഫൂർ ഹൊയ്സാല രാജാവ് ബല്ലാല -II നെ വധിച്ചു , അതോടെ ഹൊയ്സാല രാജാക്കന്മാരുടെ യുഗം അവസാനിച്ചു. അങ്ങനെ 350 ഓളം വർഷത്തെ ഭരണകാലത്തു 1500 ശില്പവിസ്മയങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങൾ പണിതുയർത്തിയ ഹൊയ്സാലരാജാക്കന്മാർ ചരിത്രത്താളുകളിലേക്കു
മറഞ്ഞു. ഹൊയ്സാല ശില്പങ്ങൾക്കു നാഥനില്ലാതായി. പിന്നീട് അധികാരത്തിൽ വന്ന വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ ഹൊയ്സാല ശില്പങ്ങളുടെ കണ്ണീരൊപ്പി. അവയെല്ലാം തുടച്ചുമിനുക്കി ആറു ശതാബ്ദത്തിനു ശേഷവും പുതുതലമുറക്ക് കണ്ടറിയാൻ പാകത്തിൽ സംരക്ഷിച്ചു , ആ വാതിലുകൾ നമുക്കായി തുറന്നിട്ടിരിക്കുന്നു . വിജയനഗര സാമ്രാജ്യത്തിന് ഒരായിരം അഭിവാദ്യങ്ങൾ . ഹൊയ്സാല ശില്പങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം നിങ്ങളും സ്മരിക്കപ്പെടും .ഈ യാത്രാവിവരണം നിങ്ങളുടെ സാമ്രാജ്യത്തിന്റെ ഓർമകൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
* * *
ഞാൻ ബാംഗ്ലൂരാണ് ജോലി ചെയ്യുന്നത് . ഇവിടെ വന്നിട്ടിപ്പോൾ മൂന്നു വർഷം കഴിഞ്ഞു .ഒരുപാടു ടൂറിസ്റ്റ് പ്ലേസുകളുള്ള സംസ്ഥാനമാണ് കർണാടക. UNESCO World Heritage Center ആയിട്ടു പ്രഖ്യാപിച്ച ' ഹംപി ' പോലെയുള്ള ക്ഷേത്രനഗരങ്ങൾ ഇവിടെയുണ്ട് . ബാംഗ്ലൂർ ഉള്ള പാർക്കുകളും ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ഒരു പ്ലാൻ തയ്യാറാക്കി ആദ്യമായി പോയത് ഹസ്സൻ ജില്ലയിലെ ഹാലേബീടു എന്ന ക്ഷേത്രനഗരിയിലേക്കാണ് .ബേലൂർ പ്ലാനിൽ ഉൾപെട്ടത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. ഹസ്സൻ സിറ്റിയിൽ നിന്നും 30 കിലോമീറ്ററും ബാംഗ്ലൂരുനിന്നു 210 കിലോമീറ്ററും ദൂരമുണ്ട് ഹാലേബീടു ക്ഷേത്രനഗരിയിലേക്ക്. ബാംഗ്ലൂരുനിന്നു അഞ്ചു ട്രെയിൻ സർവീസുകളുണ്ട് ഹസ്സനിലേക്ക് . രാവിലെ രണ്ടു ട്രെയിനുകളും വൈകിട്ട് മൂന്നു ട്രെയിനുകളും . യെശ്വന്ത്പൂർ - കാർവാർ എക്സ്പ്രസ്സ് , സുർ ഹസ്സൻ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾ രാവിലെയും കണ്ണൂർ എക്സ്പ്രസ്സ് , ബാംഗ്ലൂർ - ഹസ്സൻ ഇന്റർസിറ്റി , കാർവാർ എക്സ്പ്രസ്സ് എന്നിവ വൈകിട്ടും . മൂന്നര മണിക്കൂറാണ് യാത്രാസമയം. ഹസനിൽ നിന്ന് തിരിച്ചും ഇതേപോലെ ട്രെയിനുകളുണ്ട് , പക്ഷെ വൈകിട്ട് 4 .50 കഴിഞ്ഞാൽ ട്രെയിൻ ഇല്ല .അതാണ് രാവിലെ പോയി വൈകിട്ട് വരാൻ ഉദ്ദേശിക്കുന്നവർക്കുള്ള ഒരു ബുദ്ധിമുട്ട് . പക്ഷെ ധാരാളം ബസ് സർവീസുകൾ ഉണ്ട് . ഹസനിൽ നിന്നും ഹാലേബീടുവിലേക്കുള്ള പിന്നീടുള്ള 30 കിലോമീറ്റര് ബസിൽ പോകണം.
ഞാൻ അതിരാവിലെയുള്ള ട്രെയിൻ ആണ് ബുക്ക് ചെയ്തത്. കൃത്യസമയത്തു സ്റ്റേഷനിൽ എത്താൻ ബുദ്ധിമുട്ടി. ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത് ലേറ്റ് ആയാണ് എത്തിയത്. ട്രെയിൻ മിസ് ആകുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു ,പക്ഷേ കിട്ടി.7 .10 ന് ട്രെയിൻ പുറപ്പെട്ടു . ടൗൺ കഴിഞ്ഞാൽ പിന്നെ മനോഹരമായ കാഴ്ചകളാണ്. വിൻഡോ സീറ്റ് തന്നെ ബുക്ക് ചെയ്തത് കൊണ്ട് കാഴ്ചകൾ നന്നായി ആസ്വദിക്കാൻ പറ്റി. ബാംഗ്ലൂർ കഴിഞ്ഞാൽ അടുത്ത പട്ടണം നെലമംഗലാ ആണ്. നെലമംഗല കഴിഞ്ഞാൽ കുനിഗൽ ,യെദിയൂർ, ശ്രാവണബെലഗോള ,ചന്നരായപട്ടണ പിന്നെ ഹസ്സൻ . നെലമംഗല യെദിയൂർ ഭാഗങ്ങളൊക്കെ പ്രകൃതിരമണീയമായ കാഴചകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു . ഇന്ത്യയിലെതന്നെ പ്രസിദ്ധമായ വലിയ ഹോർസ് ട്രെയിനിങ് സെന്റർ കുനിഗൽ എന്ന സ്ഥലത്തുണ്ട് , പക്ഷെ ട്രെയിനിൽ നിന്ന് അത് കാണാൻ കഴിയില്ല .ഒരു സഹയാത്രികനാണ് അതെന്നോട് പറഞ്ഞത് അദ്ദേഹം ഭാര്യയും മകനുമായി എന്റെ എതിരെ ഉള്ള സീറ്റിലാണ് ഇരിക്കുന്നത്. ആൾ ബാംഗ്ലൂർ ഒരു IT Start Up കമ്പനി നടത്തുന്നു. ഹസ്സനിലേക്കു പോകുകയാണ് ; അവിടെയാണ് വീട്. ധാരാളം മയിലുകളെ റെയിൽവേ ട്രാക്കിനിരുവശങ്ങളിലും കാണാൻ കഴിയും. ഇടതൂർന്ന തേക്കിൻ കാടുകൾ, ഇഞ്ചി കൃഷി ചെയ്ത വയലുകൾ ഇതെല്ലം കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകളായിരുന്നു . യെദിയൂർ ആയപ്പോൾ ട്രെയിനിൽ തദ്ദേശീയരായ വഴിക്കച്ചവടക്കാർ ഭക്ഷണവുമായി കയറി. തട്ട് ഇഡ്ഡലി ( ഒരു പപ്പടത്തിന്റെ വലിപ്പമുള്ള ഇഡ്ഡലി ) ഞാൻ വാങ്ങിച്ചു . ഏലക്ക അരച്ചുചേർത്ത ഇഡ്ഡലിയാണത് പുതിന ചട്ണിയും സാമ്പാറും കൂടെ കിട്ടും . നല്ല സ്വാദാണ് അത് കഴിക്കാൻ . രണ്ടു ഇഡ്ഡലിക്ക് മുപ്പതു രൂപയെ ഉള്ളു. ഞാൻ അതും കഴിച്ചു കാഴ്ചകൾ നോക്കിയിരുന്നു . ട്രെയിൻ അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. പുലർകാലത്തിൽ മറന്നുപോകുന്ന സ്വപ്നങ്ങളെപ്പോലെ തേക്കിൻ കാടുകളും വയലുകളും വീടുകളും ഒരിക്കലും കണ്ടിട്ടില്ലാത്ത അപരിചിതരായ കുറെ മനുഷ്യരും കടകളും കവലകളുമെല്ലാം ട്രെയിനിന്റെ കൂകിപ്പായലിലേക്കു മറഞ്ഞുപോകുന്നു.
ശ്രാവണബെലഗോള എത്തി. സ്റ്റേഷനിലെ ബോർഡ് കണ്ടപ്പോളാണ് മനസിലായത് . ഇത് ജൈനരുടെ തീർഥാടനകേന്ദ്രത്തിന്റെ പേരാണെന്ന് അറിയാമായിരുന്നു. ഇവിടെ വല്ല ജൈന ആരാധനാകേന്ദ്രവും ഉണ്ടായിയിരിക്കും എന്ന് ഞാൻ മനസ്സിൽ കരുതി .സഹയാത്രികനോട് വെറുതെ ഒന്ന് ചോദിച്ചു. അതെ ഉണ്ട് കാണിച്ചു തരാം എന്നും ആളെന്നോട് പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ ബിൽഡിങ്ങു കഴിഞ്ഞാലേ ശരിയായി കാണാൻ പറ്റൂ എന്നും പറഞ്ഞു . ട്രെയിൻ മുന്നോട്ടു നീങ്ങി അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചു പുറത്തേക്കു വിരൽ ചൂണ്ടി. ആ കാഴ്ച കണ്ട ഞാൻ അമ്പരന്നു പോയി!! അതാ നാലഞ്ചു കിലോമീറ്ററുകൾക്കപ്പുറത്തു ഒരു ഗ്രാമത്തിനു മുകളിലെന്നപോലെ ഒരു കൂറ്റൻ മല ! ആ മലക്കുമുകളിൽ ഒരു വിഗ്രഹത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു പടുകൂറ്റൻ തല ! തൊട്ടു താഴെ ഒരു കെട്ടിടത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ചില ഭാഗങ്ങളും കാണാം, അത്ര വ്യക്തമല്ല .അപ്പോൾതോന്നിയ ആകാംക്ഷയും അമ്പരപ്പും എന്നെ പിന്നീടൊരിക്കലവിടെ എത്തിച്ചു. 57 ഫീറ്റ് ഉയരമുള്ള ഗോമതേശ്വര ബാഹുബലിയെന്ന ജൈനരുടെ ആരാധ്യ പുരുഷന്റെ ഒറ്റക്കൽ പ്രതിമ ( ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ Self Standing Statuesil ഒന്നാണത് ) കാണാൻ 700 കുത്തനെയുള്ള പടികൾ നഗ്നപാദനായി(ചെരുപ്പിട്ടു മല ചവിട്ടാൻ അനുവാദമില്ല) ചവിട്ടി . കാഴ്ചകൾ കണ്ടു വിസ്മയിച്ചു . അത് വേറൊരു ലോകം ആയിരുന്നു .ആകാശത്തിനു തൊട്ടു താഴെ ഒരു രാജകൊട്ടാരം . നിറയെ പാറക്കെട്ടുകളും കോട്ടകളും മാത്രം !
പിന്നെയും നഗരങ്ങൾ കഴിഞ്ഞു പോയി . സുന്ദരമായ കാഴ്ച്ചകൾ മാത്രം . ഇടയ്ക്കു മലനിരകൾക്കിടയിലൂടെയുള്ള തുരങ്കത്തിലൂടെ ട്രെയിൻ കടന്നു പോയി . പാറക്കെട്ടുകൾക്കുള്ളിലെ തണുത്തുറഞ്ഞ ഇരുട്ടിനെ തൊട്ടുരുമ്മി ട്രെയിൻ കടന്നുപോയി .ഒന്നും കാണാൻ കഴിയുന്നില്ല , ഇരുട്ടുമാത്രം . ഹസ്സൻ എത്താൻ ഇനി അധിക സമയം ഇല്ലെന്നു ഗൂഗിൾ മാപ്പിൽനിന്നു മനസിലായി . അങ്ങനെ മൂന്നര മണിക്കൂറിനു ശേഷം ട്രെയിൻ ഹസ്സനിലെത്തി. സഹയാത്രികനോട് കൈ കൊടുത്തു പിരിഞ്ഞു . ഫോൺ നമ്പർ കൈമാറി . ആളുടെ ഭാര്യ കുലീനത്വം നിറഞ്ഞ മുഖത്തോടും മാന്യമായ പെരുമാറ്റത്തോടും കൂടിയ ഒരു സ്ത്രീയായിരുന്നു . ബസ് സ്റ്റാൻഡ് അത്ര ദൂരെയല്ല , ഒരു ബസിൽ കുറച്ചു പോയാൽ മതി . ബസ് കിട്ടി അവിടെ ചെന്നപ്പോളാണ് മനസിലായത് അവിടെ നിന്ന് ഹാലേബീടുവിലേക്കു ബസ് ഇല്ലെന്ന് . പിന്നെ അവിടെ നിന്നും ന്യൂ ബസ് സ്റ്റാൻഡിലേക്ക് പോയി. അല്പനേരത്തെ കാത്തിരിപ്പിനു ശേഷം ബസ് കിട്ടി .ബസ് ഓടിത്തുടങ്ങി .ഇന്റർനെറ്റ് ഡാറ്റ ഉള്ള ഫോണിൽ ബാറ്ററി കുറവായിരുന്നു .അതുകൊണ്ടു ഗൂഗിൾ മാപ്പ് ഓൺ ചെയ്തില്ല . ചിത്രങ്ങളെടുക്കാൻ നല്ല ക്യാമറയുള്ള വേറൊരു മൊബൈൽ കരുതിയിരുന്നു . ഓരോ സ്റ്റോപ്പുകൾ കഴിയുമ്പോഴും ആകാംക്ഷ കൂടിക്കൂടി വന്നു. ഭാഷ ഒരു പ്രശ്നമായത് കൊണ്ട് കുറച്ചു കഴിഞ്ഞപ്പോൾ ഡോറിനടുത്തു കണ്ടക്ടർക്കടുത്തു പോയി നിന്നു . എങ്ങാനും സംസാരത്തിലെ ആശയക്കുഴപ്പം കാരണം സ്റ്റോപ്പ് മിസ് ആയിപ്പോയാലോ എന്ന് വിചാരിച്ചു .കണ്ടക്ടർ അത്യാവശ്യം നന്നായി ഇംഗ്ലീഷിൽ സംസാരിക്കും . ആളെന്നോട് എവിടെ നിന്ന് വരുന്നതാണെന്നും സ്വദേശവും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു . അങ്ങനെ ഹാലേബീടു എത്തി. അവിടെയൊരു ബസ് സ്റ്റാൻഡ് തന്നെയുണ്ട് . ഇറങ്ങാൻ നേരം അടുത്ത് തന്നെ ബേലൂർ എന്നൊരു ക്ഷേത്രം ഉണ്ടെന്നും അവിടെയും കൂടി പോകാൻ ശ്രമിക്കൂ എന്നും കണ്ടക്ടർ പറഞ്ഞു . പുറത്തേക്കിറങ്ങി വരുമ്പോൾത്തന്നെ കാണാം ചിത്രങ്ങളിൽ കണ്ടതുപോലെ തന്നെയുള്ള ഒരു കരിങ്കൽകൊട്ടാരം. എന്തൊക്കെയോ വിസ്മയങ്ങൾ ഉള്ളിലൊളിപ്പിച്ച ഒരു ഒതുക്കമുള്ള ഭാവമായിരുന്നു ആ കോട്ടയ്ക്ക് ! ആദ്യം മനസ്സിൽ തോന്നിയ മതിപ്പ് അങ്ങനെയായിരുന്നു . അടുത്ത് തന്നെ കുളിക്കാനുള്ള സൗകര്യം ഉണ്ട്. എന്തായാലും ക്ഷേത്രമല്ലേ , ഞാൻ കുളിച്ചു ഫ്രഷ് ആയി പാൻറ്സും ഷർട്ടും മാറ്റി ബാഗിൽ കരുതിയിരുന്ന മുണ്ടും ഷർട്ടും ധരിച്ചു . റോഡിന്റെയും ഹാലേബീടുവിൻറെയും മധ്യത്തിലായി ഒരു ചുറ്റുമതിലുകൾ കെട്ടിയ ഒരു വലിയ തടാകം കാണാം . അത് 'ദ്വാരസമുദ്ര ' എന്ന ഒരു വലിയ മനുഷ്യനിർമിത തടാകമാണ് . നടന്ന് ഹാലേബീടുവിന്റെ മുന്നിലെത്തി . ഒരു പടിപ്പുരയോ വലിയ മതിലോ ഒന്നും തന്നെയില്ല .കുറച്ചു കൽത്തൂണുകൾ അല്പം അകലത്തിലായി അതിർത്തിയായി നാട്ടിയിരിക്കുന്നു . ചിലപ്പോൾ പൊളിച്ചുപണിയുകയാവാം. പ്രവേശനവഴിക്കരുകിൽ രണ്ടു കൽത്തൂണുകളിൽ കരിങ്കല്ലിന്റെ ഒരു ബോർഡിൽ കന്നടയിലും ഹിന്ദിയിലും ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു ; 'ഹാലേബീടു'.
ഞാൻ ക്ഷേത്രമുറ്റത്തേക്കു നടന്നു . ടൈലുകൾ വിരിച്ച വശങ്ങളിൽ അലങ്കാരച്ചെടികളുള്ള ഒരു നടപ്പാതയിലൂടെ നടന്നുവേണം ഹാലേബീടുവിലേക്ക് എത്താൻ . ഇരുന്നൂറു മീറ്ററോളം നടക്കാനുണ്ട് .ഏകദേശം ഒരു അഞ്ചേക്കർ സ്ഥലത്താണ് ഹാലേബീടു സ്ഥിതിചെയ്യുന്നത് .ഇടതുഭാഗത്തു വിശാലമായ പച്ചപ്പുല്ലുകൾ മേഞ്ഞ ഇടയ്ക്കിടെ പലവിധം പൂച്ചെടികളുള്ള ഒരു ഗാർഡൻ . അതിനപ്പുറം ദ്വാരസമുദ്രം നദി ഒഴുകുന്നു . പ്രവേശനവഴിക്ക് ഇടത്തായി പലവിധം നാഗങ്ങളുടെ കരിങ്കൽ ശില്പങ്ങൾ ഒരു മതിൽക്കെട്ടിനുള്ളിൽ തൂണുകളെന്നപോൾ അല്പം അകലത്തിൽ സ്ഥാപിച്ചിരിക്കുന്നു അതിൽ വള്ളിച്ചെടികൾ പടർന്നിരിക്കുന്നു . ഏകദേശം 50 നോടടുത്തു വലിയ നാഗശില്പങ്ങളുണ്ട് , ആരും നോക്കി നിന്നുപോകുന്ന തലയെടുപ്പാണത്തിന് . അതിനോട് ചേർന്ന് ആർക്കിയോളജി ഓഫ് ഇന്ത്യയുടെ ഹാലേബീടു മ്യൂസിയം ഉണ്ട് .ഹാലേബീടുവുമായി ബന്ധപ്പെട്ട രേഖകളും വസ്തുക്കളും അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എനിക്കത് ഉള്ളിൽ കയറി കാണാൻ കഴിഞ്ഞില്ല. പ്രവേശനസമയം കഴിഞ്ഞിരുന്നു .മ്യൂസിയത്തിന് തൊട്ടപ്പുറത്തായി ഏകദേശം ഇരുപതടി വലിപ്പമുള്ള ഒറ്റക്കല്ലിൽ കൊത്തിയ ബാഹുബലി പ്രതിമ കാണാം. ഹാലേബീടുവിന്റെ ഇടതു ഭാഗത്തായി രണ്ടു വലിയ നന്ദി (ശിവന്റെ വാഹനമായ നന്ദി ) കൽമണ്ഡപങ്ങളുണ്ട്. ഞാൻ ഹാലേബീടുവിന്റെ പടിവാതിലിലെത്തി . രണ്ടു ദേവതകൾ നൃത്തം ചെയ്യുന്ന വലിയ ചിത്രം ആലേഖനം ചെയ്ത വാതിലിനു അപ്പുറത്തും ഇപ്പുറത്തുമായി കൊത്തുപണികളുടെ ഒരു മാസ്മരിക പ്രപഞ്ചം ! ഇതാണോ കരിങ്കല്ലിൽ കൊത്തിയ കവിത എന്നെല്ലാം ആരോ പറഞ്ഞിട്ടുള്ളത് .ആ നില്പങ്ങനെ നിന്നുപോയി . തോളിൽ ആരോ കൈ വയ്ക്കുന്നു. ചെരുപ്പ് സൂക്ഷിക്കുന്ന ആളാണ് . ചെരുപ്പ് സ്റ്റാൻഡിൽ വെക്കാനാണ് പറയുന്നത്. ചെരുപ്പും ബാഗും സ്റ്റാൻഡിൽ വെച്ച് ടോക്കണും വാങ്ങി ശില്പഭംഗി ചുറ്റുവിളക്കു തെളിയിച്ച ഹാലേബീടുവിലേക്ക് കയറി.
ഇരുട്ട് നിറഞ്ഞ അകത്തളത്തിനുള്ളിൽ താളം കെട്ടി നിൽക്കുന്ന നിശബ്ദത, തണുപ്പ് . ഏതോ കാലത്തിന്റെ സ്മാരകങ്ങളായി തലയുയർത്തി നിൽക്കുന്ന ഏതൊക്കെയോ പുരാണ കഥകളിലെ രംഗങ്ങൾ ആലേഖനം ചെയ്യപ്പെട്ട കരിങ്കൽത്തൂണുകൾ . ഏകദേശം പത്തോളം തൂണുകൾ ഹാലേബീടുവിന്റെ ഉള്ളിൽ തന്നെയുണ്ട് ഏകദേശം പന്ത്രണ്ടടി ഉയരമുള്ളവ. മുകളിലേക്ക് നോക്കിയാൽ വിസ്മയിക്കാത്തവർ കലാസ്വാദകരല്ല . അവിശ്വസനീയമായ കൊത്തുപണികൾ നിറഞ്ഞ മേൽക്കൂര. വിഷ്ണുവർദ്ധന്റെ ഭരണകാലത്തു 1121 CE ലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്, പൂർത്തീകരിച്ചത് 1160 CE ലാണ് . വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു ഭരണം നടത്തിയിരുന്ന ഡൽഹി സുൽത്താനേറ്റിന്റെ സൈന്യം 14 - ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഹാലേബീടുവിനെ രണ്ടു തവണ ആക്രമിച്ചു , ശില്പങ്ങൾ നശിപ്പിക്കപ്പെട്ടു,മോഷ്ടിക്കപ്പെട്ടു. പ്രതാപം നഷ്ടപ്പെട്ട ശില്പങ്ങൾ കാലങ്ങളോളം ശാപമോക്ഷം തേടി തപസ്സ് ചെയ്തു . പിന്നീട് വിജയനഗര രാജവംശം അധികാരത്തിലേറുന്നത് വരെ ആ തപസു തുടർന്നു . ദീർഘവീക്ഷണമുണ്ടായിരുന്ന അവർ അവിടത്തെ രേഖകളിൽ നിന്നും ശിലാലിഖിതങ്ങളിൽ നിന്നും ഈ ചരിത്ര സ്മാരകം ശാസ്ത്രീയമായി സംരക്ഷിക്കേണ്ടതെങ്ങനെയെന്നു മനസിലാക്കുകയും അത് വിജയകരമായി പ്രാവർത്തികമാക്കുകയും ചെയ്തു . " സോപ്പ് സ്റ്റോൺ " കൊണ്ടാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടിട്ടുള്ളത് . മറ്റുള്ള ശിലകളിൽ ഇത്രയും സൂക്ഷ്മമായ കൊത്തുപണികൾ ചെയ്യാൻ കഴിയില്ല . ഇത് ശൈവ സങ്കല്പത്തിൽ നിർമിച്ചിട്ടുള്ള ഒരു 'ട്വിൻ ടെംപിൾ' ആണ് .' ഹൊയ്‌സാലേശ്വര ' 'ശാന്തലേശ്വര ' എന്നീ ശിവലിംഗങ്ങളാണ് സങ്കൽപം; ഒന്നിന് പൗരുഷഭാവമാണെങ്കിൽ മറ്റേതിന് സ്ത്രൈണഭാവമാണ്. രണ്ടും ഇവിടെ സമന്വയിക്കപ്പെട്ടിരിക്കുന്നു . രണ്ടു ശ്രീകോവിലുകളിലും പൂജാരിമാരുണ്ട് . തൊഴുതു പ്രാർത്ഥിക്കാം കാണിക്കായിടം പ്രസാദം വാങ്ങാം . പക്ഷേ ഒട്ടും തിരക്കില്ല , കാരണം വരുന്നവരിൽ ഭൂരിഭാഗവും സഞ്ചാരികളാണ് എന്നുള്ളതാണ് . ഞാൻ തൊഴുതു, പ്രസാദവും വാങ്ങി . ഇവിടെയെത്തുന്ന എല്ലാ സഞ്ചാരികളും എന്നേ ഹൊയ്‌സാലേശ്വരന്റെ അനുഗ്രഹം കിട്ടിയവരാണ് . ശ്രീകോവിലിനു മുൻവശത്തു ഭിത്തികളിലുള്ള ദേവീരൂപങ്ങൾക്കു മാസ്മരിക ഭംഗിയാണ് .കുങ്കുമവും എണ്ണയും കലർന്ന ആ ശില്പങ്ങൾ എണ്ണ വിളക്കിന്റെ പ്രഭയിൽJജ്വലിക്കുന്നു. അതിനു സമീപത്തായി ഇരുവശങ്ങളിലും തൂണുകളുണ്ട് . കൊത്തുപണിയുടെ പാരമ്യം എന്ന് തന്നെ പറയാം ആ തൂണുകളെപ്പറ്റി . രണ്ടു ശ്രീകോവിലുകളും ഇതേ മാതൃകയിൽ തന്നെ . രണ്ടു ശ്രീകോവിലുകളും കിഴക്കോട്ടാണ് ദർശനം . പക്ഷേ പ്രധാന കവാടം വടക്കുവശത്താണ്; ഒരു വശത്തുനിന്നാണ് അകത്തേക്ക് കടക്കുന്നത് മുൻവശത്തുകൂടിയല്ല . രണ്ടു ശ്രീകോവിലുകളുടെയും അഭിമുഖമായി ഭീമാകാരമായ നന്ദിയുടെ കൽമണ്ഡപങ്ങളും കാണാം .അത്രയും വലിയ ഒരു നന്ദി വിഗ്രഹം മറ്റെങ്ങും ഞാൻ കണ്ടിട്ടില്ല! .എല്ലാ ജാതിമതസ്ഥരും വിദേശീയരും തിരക്കുപിടിച്ചു ക്യാമറയിലും മൊബൈലിലും ചിത്രങ്ങൾ പകർത്തുന്നു . ഉള്ളിലെ കാഴ്ചകൾ കണ്ടു ഞാൻ തെക്കേ വാതിലിലൂടെ പുറത്തിറങ്ങി. ശില്പങ്ങൾ ആലേഖനം ചെയ്യപ്പെട്ട വാതിലുകൾ സഞ്ചാരികളുടെ മുന്നിൽ തുറന്നു കിടക്കുന്നു . ഏകദേശം 340 ഓളം സ്തൂപങ്ങൾ ഹൈന്ദവ പുരാണങ്ങളെയും അതിലൂടെ ഐതീഹ്യങ്ങളിൽ നിറഞ്ഞ ദേവീദേവന്മാരുടെയും രാജാക്കന്മാരുടെയും റാണിമാരുടെയും കഥ പറയുന്നു. നാലു വശത്തുള്ള പുറം ചുമരുകളും ഒരു സൂചി കുത്താൻ ഇടമില്ലാത്ത രീതിയിൽ അതിസൂക്ഷ്മമായ കരവിരുതോടെ ശിൽപികൾ രാമായണം , മഹാഭാരതം , ഭാഗവതം എന്നിവയിലെ രംഗങ്ങൾ കൊത്തിയിരിക്കുന്നു .ഒരു ഗൈഡിന്റെ സഹായമില്ലാതെ അതൊന്നും മനസിലാക്കാൻ സാധാരണക്കാരായ ആർക്കും കഴിയുകയില്ല . ഞാൻ ഒരു നോർത്ത് ഇന്ത്യൻ ടൂറിസ്റ്റിന്റെ ഒപ്പം കൂടി , അവർക്കു ഗൈഡ് ഉണ്ട് .സമയം ഉച്ചയായി . നിലത്തു മുഴുവൻ കല്ലുപാകിയിരിക്കുന്നു. വെയിൽ തട്ടുന്ന തറയിൽ ചവിട്ടാൻ വയ്യ . ഭിത്തിയുടെ നിഴലുകൾ പതിഞ്ഞ തറയിൽ അത്ര ചൂടില്ല , നടക്കാം . ഞാൻ നിഴലിന്റെ മറപറ്റി നടന്നു .ഗൈഡ് ഓരോ ശില്പങ്ങളെയും പറ്റി വിവരിക്കുന്നു. സീതാപഹരണവും പാലാഴിമഥനവും രാമരാവണയുദ്ധവും അഷ്ടലക്ഷ്മിയും വ്യാസനും വാല്മീകിയുമെല്ലാം വിവരിക്കപ്പെടുന്നു . അത്തരം ഒരുപാടൊരുപാട് വിവരണങ്ങളാൽ മുഖരിതമായ വിസ്മയത്തിലൂടെ ഓരോ സഞ്ചാരിയും നടക്കുന്നു .ചരിത്രത്തോട് ആഭിമുഖ്യമുള്ള ഏതൊരു സഞ്ചാരിയുടെയും ധന്യ നിമിഷം തന്നെയാണത് . ഒരു പ്രദക്ഷിണം പൂർത്തിയാക്കി പ്രധാനകവാടത്തിലെത്തി. യാത്ര പറയാൻ സമയമായി . ഒന്നുകൂടി ഉള്ളിൽ കയറി ആ കൽത്തൂണുകൾക്കിടയിലൂടെ നടന്നു . കൊതി തീരുന്നില്ല . എടുത്ത ഫോട്ടോകൾ എല്ലാം മൊബൈലിൽ ഒന്നുകൂടി നോക്കി ചിലതൊക്കെ സുഹൃത്തുക്കൾക്ക് അയച്ചു. അൽപനേരം കല്മണ്ഡപത്തിലിരുന്നു , കണ്ണുകളടച്ചു. എനിക്ക് ഹൊയ്സാല രാജാക്കന്മാരുടെയും രാഞ്ജിമാരുടെയും മുഖം കാണാം . പടയോട്ടങ്ങളുടെ കുളമ്പടിശബ്ദം കേൾക്കാം. ക്രൂരമായ മർദ്ദനമേറ്റ ശില്പങ്ങളുടെ ദൈന്യമുഖഭാവം കാണാം .ചരിത്രത്താളുകൾ മറിയുന്ന ശബ്ദം കേൾക്കാം .അല്പനേരം ഉള്ളിൽ വിശ്രമിച്ചിട്ടു പുറത്തിറങ്ങി. ടോക്കൺ കൊടുത്തു ബാഗും ചെരിപ്പും വാങ്ങി . 5 രൂപയാണ് ഓരോന്നിനും ചാർജ് . ഇനി പുറത്തേക്കു നടക്കാതെ വേറെ നിവൃത്തിയില്ല . സമയം രണ്ടു കഴിഞ്ഞു . സന്ദർശകർ വന്നുകൊണ്ടേയിരിക്കുന്നു .കുറെ നല്ല ഓർമ്മകൾ ചെപ്പിലൊളിപ്പിച്ച കാമറയുമായി ഞാൻ തിരിച്ചു പോകുന്നു . പ്രധാനവാതിലിനടുത്തെത്തി ഒന്ന് കൂടി തിരിഞ്ഞു നോക്കി , യാത്ര പറഞ്ഞു .
ഹാലേബീടു നാഗരികത അത്രകണ്ടു വ്യാപിചിട്ടില്ലാത്ത ഒരു സാധാരണ പട്ടണമാണ് . ഇറങ്ങാൻ നേരം ഒരു പുസ്തകവില്പനക്കാരൻ എന്റെ നേരെ ചില പുസ്തകങ്ങൾ നീട്ടി . വെറുതെ മേടിച്ചു മറിച്ചു നോക്കി. ഹാലേബീടു , ബേലൂർ , ശ്രവണബെലഗോള എന്നിവയുടെ ചരിത്രമാണ് . 70 രൂപയാണ് ഒരു കോപ്പിക്ക് , വില പേശിയപ്പോൾ 60 രൂപയ്ക്കു കിട്ടി . നെല്ലിപ്പുളി മുളകുപൊടി ചേർത്ത് കൊറിക്കാൻ വിൽക്കുന്ന ഒരു വൃദ്ധയെയും കണ്ടു, 10 രൂപയ്ക്കു വാങ്ങി ബാഗിൽ വെച്ചു, ബേലൂർ യാത്രയിൽ കൊറിക്കാമല്ലോ തന്നെയുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. മീൽസ് ആയിരുന്നു . തൈരിന്റെ കൂടെ ചേർത്തു കഴിക്കാൻ പഞ്ചസാരയും തന്നിരുന്നു. സുഖമായി ഊണു കഴിച്ചു ഹാലേബീടു ബസ് സ്റ്റാൻഡിലേക്ക് നടന്നു . അവിടെ നിന്നു ബേലൂർക്കു ബസ് കിട്ടുമെന്നാണ് കണ്ടക്ടർ പറഞ്ഞത് .അല്പനേരത്തെ കാത്തിരിപ്പിനു ശേഷം ബസ് കിട്ടി.
എടുത്തു പറയത്തക്ക പ്രത്യേകതയൊന്നും ആ യാത്രക്കില്ല. ഏകദേശം 17 കിലോമീറ്ററുള്ള ഒരു ബസ് യാത്ര , ഏകദേശം മുക്കാൽ മണിക്കൂർ. മഴ ചാറുന്നുണ്ടായിരുന്നു. ബേലൂർ ബസ് സ്റ്റാന്റിലെത്തി. അവിടെനിന്നു അല്പദൂരം നടക്കാനുണ്ടെന്നു കണ്ടക്ടർ പറഞ്ഞു. മഴ പെയ്തു റോഡ് സൈഡിലൊക്കെ വെള്ളം കെട്ടി കിടക്കുന്നു . അല്പം നടന്നു ഇടത്തോട്ട് തിരിഞ്ഞപ്പോൾ തന്നെ ദൂരെയായി ഒരു ക്ഷേത്രം കാണാം. മധുര ക്ഷേത്രങ്ങളുടെ മാതൃകയിൽ പണിഞ്ഞ നല്ല ഉയരത്തിലുള്ള ഒന്ന് . സ്വർണ്ണ നിറമാണതിന് . ഇതുതന്നെയാവും ഞാൻ മനസ്സിലുറപ്പിച്ചു. അല്പം നടന്നപ്പോളാണ് മനസിലായത്, അത് പടിപ്പുരയാണ്; ക്ഷേത്രമല്ല ! അതൊരു കവാടം മാത്രം !! ഇത്രയും ഉയരം കൂടിയ പടിപ്പുരയുള്ള ഒരു ക്ഷേത്രമോ ? മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ സൈന്യം തീയിട്ടു നശിപ്പിച്ചതെന്ന് ചരിത്രത്തിൽ എഴുതിവെയ്ക്കപ്പെട്ട പടിപ്പുരയാണോ ഇത് ? അതിശയം തോന്നി . നവീകരിക്കപ്പെട്ടതാകണം . 1117 CE ലാണ് വിഷ്ണുവർദ്ധൻ രാജാവ് ബേലൂർ ക്ഷേത്രം വിഷ്ണുദേവന് സമർപ്പിച്ചത് . 3 തലമുറകൾ 103 വർഷത്തെ പ്രയത്നം കൊണ്ടാണ് ഈ ക്ഷേത്രനിർമാണം പൂർത്തിയാക്കിയത്. യാഗാച്ചി നദിയുടെ തീരത്താണ് ക്ഷേത്രം , പക്ഷെ ക്ഷേത്രത്തിനടുത്തുനിന്നു നോക്കിയാൽ കാണുന്ന അത്രയടുത്തല്ല നദി .'ദക്ഷിണ വാരണാസി ' എന്നറിയപ്പെടുന്ന പ്രസിദ്ധമായ വൈഷ്ണവ തീർത്ഥാടന കേന്ദ്രം കൂടിയാണിത് .പടിപ്പുരയ്ക്കു പുറത്തു തന്നെ ചെരിപ്പും ബാഗും സൂക്ഷിക്കാനുള്ള കൗണ്ടർ കണ്ടു, ചെരിപ്പും ബാഗും കൊടുത്തു. അകത്തേയ്ക്കു കയറി.
നേരെ നോക്കിയപ്പോൾ തോന്നിയത് ഏകദേശം ഹാലേബീടു പോലെയുള്ള ഒരു ക്ഷേത്രം എന്നാണ് . പക്ഷേ ഹാലേബീടുവിൽ നിന്ന് വ്യത്യസ്തമായി ഇവിടെയൊരു സ്വർണം പൂശിയ കൊടിമരമുണ്ട്. ഒരു നാലേക്കർ വിസ്തൃതിയുള്ള ചുറ്റും ഉയരമുള്ള മതിലുകളുള്ള ഒരു ക്ഷേത്രവളപ്പായിരുന്നു അത്. അതിന്റെ പടിപ്പുരയും കൊടിമരവും നടവഴിയും ഒക്കെ ഒരു പുതുമ തോന്നിപ്പിക്കുന്നുണ്ടെങ്കിലും അകത്തേക്ക് വരുമ്പോൾ പഴമയുടെ ഗന്ധമാണ്. പുരാതന കാലത്തിന്റെ നേർക്കാഴ്ചയാണ് . അപ്പൂപ്പൻറെ ചുക്കിച്ചുളിഞ്ഞ കയ്യിലെ തൊലി സ്പർശിച്ചപോലെ ! ഇടതു ഭാഗത്തായി പടിപ്പുരയുടെ പകുതിയോളം ഉയരത്തിൽ ഒരു കൽത്തൂൺ . എന്താണതെന്ന് mമനസിലായില്ല ,ഒരുപക്ഷെ ഇവിടെ നിന്നാകാം വിളംബരങ്ങൾ പുറപ്പെടുവിച്ചിരുന്നത് . അതൊരു Self Standing Pillar പോലെ തോന്നിച്ചു .ചിലപ്പോൾ ഇവിടെയായിരുന്നിരിക്കാം സൈന്യം അണിചേർന്നിരുന്നത് . ഞാൻ ക്ഷേത്ര വാതിൽക്കലെത്തി . വാതിലിനു മുന്നിലായി ഇരുവശങ്ങളിലുമായി തറയിൽ രണ്ടു ചെറിയ സ്തൂപങ്ങൾ .പിരമിഡ് ആകൃതിയാണതിന്. പത്തടിയോളം ഉയരവുമുണ്ട് . മുകൾഭാഗം കൊത്തുപണികളോടുകൂടിയ പിരമിഡ് രൂപവും താഴെ ചതുരാകൃതിയിൽ ഒരു ചെറിയ ശ്രീകോവിലും ഉള്ളിൽ ദേവീ വിഗ്രഹവും തറയോടു ചേർന്ന് ചുറ്റും നിരവധി ആനകളുടെ രൂപവും കൊത്തിയിട്ടുണ്ട് . ആനകൾ വഹിക്കുന്നതാണെന്ന സങ്കല്പത്തിലാകാം. ഇതേ മാതൃകയിലുള്ള രണ്ടെണ്ണം കൂടി വാതിലിനോട് ചേർന്നും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നാലു വശങ്ങളിലും , ക്ഷേത്രക്കുളക്കടവിലും ഇത്തരം സ്തൂപങ്ങൾ പിന്നീട് കണ്ടു .ഹാലേബീടു പോലെ ക്ഷേത്ര ഭിത്തികൾ മുഴുവൻ ശില്പങ്ങളില്ല. ഭിത്തികൾ ഒരു പ്രത്യേക രീതിയിലുള്ള കൊത്തുപണികൾ കൊണ്ട് ആകർഷകമാക്കിയിരിക്കുന്നു . രാമായണം , മഹാഭാരതം,പുരാണം എന്നിവയിലെ രംഗങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. മേൽക്കൂരയുടെ അഗ്രഭാഗത്തു ദേവീ സങ്കല്പങ്ങളുടെ പല രൂപങ്ങൾ കമാനാകൃതിയിൽ കൊത്തിയ കല്ലുകൊണ്ടുള്ള ഫ്രെമിനുള്ളിൽ ഉറപ്പിച്ചിരിക്കുന്നു. ഒന്നരയടി വലിപ്പമേയുള്ളു .ഫ്രെയിമിനും ദേവീ രൂപത്തിന്റെ ശരീരത്തിനും തമ്മിലുള്ള ഇടകളിൽ ശൂന്യതയാണ്; നടരാജവിഗ്രഹത്തിന്റേതു പോലെ! അവിടെ ചെല്ലുന്ന എല്ലാ സന്ദർശകരും ആ ദേവീ രൂപങ്ങളുടെ ഭംഗി കണ്ട് അതിശയിക്കും , എനിക്കുറപ്പാണ് .ഞാൻ അകത്തേക്ക് കടന്നു . ഹാലേബീടുവിന് ഉള്ളിൽ ഇരുട്ടു നിറഞ്ഞ ശാന്തതയാണെങ്കിൽ ഇവിടെ അല്പം ബഹളമയമാണ് ,കുറെ സന്ദർശകരുണ്ട്. കയറിച്ചെല്ലുന്നതു ചെന്നകേശവ ശ്രീകോവിലിനു മുന്നിലേക്കാണ്. ഇത് വൈഷ്‌ണവ സങ്കല്പത്തിലുള്ള ക്ഷേത്രമാണ് .എടുത്തു പറയേണ്ട പ്രത്യേകത അവിടെയുള്ള കരിങ്കൽത്തൂണുകളാണ്. അപാരമായ ശില്പ വൈദഗ്ദ്യം വിരിഞ്ഞ കൽത്തൂണുകൾ. ഹാലേബീടുവിലെ തൂണുകളെ ഇതുമായി താരതമ്യപ്പെടുത്താൻ പറ്റില്ല .അത്ര ഗംഭീരവും സൂക്ഷ്മവുമായ കൊത്തുപണികളാണ്. നിരവധി നാഗങ്ങൾ ഇഴപിരിഞ്ഞതുപോലെയുള്ള ഒരു തൂണ് വളരെ ആകർഷകമാണ്. അതുപോലെ തന്നെ നൃത്തം ചെയ്യുന്ന ഒരു ദേവതയുടെ രൂപം ചേർത്തുവെച്ചതുപോയിലെയുള്ള ഒരു തൂണും. ദേവീരൂപം മൊത്തത്തിൽ തൂണിൽ നിന്ന് പുറത്തേക്കു നിൽക്കുന്നു ,എന്തൊരു കരവിരുതാണിത് ! അതിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ സന്ദർശകരുടെ തിരക്കാണ് .അൽപനേരം കാത്തുനിന്നു ഞാനും ഫോട്ടോ എടുത്തു. തൊഴുതു പ്രസാദം വാങ്ങിച്ചു .ഹാലേബീടുവിലെപ്പോലെതന്നെ ശ്രീകോവിലിന്റെ മുന്നിൽ ഇരുവശങ്ങളിലുമായി ദേവീരൂപങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. മുകൾ ഭാഗത്തു ഇരുവശങ്ങളിലും ചിന്നം വിളിക്കുന്ന ആനകളുടെ രൂപങ്ങൾ കൊത്തിയിരിക്കുന്നു . മുകളിലായി ദേവീരൂപം ; എത്ര സുന്ദരമാണാ കാഴ്ച !. ഞാൻ പുറത്തേക്കു നടന്നു . വലതുവശത്തായി ഒരു ചില്ലുപെട്ടിയിൽ രണ്ടു വലിയ പാദുകങ്ങൾ സൂക്ഷിച്ചിരിക്കുന്നു , കറുപ്പു നിറത്തിലുള്ള തുകൽ കൊണ്ട് ഉണ്ടാക്കിയവ. മനുഷ്യർക്കു വേണ്ടതിന്റെ ഇരട്ടി വലിപ്പത്തിലുള്ളതാണത് .അതിൽ സന്ദർശകർ കാണിക്കയിടുന്നുണ്ട് . അതിന്റെ തൊട്ടടുത്ത് തന്നെ എഴുതലയുള്ള ഒരു നാഗവിഗ്രഹം.നാഗത്തിന്റെ ഉടൽ ചുരുണ്ടിരുന്നിട്ട് പത്തി ഉയർത്തിയ രീതിയിലാണ് വിഗ്രഹം .4 അടിയോളം ഉയരമുണ്ടതിന് .ചെമ്പോ പിച്ചളയോ അല്ലെങ്കിൽ ഏതെങ്കിലും ലോഹസങ്കരമോ ആകാം . പത്തിയിലും ശിരസ്സിലും അലങ്കാരങ്ങളുണ്ട് . അതിന്റെ മുന്നിൽനിന്നു ഫോട്ടോയെടുക്കാനും മറ്റും തിരക്കാണ്. ഞാനാ തൂണിൽ കൊത്തിയ ദേവീവിഗ്രഹത്തെ വീണ്ടും നോക്കിയിട്ട് പുറത്തേക്കു നടന്നു .എത്ര കണ്ടിട്ടും മതിവരുന്നില്ല തൂണിൽ വിരിഞ്ഞ ആ ദേവീ ശിൽപത്തെ ! പുറത്തേക്കിറങ്ങുന്നതു പടിഞ്ഞാറോട്ടാണ്. ഇറങ്ങിവന്നു തിരിഞ്ഞു നോക്കുമ്പോൾ ഒരു ഗംഭീര കാഴ്ചയാണ് . ഒട്ടനവധി ആനകൾ വഹിക്കുന്ന ഒരു കൊട്ടാരം പോലെ വിസ്മയിപ്പിക്കുന്ന കൊത്തുപണികളുമായി ചെന്നകേശവ ക്ഷേത്രം . അതിന്റെ മേൽക്കൂര ഒരു ചക്രത്തിന്റെ പല്ലുകൾ പോലെ ത്രികോണാകൃതിയിൽ വിരിഞ്ഞു നിൽക്കുന്നു . ഒട്ടനവധി ആനകളുടെ രൂപങ്ങൾ താഴെ തറക്കു മുകളിൽ ഒരു നിരയായ് കൊത്തിയിരിക്കുന്നു.
ചെന്നകേശവ ക്ഷേത്രത്തിനടുത്തു തന്നെ ചെന്നിഗാരായ ക്ഷേത്രവുമുണ്ട്. രാഞ്ജിയായിരുന്ന ശാന്തല ദേവിയാണ് ആ ക്ഷേത്രം പണികഴിപ്പിച്ചത്. തെക്കുവശത്തു നാലു തൂണുകളുള്ള ഒരു കല്മണ്ഡപമാണ്. ഇരുപത്തടിയോളം ഉയരമുണ്ടതിന് . അവിടെ ആളൊന്നുമുണ്ടായിരുന്നില്ല . കുറച്ചു നേരം അവിടെ പോയിരുന്നു. ഏതോ കാലത്തിന്റെ സ്മാരകങ്ങളായ കുറെ ചരിത്രശില്പങ്ങൾ ചുറ്റും. എത്രയോ രാജാക്കന്മാർ നടന്ന വഴിയാണ് ചുറ്റും! എത്രയോ രാജവിളംബരങ്ങളും ഉത്തരവുകളും കേട്ട ശില്പങ്ങളാണ് ചുറ്റും! ഇവിടെയുള്ള ഈ മനോഹരശില്പങ്ങളും അക്രമിക്കപ്പെട്ടതാണോ ? മോഷ്ടിക്കാൻ ശ്രമിക്കപ്പെട്ടതാണോ ? അതെ എന്നാണ് ചരിത്രം പറയുന്നത് .
കല്മണ്ഡപത്തിന്റെ അപ്പുറത്തു പടിഞ്ഞാറു വശത്തായി ഒരു ചെറിയ ക്ഷേത്രമുണ്ട് ; വീരനാരായണ ക്ഷേത്രം .ഭിത്തികളിൽ വൈഷ്‌ണവ ശൈവ സങ്കല്പങ്ങളും പാർവതി , സരസ്വതി , ബ്രഹ്മാവ് , ഭൈരവൻ , മഹിഷാസുരമർദ്ധിനി എന്നീ ദേവീദേവന്മാരുടെ രൂപങ്ങളും ഭഗദത്തനുമായുള്ള ഭീമൻറെ മല്ലയുദ്ധത്തിന്റെ രംഗവും കൊത്തിയിരിക്കുന്നു . പ്രവേശനകവാടത്തിനടുത്തു തെക്കു കിഴക്കേ മൂലയിലായി വലിയ ഒരു ധാന്യപ്പുര, അടുക്കള എന്നിവ. ഇതും കിഴക്കു വടക്കു മൂലയിലുള്ള ക്ഷേത്രക്കുളവും ബല്ലാല -II എന്ന രാജാവ് 1175 CE ൽ പണികഴിപ്പിച്ചതാണ് .വടക്കുവശത്തേക്കു നീങ്ങി ക്ഷേത്രക്കുളത്തിനു നേർക്ക് നടന്നു . നടന്നു പാതിവഴിയെത്തുമ്പോൾ ക്ഷേത്രം മുഴുവനായും വടക്കു നിന്ന് കാണാം . സന്ദർശകർ നടപ്പാതയിലൂടെ നടന്ന് ഈ ദൃശ്യവിസ്മയത്തിനു സാക്ഷികളാകുന്നു . ക്ഷേത്രക്കുളത്തിനടുത്തെത്തി . ഒരു സാധാരണ ക്ഷേത്രക്കുളത്തിൽ വലിപ്പമേയുള്ളു ഇതിനും. " കല്യാണി" എന്നാണ് ആ കുളത്തിന്റെ പേര് .പിരമിഡ് ആകൃതിയിലുള്ള സ്തൂപങ്ങൾ രണ്ടുവശത്തുമുണ്ട് .ആറടിയിലധികമുയരമുള്ള ചുറ്റുമതിൽ കൊണ്ട് കുളം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സന്ദർശകർക്ക് പ്രവേശനമില്ല . നിർമിതിയുടെ പ്രത്യേകതകൊണ്ട് പറഞ്ഞറിയിക്കാനാവാത്ത പ്രൗഢിയും ഭംഗിയുമാണ് ഈ ക്ഷേത്രക്കുളത്തിന് . ഇതിൽ ചെന്നകേശവ ദേവൻറെ വിഗ്രഹം നീരാടിയിട്ടുണ്ടാകുമോ? ചെന്നകേശവൻ എന്ന വാക്കിന്റെ അർത്ഥം സുന്ദരനായ കേശവൻ(വിഷ്ണു ) എന്നാണ്. ആ സൗന്ദര്യസാമീപ്യം കൊണ്ടാണോ ഈ ക്ഷേത്രക്കുളത്തിന് ഇത്ര ഭംഗി കൈവന്നത് ?
ഒരു പ്രദക്ഷിണം മുഴുമിപ്പിച്ചു വീണ്ടും ക്ഷേത്രത്തിനു മുൻപിലെത്തി . വിദേശീയരും ഗൈഡുകളുമടങ്ങുന്ന സംഘങ്ങൾ വന്നുകൊണ്ടിരിക്കുന്നു . നേർത്ത മഴ പെയ്തുതുടങ്ങി. സന്ധ്യയാകുന്നു, തിരിച്ചുപോകുവാൻ സമയമായി. മുൻപിലെത്തി ഒന്നുകൂടി തൊഴുതു വണങ്ങി ;ഇനി ഇങ്ങോട്ടു വരാൻ അവസരമുണ്ടാകുമോ എന്ന് അറിയില്ലല്ലോ. തിരിച്ചിറങ്ങുമ്പോൾ പടിപ്പുരയെത്തുന്നതിനു മുൻപ് ഒന്നുകൂടി തിരിഞ്ഞു നോക്കി ആ ശില്പവിസ്മയത്തെ. കല്മണ്ഡപത്തിനും , ഒറ്റക്കൽതൂണിനും ശില്പങ്ങൾക്കമെല്ലാം സന്ധ്യ കുങ്കുമം തൂവിയതുപോലെ. ഈ മഴയിൽ കുങ്കുമമലിഞ്ഞു ശില്പങ്ങളെ അരുണാഭമാക്കട്ടെ ! ഇവയെല്ലാം അനശ്വരമായി തന്നെ നിലനിൽക്കട്ടെ ! ടോക്കൺ കൊടുത്തു ബാഗും ചെരുപ്പും വാങ്ങി തൊട്ടു മുന്നിലായി കണ്ട ബേക്കറിയിൽ നിന്നും ഒരു ചായ കുടിച്ചു, കുറെ യാത്ര ചെയ്യാനുള്ളതല്ലേ. എന്നിട്ട് ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു . ഇവിടെനിന്നു 40 KM ബസിൽ യാത്ര ചെയ്തു ഹസ്സനിലെത്തി അവിടെനിന്നു ബസിൽ ബാംഗ്ലൂർക്കു പോകണം .ട്രെയിൻ സമയത്തിന് (4 .50 PM ന് ) ഹസ്സനിലെത്താൻ പറ്റുമോ എന്ന് ഉറപ്പില്ലാഞ്ഞതിനാൽ ട്രെയിൻ ബുക്ക് ചെയ്തിട്ടില്ല , അത് നന്നായി. സമയം ഏഴു കഴിഞ്ഞു . ഏകദേശം 10 .30 PM ന് ബാംഗ്ലൂർ എത്തുമായിരിക്കും .നാളെ ഓഫീസിൽ പോകേണ്ടതാണ് . എന്തായാലും ഈ ദിവസം ധന്യമായി , ഓർമയുടെ ചെപ്പിലേക്ക് ഒരു മുത്തുകൂടി .അല്പദൂരമേയുള്ളൂ ബേലൂർ ബസ് സ്റ്റാൻഡിലേക്ക് , പിന്നിൽ ബേലൂർ ക്ഷേത്രത്തിന്റെ പടിപ്പുര അകന്നു മറയുന്നു .
* * *