Saturday, August 24, 2019

കൃഷ്ണ-കൃഷ്ണൻ

ഓം നമോ ഭഗവതേ വാസുദേവായ

വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണല്ലോ ഭഗവൻ ശ്രീകൃഷ്ണൻ  പുരാണങ്ങളിൽ വർണിക്കപ്പെട്ടത്. വിഷ്ണുസഹസ്രനാമത്തിലെ  അൻപത്തിഏഴാമത്തെ നാമമായും. മറ്റുള്ള ദേവൻ, ദേവതാ സങ്കല്പങ്ങളിൽ നിന്ന് ശ്രീകൃഷ്ണദേവൻ വിഭിന്നനാകുന്നത് എവിടെയാണ് ? ഇത്രയേറെ ഹൃദയങ്ങളെ കീഴടക്കിയ, പ്രണയിക്കപ്പെട്ട , പല രൂപങ്ങളിൽ ആരാധിക്കപ്പെട്ട മറ്റൊരു ദേവനുണ്ടോ? ദർശനസൗഭാഗ്യം എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പലനിറങ്ങൾ ചിതറിത്തെറിഞ്ഞ ക്യാൻവാസ് പോലെ മനോഹരമല്ലേ ഉഡുപ്പിയിലെ ശ്രീകൃഷ്ണന്റെയും പുരിയിലെ  ജഗന്നാഥന്റെയും വിഗ്രഹങ്ങൾ? കൃഷ്ണൻ എന്ന വാക്ക് കേൾക്കുമ്പോൾ എത്രയെത്ര ബിംബങ്ങളാണ് മനസിലേക്ക് വന്നു നിറയുന്നത്? വെണ്ണകട്ടെടുക്കുന്ന അമ്പാടിക്കൃഷ്ണനായി, വേണുവൂതുന്ന രാധാസമേതനായ കൃഷ്ണനായി, അർജുനന്റെ തേരാളിയായ കൃഷ്ണനായി, കാളീയമർദ്ദനനടനമാടുന്ന ബാലകൃഷ്ണനായി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങളിൽ ഭാവഭേദങ്ങളിൽ ശ്രീകൃഷ്ണൻ നിറയുന്നു. എല്ലാം നിറപ്പകിട്ടേറിയ ആവിഷ്കാരങ്ങൾ മാത്രം !  ഭക്തരുടെ മനസിനെ ഇത്രയും ആഴത്തിൽ സ്വാധീനിയ്ക്കാൻ കഴിഞ്ഞത് ഒരുപക്ഷെ ശ്രീകൃഷ്ണൻ എന്ന സങ്കല്പത്തിന്റെ സുന്ദരമായ സ്ത്രൈണത കൊണ്ടല്ലേ? ആവിഷ്കരിക്കപ്പെട്ട എല്ലാ രൂപങ്ങളിലും കാണാൻ കഴിയില്ലേ അനിതരസാധാരണമായ സൗന്ദര്യവും, അതിൽ ഇടകലർന്ന സ്ത്രൈണതയും? അതുതന്നെയായിരിക്കണം കാലിമേച്ചു നടന്ന കണ്ണനെ കണ്ടു സ്ത്രീകൾ പ്രേമവിവശരായതു, അനുരക്തരായതും
കാർവർണ്ണനിൽ അവരുടെ പ്രേമഭാജനത്തെ കണ്ടെത്തിയതും. 10008 കാമുകിമാരെ തന്നിലേക്കാകർഷിച്ചത് നീലകലർന്ന കറുപ്പ് എന്നും മേഘവർണ്ണം എന്നും ഒക്കെ ചിത്രീകരിക്കപ്പെട്ട ആ ദേവതാസങ്കല്പമാണെന്നത് ആശ്ചര്യകരമാണ് !



രുഗ്മിണീസ്വയംവരവും എത്ര ചേതോഹരമായാണ് വിവരിക്കപ്പെട്ടത്. ചെറുപ്പം മുതലേ കൃഷ്ണഭഗവാനെ ഭർത്താവായിക്കിട്ടാൻ മോഹിച്ച രുക്മിണി, തന്റെ സുഹൃത്തായ ശിശുപാലന് രുക്മിണിയെ വിവാഹം ചെയ്തു കൊടുക്കാൻ ആഗ്രഹിച്ച രുക്മിണിയുടെ സഹോദരൻ പിടിവാശിക്കാരനായ രുക്മി, രുക്മിണിയുടെ ദൂതുമായി കൃഷ്ണനെ കാണാൻ ദ്വാരകയിലേക്കു പോയ  ബ്രാഹ്മണൻ, രുക്മിണിയെ സ്വന്തമാക്കാൻ വിദർഭയിലേക്കു പോയ കൃഷ്ണൻ, അനുജനെ സഹായിക്കാൻ പിറകെ പുറപ്പെട്ട ബലരാമൻ, രുക്മിണിയെ സ്വന്തമാക്കാൻ രുക്മിയോട് ഘോരയുദ്ധം ചെയ്ത കൃഷ്ണൻ, രുക്മിയെ പരാജയപ്പെടുത്തി അയാളുടെ മുടിയും താടിയും കരിച്ചു കളഞ്ഞ കൃഷ്ണൻ, ദ്വാരകയിൽ രുക്മിണീസ്വയംവരം നടന്നത്, അവർക്കു പ്രദുമ്നൻ എന്നൊരു വിശ്രുതനായ സല്പുത്രൻ ജനിച്ചത് അങ്ങനെ എത്രയെത്ര മുഹൂർത്തങ്ങളിലൂടെയാണ്  രുക്മിണീസ്വയംവരം അനശ്വരമാകുന്നത് !



മഹാഭാരതത്തിലും ഭാഗവതപുരാണത്തിലും ഭഗവത് ഗീതയിലും കേന്ദ്രകഥാപാത്രം ശ്രീകൃഷ്ണൻ തന്നെ. മഹാഭാരതത്തിൽ എത്രയെത്ര സന്ദർഭങ്ങളിൽ എത്രയെത്ര ഭാവങ്ങളിലാണ് കൃഷ്ണൻ വന്നു നിറയുന്നത്. പാണ്ഡവരുടെ അഭ്യുദയകാംക്ഷിയായി, അർജുനന്റെയും ദ്രൗപദിയുടെയും സഖാവായി, വസ്ത്രാക്ഷേപസമയത്തു ദ്രൗപദിയുടെ രക്ഷകനായി,അർജുനന്റെ തേരാളിയായി, ഗീതോപദേശകനായി അങ്ങനെ എവിടെയും ശ്രീകൃഷ്ണമയം തന്നെ മഹാഭാരതം. അതിൽത്തന്നെ അധികം ശ്രദ്ധിക്കപ്പെടാതെപോയ ഒന്നാണ് കൃഷ്ണ -കൃഷ്ണൻ മൈത്രീബന്ധം. ദ്രുപദമഹാരാജാവിന്റെ പുത്രിയായിരുന്ന ദ്രൗപദിയെ വീരാധി വീരനായ കൃഷ്ണനുവേണ്ടി ദ്രുപദൻ കാത്തുവെച്ചു. കൃഷ്ണവർണയും സുന്ദരിയും വിദുഷിയുമായിരുന്ന ദ്രൗപദിയെ വ്യാസൻ 'കൃഷ്ണ ' എന്ന് നാമകരണം ചെയ്തു. അതോടെ കൃഷ്ണ-കൃഷ്ണൻ ആത്മബന്ധം ജന്മമെടുത്തു അതിന്  അവസാനമായത് ദ്രൗപദിയെ അർജുനന് നൽകണമെന്ന ദ്രുപദനോടുള്ള കൃഷ്ണന്റെ നിർദേശമായിരുന്നു. ദ്രൗപദി അർജുനനെ സ്വയംവരം ചെയ്തിട്ടും ആ മൈത്രീബന്ധം തുടർന്നു. അർജുനനും ദ്രൗപദിക്കും ഒരുപോലെ ഉണ്ടായിരുന്ന കൃഷ്ണഭക്തിയായിരുന്നു അതിനു കാരണം. നല്ല സ്ത്രീപുരുഷ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ് കൃഷ്ണ-കൃഷ്ണൻ മൈത്രീബന്ധം. കൃഷ്ണൻ ദ്രൗപദിയോട് ഇങ്ങനെ പറഞ്ഞതായി പരാമർശമുണ്ട് ഗ്രന്ഥങ്ങളിൽ,

"എന്നെ ഈശ്വരനായി കാണരുത് എന്നും ഒരു സഖാവായി മാത്രം കണ്ടാൽ മതി, മറ്റെല്ലാബന്ധത്തിനും അപ്പുറമാണീ ബന്ധം. നമ്മുടെ ഈ ബന്ധത്തിന് പേരിടാനുള്ള ജ്ഞാനം മനുഷ്യർക്കില്ല "

 "അത് കേട്ട നിമിഷത്തിൽ ഞാൻ രണ്ടു ദ്രൗപതിമാരായി മാറി, ഒന്ന് കൃഷ്ണന്റ മൈത്രി ആഗ്രഹിക്കുന്ന ദ്രൗപദിയായും, മറ്റേതു അർജുനന്റെ പ്രണയവും സാമീപ്യവും  കൊതിക്കുന്ന  ദ്രൗപദിയായും " ദ്രൗപദി ഇങ്ങനെ പറഞ്ഞതായും പരാമർശമുണ്ട്.

മധുരാപുരിയിൽ നിന്ന് കൃഷ്ണന്റെ മരണവർത്തകേട്ടു ഹൃദയം തകർന്ന  ദ്രൗപദി പറഞ്ഞതിങ്ങനെ " എന്റെ തലയിൽ ആകാശം ഇടിഞ്ഞു വീണു , കാൽക്കീഴിൽ നിന്നും മണ്ണ് ഒലിച്ചുപോയി ". അതോടെ ആ പരിശുദ്ധവും പവിതവുമായ മൈത്രീബന്ധം അവസാനിച്ചു.



1966 ൽ  ISKON (The International Society for Krishna Consciousness) ന്യൂയോർക്കിൽ രൂപീകരിക്കപ്പെട്ടതോടെ ഇന്ത്യയിൽ പല രൂപത്തിൽ ആരാധിക്കപ്പെടുന്ന ഈ ദേവതാസങ്കല്പത്തിന് പുതിയ മാനങ്ങൾ കൈവന്നു. ഇന്നിപ്പോൾ ISKON നു കീഴിൽ ലോകത്താകമാനം 850  ഓളം ക്ഷേത്രങ്ങളുണ്ട്. ആസ്ഥാനം പശ്ചിമ ബംഗാളിലെ മായാപൂർ ആണ്. ബാംഗ്ലൂർ മഹാലക്ഷ്മി ലേയൗട്ടിൽ ഉള്ള  ISKON ക്ഷേത്രം എത്ര സുന്ദരവും ആകർഷണീയവുമായ ഒന്നാണ്!


ഈ ചുരുങ്ങിയ വാക്കുകൾ കൊണ്ട്  ഭഗവൻ ശ്രീകൃഷ്ണൻ എന്ന ഹൈന്ദവമനസുകളിൽ ചിരപ്രതിഷ്ഠനേടിയ, ലോകം മുഴുവൻ ആരാധിക്കപ്പെടുന്ന ദേവതാസങ്കല്പത്തിന്റെ നൂറിൽ ഒരു അംശം പോലും വിവരിക്കാനായിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട്  ഈ ചെറിയ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു.

No comments:

Post a Comment

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...