Thursday, July 11, 2019

യാത്ര തുടരുന്നു

പാൽക്കാരന്റെ ബെല്ലടി കേട്ടാണ് ഞാൻ   ഉണർന്നത് . ക്ലോക്കിലേക്കു നോക്കി , സമയം ആറര കഴിഞ്ഞു , മേശപ്പുറത്തു ചായ മൂടി വെച്ചിട്ടുണ്ട് . മുഖം കഴുകി ചായ എടുത്തു സിറ്റൗട്ടിൽ പോയി ഇരുന്നു . അനിത ഒരു കയ്യിൽ പാൽപാത്രവും മറ്റേ കയ്യിൽ ന്യൂസ്പേപ്പറുമായി നടന്നു വരുന്നു . വരുന്ന വഴിയിൽ ഗാർഡൻ മൊത്തം സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട് . അടുത്ത് വന്നു പേപ്പർ എന്റെ നേരെ നീട്ടി , ഞാൻ അത് വാങ്ങിച്ചു .

" എത്ര തവണയായെന്നറിയോ  ആ വാടാമല്ലി  ചെടി ഇവിടത്തെ കോഴി കൊത്തി മുറിച്ചിടുന്നത് ? അപ്പുറത്തെ നീന തോമസിന്റെ ഗാർഡൻ ഒന്ന് കാണണം . പറഞ്ഞിട്ടെന്താ ഇവിടെ കോഴികൾ ഗാർഡനിലല്ലേ കിടപ്പ് " അവൾ ഇത് പറഞ്ഞു പാൽപാത്രം ടീപ്പോയിൽ വെച്ചിട്ടു ഗാർഡനിലേക്കു പോയി . താഴെവീണ ചെടിയുടെ തണ്ട് ഒരു കമ്പുകൊണ്ടുയർത്തിവെച്ചു . തിരികെ വന്ന് മണ്ണ് പുരണ്ട കൈ കൊണ്ട് പാൽപാത്രം എടുത്തു അടുക്കളയിലേക്കു പോയി . വാതിലോളം നടന്നിട്ടു തിരിഞ്ഞു നിന്നു ചോദിച്ചു .

" ഇന്നെന്താ വേണ്ടത് ദോശയോ ഇഡ്ഡലിയോ ?

" ദോശ " അയാൾ  പറഞ്ഞു.

" ഓ ഈ ദോശപ്രേമം എന്നാണാവോ ഒന്ന് അവസാനിക്ക" ചിരിച്ചുകൊണ്ട് അവൾ അകത്തേക്കു പോയി .

നല്ല കടുപ്പമുള്ള ചായയാരുന്നു , കുടിച്ചപ്പോൾ ആ ഉറക്കച്ചടവ്‌ അകെ മാറി . ഒരു സിഗരറ്റ് കത്തിച്ചു രണ്ടു പുകയൂതി . ന്യൂസ്  പേപ്പർ ഹെഡ്‍ലൈൻസ് മാത്രം ഒന്ന് ഓടിച്ചു നോക്കി .

അകത്തു നിന്ന് മൊബൈൽ  ഫോൺ ബെല്ലടിക്കുന്നു .

' മേഘ ഓഫീസ് " എന്ന അക്ഷരങ്ങൾ സ്‌ക്രീനിൽ കാണം , പ്രൊഫൈൽ പിക്ചർ ഇല്ല. പക്ഷെ മനസ്സിൽ വ്യക്തമായ ചിത്രം തെളിഞ്ഞു . കാൾ എടുത്തു .

" ഹലോ ഗുഡ് മോർണിംഗ് , നേരത്തെ എണീക്കുന്ന പരിപാടി ഒക്കെ ഉണ്ടോ ? കൊള്ളാമല്ലോ " തമാശ രൂപേണ അവൾ പറഞ്ഞു .

" ഗുഡ് മോർണിംഗ് " ഞാൻ  അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

" ഇന്ന് എം ജി റോഡ് വഴിയാണ് പോകുന്നതെങ്കിൽ സിറ്റി സെന്റർ നടുത്തു ഞാനുണ്ടാകും , ഒരുമിച്ചു പോകാം. എന്റെ ഒരു ക്ലയന്റ്നെ കാണാൻ രാവിലെ ഞാൻ അവിടെ പോകുന്നുണ്ട് "  അവൾ വല്യ താല്പര്യത്തോടെ പറഞ്ഞു .

ഞാൻ  ഒന്നും മിണ്ടിയില്ല .

" ഇതെന്താ ഒന്നും മിണ്ടാത്തത് ? ഞാൻ രാവിലെ വിളിച്ചു ശല്യപ്പെടുത്തിയോ"
 പരിഭവം കലർന്ന സ്വരത്തിൽ അവൾ ചോദിച്ചു .

" ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം , ഇന്ന് കുറച്ചു ലേറ്റ് ആകുമെന്നു തോന്നുന്നു റെഡി അകാൻ നോക്കട്ടെ " ഇത്രയും പറഞ്ഞു ഞാൻ  ഫോൺ കട്ട് ചെയ്തു .

ആകപ്പാടെ മൂഡ് ഓഫ് ആയതുപോലെ ..

"അതെ ഈ മാസത്തെ കാഷ്വൽ ലീവ് രണ്ടു മൂന്നു ദിവസം നേരത്തെ ഒന്ന് പറയണം കേട്ടോ . നമുക്ക് വല്യമ്മയുടെ അടുത്തൊന്നു പോണം . എത്ര നാളായി സുഖമില്ലാതെ ഇരിക്കുന്നു " അനിത ചൂട് ദോശ പ്ലേറ്റിലേക്കു ഇട്ടുകൊണ്ട് പറഞ്ഞു .

" പറയാം " കറി പാത്രത്തിൽ നിന്ന് ചട്നി കോരിയിട്ടുകൊണ്ട് ഞാൻ  മറുപടി പറഞ്ഞു .

" എന്താ അകെ സുഖമില്ലാത്ത  പോലെ " അവൾ എന്റെ  മുഖത്തേക്കുനോക്കികൊണ്ടു ചോദിച്ചു .

" ഏയ്  ഒന്നുമില്ല, നിനക്ക് വെറുതെ തോന്നുന്നതാ "   മനസ്  അല്പം മുൻപ് മേഘ ചെയ്ത കാളിന്റെ പിറകെയാണെന്നു പുറമെ കാണിക്കാതെ ഞാൻ  പ്രാതൽ മുഴുവൻ കഴിച്ചു എണീറ്റു .

" ഒന്നുമില്ലാതെയല്ല , ഇന്നലെ എപ്പോഴാ വന്നത് . എന്നും കാണും ഓരോ കാരണങ്ങളും ഓരോ പാർട്ടികളും. നേരം തെറ്റി ഭക്ഷണവും പിന്നെ ഉറക്കവും , എങ്ങനെ ക്ഷീണം ഇല്ലാതിരിക്കും . ഞാൻ ഒന്നും പറയുന്നില്ല  " ഇത്രയും പറഞ്ഞു അവൾ അകത്തേക്ക് പോയി .

ഞാൻ  ഡ്രസ്സ് ചെയ്യുന്നതിനിടയിൽ അവൾ ലഞ്ച് ബോക്സ് പാക്ക് ചെയ്തു ബാഗിൽ വെച്ചിരുന്നു .

" എന്തിനാ ഈ പ്യുവർ  കോട്ടൺ ഷർട്ട് വാങ്ങുന്നത് ? എത്ര അയൺ ചെയ്താലും ചുളുക്കു പോകില്ല , ദാ നോക്കിയേ " അവൾ ഷർട്ടിന്റെ  തോൾഭാഗത്തെ ചുളിവുകൾ കാണിച്ചുകൊണ്ട് പറഞ്ഞു .

" ഇനി ഒന്നിനും സമയമില്ല , ഞാൻ ഇറങ്ങട്ടെ " ഇത്രയും പറഞ്ഞു ഞാൻ  കാർ  പോർച്ചിലേക്കു ഇറങ്ങി കാർ സ്റ്റാർട്ട് ചെയ്തു . അനിത ബാഗ് ഫ്രണ്ട് സീറ്റിൽ ചാരി വെച്ചു .

റോഡിലേക്കു ഇറങ്ങുമ്പോൾ അവൾ ഗേറ്റ് അടക്കുന്നത് കാണാമായിരുന്നു . മനസ് അകെ കലങ്ങിയിരിക്കുന്നു . ഞാൻ  ഒരു സിഗരറ്റു കൂടി കത്തിച്ചു , പുകയൂതി . ട്രാഫിക് തീരെ ഇല്ല. സുഖമായി ഡ്രൈവ് ചെയ്യാം .

അനിത ജീവിതത്തിലേക്ക് വന്നിട്ട് ഇപ്പോൾ ഒന്നര വർഷമായി . എന്തെങ്കിലും തരത്തിൽ ഒരു പിണക്കം ഉണ്ടായതായി ഇതുവരെ ഓർമയില്ല . പിന്നെ എവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം . ഞാൻ സ്വയം ചിന്തിച്ചു . മേഘ തന്റെ ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി വന്നപ്പോളാണോ ? താൻ വിവാഹിതൻ ആണെന്ന് അവൾക്കു അറിവുള്ളതല്ലേ ? ഞങ്ങൾ തമ്മിൽ വെറും സഹപ്രവർത്തകർ എന്നതിൽ കവിഞ്ഞു ഒന്നും ഉണ്ടായിരുന്നില്ലല്ലോ ? പിന്നെ എവിടെയാണ് തെറ്റ് പറ്റിയത് ?

ഒരു ഒഫീഷ്യൽ ടൂറിന്റെ ഭാഗമായാണ് കൂനൂരിലേക്കു പോകേണ്ടിവന്നത് . ജോസഫ് സാറാണ് മേഘയെ കൂടെ അയച്ചത് . പറഞ്ഞത് ഇന്നും ഓർക്കുന്നു
"എടോ ആ പുതുതായി വന്ന കുട്ടിയെ കൂടെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് , കുറച്ചു ഫീൽഡ് എക്സ്പീരിയൻസ് ആകട്ടെ , കാര്യങ്ങൾ ഒക്കെ ഒന്ന് പഠിക്കട്ടെ" എല്ലാം ചോദിക്കാനും മനസിലാക്കാനും ആദ്യ ദിവസം മുതൽ അവൾ കാണിച്ച ചുറുചുറുക്കും ഉത്സാഹവും എന്നെ ആകർഷിച്ചിരുന്നു . ഒഴിവുസമയങ്ങളിൽ കൂനൂരിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ചിലപ്പോഴൊക്കെ ഒരുമിച്ചു നടന്നു, മഞ്ഞുമൂടിയ മലകളുടെ സൗന്ദര്യം കണ്ടു വിസ്മയിച്ചു . ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു നല്ല സൗഹൃദം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു . തണുത്തുറഞ്ഞ പ്രഭാതങ്ങളിൽ  ഗാർഡനിൽ ഇരുന്നു ചൂട് ചായ കുടിച്ചു . അന്നേതോ ഒരു ദിവസം രാവിലെയാണ് അവൾ ഭർത്താവുമായി വേർപിരിഞ്ഞ കാര്യം വളരെ വിഷമത്തോടെ പറഞ്ഞത് .  വിഷമിക്കേണ്ട എന്ന് പറഞ്ഞു ആശ്വസിപ്പിക്കാനാണ് തോളിൽ കൈ വെച്ചത് .പക്ഷെ ദുഖാർത്തമായ ആ കണ്ണുകൾ എന്നെ നോക്കിയതും എന്റെ നെഞ്ചിലേക്കു ചാഞ്ഞു . എന്റെ ഷർട്ട് കണ്ണുനീര് പടർന്നു നനയുന്നത് അറിഞ്ഞു , ചേർത്തുപിടിക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

അതൊരു ബന്ധത്തിലേക്ക് വഴിമാറാൻ അധികം സമയം വേണ്ടിവന്നില്ല. കൂനൂരിൽ നിന്ന് മടങ്ങുന്ന അന്ന് രാവിലെ ആകെ വല്ലായ്മ തോന്നി . വേണം എന്ന് വെച്ച് സംഭവിച്ചതല്ല , ജീവിതത്തിന്റെ ഒഴുക്കിൽ എവിടെയോ ബന്ധിപ്പിക്കപ്പെട്ടു പോയി . ഞാൻ ചെന്നപ്പോൾ അവൾ സാധനങ്ങൾ പാക്ക് ചെയ്യുകയായിരുന്നു .ജീവിതത്തിന്റെ നടുക്കടലിൽ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയ്‌ക്കു പ്രതീക്ഷ നൽകി വഞ്ചിച്ച പോലെ എനിക്ക് തോന്നി . എനിക്ക് ഇവളോട് ഇനി എങ്ങനെ നീതി കാണിക്കാൻ കഴിയും? ഈ അദ്ധ്യായം  മറക്കുകയല്ലാതെ എന്റെ മുൻപിൽ മറ്റു മാർഗങ്ങളില്ല .

" റെഡി ആയി കഴിഞ്ഞോ ? നമുക്ക് പോകാൻ സമയം ആയി " ഞാൻ അല്പം മടിയോടെ പറഞ്ഞു .

" ഞാൻ എപ്പോഴേ റെഡി , പാക്കിങ്ങു  തീരാൻ ഒരു അഞ്ചു മിനിറ്റ് അത്രേ ഉള്ളു " അവൾ ഉത്സാഹത്തോടെ പറഞ്ഞു .

" ഞാൻ അകെ മൂഡ് ഓഫ് ആണ് മേഘ , എനിക്ക് ഞാൻ തന്നോടെന്തോ തെറ്റ് ചെയ്തപോലെ ഒരു തോന്നൽ " പറയണമെന്ന് വെച്ച് തന്നെ ഞാൻ പറഞ്ഞു\
ആ ദുഃഖഭാരം ഇറക്കിവെച്ചു .

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ടാണവൾ മറുപടി പറഞ്ഞത് , എന്നെ ശരിക്കും മനസിലാക്കിയതുപോലെ.

" വിഷമിക്കേണ്ട , ഞാൻ ഒരു ബാധ്യതയാകില്ല. ഒരാളോട് സ്നേഹം തോന്നുന്നത് തെറ്റാണെന്നു ഞാൻ എവിടെയും പഠിച്ചിട്ടില്ല "

യാത്രാ മദ്ധ്യേ ഞങ്ങൾ പ്രത്യേകിച്ചൊന്നും സംസാരിച്ചിരുന്നില്ല. അത്ര കഴിഞ്ഞുള്ള രണ്ടുമൂന്നു  ദിവസം ഓഫീസിലും ഒന്ന് വിഷ് ചെയ്യുന്നതല്ലാതെ കാര്യമായി ഒന്നും ചോദിച്ചില്ല . അവൾക്കെന്തോ ഒരു വിമുഖതയോ ദുഖമോ ഉണ്ടെന്നു തോന്നി എങ്കിലും മനഃപൂർവം ഒന്നും ചോദിച്ചില്ല . പിന്നെ എന്തിനാണാവോ ഇന്ന് രാവിലെ സിറ്റി സെന്ററിന്റെ അടുത്ത് കാണാമെന്നു പറഞ്ഞത് ? ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ല . രണ്ടു സിഗ്നൽ കഴിഞ്ഞാൽ സിറ്റി സെന്റര് ആയി . വരാമെന്നു ഞാൻ വിളിച്ചു പറഞ്ഞിട്ടില്ല , കാത്തു  നില്കുന്നുണ്ടാകുമോ ആവോ.

സിറ്റി സെന്റർ ആയപ്പോൾ വണ്ടി സ്ലോ ചെയ്തു . ബസ് സ്റ്റോപ്പിന്റെ ഭാഗത്തേക്ക് നോക്കി. മേഘ അവിടെ നില്പുണ്ടായിരുന്നു . "ഈശ്വരാ എന്തിനാണാവോ കാണണം എന്ന് പറഞ്ഞത് ?" ഉത്തരം കിട്ടാത്ത ആ ചോദ്യം മനസ്സിൽ നിറഞ്ഞു ; പരിഭ്രമവും. അവൾ എന്റെ വണ്ടി കണ്ടു എന്ന് മനസിലായി. ഞാൻ കൈ പുറത്തിട്ടു അവിടെത്തന്നെ നില്ക്കാൻ ആഗ്യം കാണിച്ചു , എന്നിട്ടു റോഡ് സൈഡിൽ എവിടെയെങ്കിലും പാർക്കിംഗ് കിട്ടുമോ എന്ന് നോക്കി. ഇഷ്ടം പോലെ പാർക്കിംഗ് സ്പേസ് ഉണ്ട് . സാധാരണ അടുത്തെങ്ങും ഈ സമയത്തു പാർക്കിംഗ് കിട്ടാറില്ല .ഇന്ന് ട്രാഫിക്കും ഇല്ല തിരക്കും ഇല്ല , അതിശയം തോന്നി . വണ്ടി പാർക്ക് ചെയ്തിട്ട്  അവൾക്കടുത്തേയ്ക്ക് ചെന്നു .

അവൾ സന്തോഷവതിയായിരുന്നു . അൽപ നേരം ഞങ്ങൾ മുഖത്തോടു മുഖം നോക്കി നിന്നു .എന്താണ് ചോദിക്കേണ്ടത് എന്നെനിക്ക് അറിയില്ലായിരുന്നു. അതറിഞ്ഞിട്ടെന്നോണം അവൾ തന്നെ മൗനം ഭേദിച്ചു .

" ഇന്ന് കുറച്ചു നേരം രാവിലെ ഒന്ന് ഫ്രീ അകാൻ പറ്റുമോ ? " അവൾ ഉദ്യോഗം നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു .

" എന്തിനാണ് ? " ഉള്ളിലെ പരിഭ്രമം പുറത്തു  കാണിക്കാതെ ഞാൻ തിരിച്ചു ചോദിച്ചു .

ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു മറുപടി ആണവൾ തന്നത് .അത് കേട്ടതും ഞാൻ അടിമുടി വിയർത്തുപോയി .

" എനിക്ക് നിങ്ങളുടെ വീട്ടിൽ ഒന്ന് വരണം  അനിതയെ ഒന്ന് കാണണം അല്പം സംസാരിക്കണം  കുറെ ദിവസമായുള്ള  ചിന്തയാണ് " അവൾ ഒരു അപേക്ഷയെന്നോണമാണത് പറഞ്ഞത് .

 മനസ് വികാരാധീനമായതിന്റെ ലക്ഷണം മുഖത്ത് കാണാമായിരുന്നു . ഞാനാകപ്പാടെ പകച്ചു . ഇവൾ ഇതെന്തിനുള്ള പുറപ്പാടാണ് ? എന്തിനു ഇവൾ അനിതയെ കാണണം ? എല്ലാം തുറന്നു പറഞ്ഞു എന്നെ അവളിൽ നിന്നകറ്റി സ്വന്തമാക്കാനുള്ള തന്ത്രമാണോ ? വീട്ടിൽ വരണമെന്ന് പറഞ്ഞ ഒരാളോട് എങ്ങനെ അപമര്യാദയായി പെരുമാറാൻ കഴിയും . ജോസഫ് സാറിനെപ്പോലെയുള്ള ഞാൻ ബഹുമാനിക്കുന്ന  വ്യക്തി  പരിചയപ്പെടുത്തിയ കുട്ടിയാണ് . എന്തായാലും ചോദിച്ച സ്ഥിതിക്ക് ഒഴിവുകഴിവു പറഞ്ഞു ഒഴിഞ്ഞു മാറുന്നത് മര്യാദയല്ല .

"ഇത്  രാവിലെ വിളിച്ചപ്പോൾ പറഞ്ഞെങ്കിൽ എനിക്ക് ഈ അനാവശ്യ യാത്ര ഒഴിവാക്കാമായിരുന്നു, തനിക്കു നേരെ അങ്ങോട്ട് വന്നാൽ മതിയാരുന്നു  " ഞാൻ ഒരു നീരസം ഒളിഞ്ഞ രീതിയിൽ മറുപടി പറഞ്ഞു . ഒഴിവായി പോകുന്നെങ്കിൽ പൊയ്ക്കോട്ടേ എന്ന് കരുതി . പക്ഷെ അവൾ അത് തമാശയാക്കി മാറ്റി .

" ഫോൺ വിളിച്ചാൽ സംസാരിക്കുന്നവരോടല്ലേ ഇതൊക്കെ പറയാൻ പറ്റൂ ? ഇന്ന് രാവിലെ വിളിച്ചപ്പോൾ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്ത ആളാണ് ഈ പറയുന്നത് " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

എനിക്കു ചിരി വന്നില്ല . ഇവൾ ഇതെന്തിനുള്ള പുറപ്പാടാണെന്നു മാത്രം മനസിലായില്ല .എന്തോ മനസ്സിൽ കരുതിയിട്ടുണ്ടെന്നു തീർച്ചയാണ് .ഇനിയിപ്പോൾ ആലോചിച്ചിട്ട് കാര്യമില്ല പോയേക്കാം എന്ന് തീരുമാനിച്ചു. ഞങ്ങൾ അല്പം നടന്നു വണ്ടി പാർക്ക് ചെയ്ത സ്ഥലത്തെത്തി ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു .അവൾ മുൻപിലെ ഡോർ തുറന്നു എന്റെ തൊട്ടടുത്തായി ഇരുന്നു .അൽപനേരം ഒന്നും സംസാരിച്ചില്ല . 'എന്നോട് കൂടുതൽ ചേർച്ച ആർക്കാണ് ശരിക്കും , അനിതയ്‌ക്കോ അതോ മേഘയ്ക്കോ' ? ഞാൻ വെറുതെ മനസ്സിൽ ഓർത്തു . അനിതയ്ക്കു എന്നോട് അന്ധമായ സ്നേഹമാണ് , ആത്മാര്ഥതയുണ്ട് . പക്ഷെ എന്നെ പ്രണയിക്കുന്നവളും മോഹിപ്പിക്കുന്നവളും ഇവൾ തന്നെയാണ് സംശയമില്ല. ഇവൾ എന്റെ കാമുകിയാണ് ! പക്ഷെ ഞാൻ അവളുടെ നല്ല കാമുകനല്ല  . അവൾ അല്പം കൂടി നല്ല ഒരാളെ അർഹിക്കുന്നു .അവൾ എന്റെ മുഖത്തേയ്ക്കു നോക്കി , ഞാൻ ആ കരിംകൂവളപ്പൂക്കളെ ഇമവെട്ടാതെ നോക്കി . വല്ലാത്ത ഒരു വശ്യതയാണ് അവളുടെ മുഖത്തിനും കണ്ണുകൾക്കും . ഏറെനേരത്തെ മൗനത്തിനു ശേഷം അവൾ സംസാരിച്ചു . വെറുതെ ഓഫീസിലെ കാര്യങ്ങളും , ഒഫീഷ്യൽ ടൂറിന്റെ ബില്ലുകൾ പാസ്സായി കിട്ടാൻ വൈകുന്ന കാര്യവും ഒക്കെ . അങ്ങനെ വീട് എത്താറായി. ഞാൻ  ഞങ്ങൾ വരുന്ന കാര്യം അനിതയെ ഫോൺ ചെയ്തു പറയുവാനും മറന്നു . ഗേറ്റ് അടഞ്ഞു കിടക്കുന്നു. ഞാൻ രണ്ടു പ്രാവശ്യം ഹോൺ അടിച്ചു . അവൾ വന്നു ഗേറ്റ് തുറന്നു.ഞാൻ വണ്ടി കാർ പോർച്ചിൽ പാർക്ക് ചെയ്തു.

എന്റെ കൂടെ ഒരു സ്ത്രീയെ കണ്ടതും അനിത വല്ലാതായി ,മുഖം വാടി . അതൊക്കെ മറച്ചു ഒരു വീട്ടമ്മയുടെ റോളിലേക്ക് വരൻ അധിക സമയം വേണ്ടി വന്നില്ല .

" ഇതെന്താ ഓഫീസിൽ പോയിട്ട് ഉടനെ തിരിച്ചു വന്നത് . ഇതാരാ മനസിലായില്ല " അവൾ മേഘയോട് അകത്തേക്ക് വരാൻ ആഗ്യം കാണിച്ചു കൊണ്ട് ചോദിച്ചു .

" അനിതേ ഇതാണ് മേഘ , എന്റെ കൂടെ ആണ് ജോലി ചെയ്യുന്നത് .ഇന്ന് ഒന്ന് രണ്ടു ക്ലൈന്റ്‌സിനെ കാണാൻ പോണം മേഘയും ഉണ്ട്  കൂടെ . ഈ വഴി പോയപ്പോൾ നിന്നെ  ഒന്ന് കാണണം എന്ന് മേഘയ്ക്കു  ആഗ്രഹം  . ഞാൻ അവൾക്കൊരു സംശയം തോന്നേണ്ട എന്ന് വെച്ച് ഒരു നുണ പറഞ്ഞു.

ഇത് കേട്ടതും അനിതയുടെ  ശ്വാസം നേരെ വീണുകാണും, അവളുടെ മുഖത്തെ ആ പ്രസരിപ്പ് ഇപ്പോൾ തിരിച്ചു വന്നു . മേഘയോട്  ഹാളിൽ ഇരിക്കാൻ പറഞ്ഞിട്ട് അവൾ അകത്തേയ്ക്കു ചായ എടുക്കാൻ പോയി. മേഘ കുറച്ചു നേരം അവിടെ ഇരുന്നിട്ട് അടുക്കളയിലേക്കു പോയി . ഞാൻ ഹാളിൽ തന്നെ ഇരുന്നു . ഒരു സിഗരറ്റ് കത്തിച്ചു . രണ്ടാളും ഓരോരോ തമാശകൾ പറയുന്നതും ചിരിക്കുന്നതും എനിക്ക് കേൾക്കാമായിരുന്നു .അനിത  എനിക്ക് ചായ കൊണ്ടുവന്നു തന്നു .എന്നിട്ട് അവർ രണ്ടുപേരും കൂടെ ഗാർഡനിലേക്കു പോയി . എന്തൊക്കെയോ അവർ പറയുന്നുണ്ട്. മേഘ വാടാമല്ലിയുടെയും അരളിയുടെയും തൈകൾ ഒരു കവറിൽ ആക്കി എടുക്കുന്നത് കണ്ടു, കൊണ്ട് പോകാനാകും. അവർ ചുരുങ്ങിയ സമയം കൊണ്ട് നല്ല സുഹൃത്തുക്കളായി മാറി എന്ന് തോന്നി .ഞാൻ സിഗരറ്റ് വലിച്ചുകൊണ്ട് അവരെ നോക്കി ജനാലക്ക് അടുത്തു നിന്നു . അല്പം കഴിഞ്ഞപ്പോൾ അവർ തിരിച്ചു ഹാളിലേക്ക് വന്നു .ഞങ്ങൾ ഒരുമിച്ചു ഹാളിൽ ഇരുന്നു .

" ചേട്ടൻ ഇത്രേം നാളായിട്ടും മേഘയെ ഇവിടെ കൊണ്ടുവരാൻ തോന്നിയില്ലല്ലോ , ഞാനിവിടെ ഒറ്റയ്ക്ക് എത്ര കാലമായി ബോർ അടി സഹിക്കുന്നു ." അനിത ഒരു പരിഭവമെന്നോണം പറഞ്ഞു . അനിതയ്ക്കു അവളെ നന്നായി ബോധിച്ചു എന്ന് സംസാരത്തിൽ നിന്നും മനസിലായി .അത് കേട്ട് മേഘ ചിരിച്ചു , ഞാനും . അൽപനേരം കഴിഞ്ഞു മേഘ എന്നെ നോക്കി , എന്തോ പറയാനായി തുടങ്ങി പിന്നെ നിർത്തി. ഞാനും അനിതയും മുഖാമുഖം നോക്കി , എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന മട്ടാണ് അനിതയുടെ മുഖത്തു . മേഘ വീണ്ടും പറഞ്ഞു തുടങ്ങി .

" അനിതേ  ഞാൻ  വന്നത്  ഒരു കാര്യം കൂടി പറയുവാനാണ് , ഇനി ഇതിനായിട്ടു വരേണ്ടല്ലോ . എന്റെ വിവാഹം ഏതാണ്ട് നിശ്ചയിച്ച പോലെ ആണ് , രണ്ടു മാസത്തിനുള്ളിൽ കാണും. ആള്  ഗൾഫിലാണ് .ഫാമിലിയിൽ തന്നെ ഉള്ള ഒരു അകന്ന ബന്ധു ആണ് . അത് ഒരു ഭാഗ്യമായി ; എന്റെ ആദ്യ വിവാഹത്തെപ്പറ്റി ഒക്കെ അറിയാവുന്ന ആളാണ് . വിവാഹം കഴിഞ്ഞു ഞാൻ കൂടെ പോകും "

ഞാൻ ഒരു ഞെട്ടലോടെയാണത്  കേട്ടത് . ഇതൊരിക്കലും പ്രതീക്ഷിച്ചില്ല . ഇപ്പോൾ അവൾ  അനിതയെ കാണണം എന്ന് പറഞ്ഞതിന്റെ കാര്യം പിടി കിട്ടി . ഞാൻ എന്റെ ജീവിതം തന്നെ തകിടം മറിഞ്ഞുപോകും എന്ന് കരുതിയിരിക്കുമ്പോൾ ഇതാ എല്ലാ പ്രശ്നങ്ങളും അവസാനിച്ചിരിക്കുന്നു!!

അനിത ഇതുകേട്ട് ആഹ്ളാദഭരിതയായി. " അപ്പോൾ ഞാൻ ഊണ് തയ്യാറാക്കാം , കഴിച്ചിട്ടേ ഞാൻവീടൂ " അവൾ മേഘയെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു .

 അവർ ഒരുമിച്ചു ഊണ് തയ്യാറാക്കാൻ പോയി . ഞാൻ സിറ്റൗട്ടിലിരുന്നു . ഒരു സിഗരറ്റു കൂടെ കത്തിച്ചു .കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ ഓരോന്നായി ഓർത്തു . അൽപനേരം ന്യൂസ് പേപ്പർ വെറുതെ മരിച്ചു നോക്കി . ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അനിത വന്നു ഊണ് കഴിക്കാൻ വിളിച്ചു. എന്തായാലും കൊള്ളാം ഇത്ര ചുരുങ്ങിയ സമയം കൊണ്ട്‌അവിയലും സാമ്പാറും മീൻ വറുത്തതും പപ്പടവും ഒക്കെ ഉണ്ടാക്കിരിക്കുന്നു . ഞങ്ങൾ നന്നായി ആസ്വദിച്ച് കഴിച്ചു .ഊണ് കഴിച്ചപ്പോൾ ഒന്ന് റസ്റ്റ് എടുക്കാനാണ് തോന്നിയത് . ഇന്നിനി പോകാൻവയ്യ.. ജോസഫ് സാറിനെ അപ്പോൾത്തന്നെ വിളിച്ചു . ഇന്ന് ക്യാഷൽ  ലീവ്  മാർക്ക് ചെയ്യാൻ  പറഞ്ഞു . മേഘയും ഇങ്ങോട്ടു പറഞ്ഞു റസ്റ്റ് എടുക്കാൻ , അവളൊരു ഓട്ടോ വിളിച്ചു പൊയ്ക്കൊള്ളാമെന്ന് . അനിതയ്ക്കു സന്തോഷമായി. വീട്ടിൽ പലചരക്കു സാധനങ്ങൾ ഒക്കെ വാങ്ങി തരുന്ന ഒരു ഓട്ടോക്കാരനുണ്ട് , ഞാൻ ആളെ വിളിച്ചു . ആള് അപ്പോൾത്തന്നെ വന്നു.ഞങ്ങൾ മേഘയെ യാത്രയാക്കി. .ഓട്ടോയിൽ കയറുന്നതിനു മുൻപ് അവൾ എന്നെ അർത്ഥഗർഭമായ ഒരു നോട്ടം നോക്കി . പ്രണയവും വിരഹവും ഹൃദയവേദനയും ഇടകലർന്ന ഒരു ഭാവം.എനിക്കും അകെ അസ്വസ്ഥത തോന്നി അവൾ യാത്ര പറയുമ്പോൾ. ഓട്ടോ കൺവെട്ടത്തുനിന്നു  മറയുവോളം  ഞാൻ നോക്കി നിന്നു .ആ കരിങ്കൂവളമിഴികളെ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല !!

" അൽപനേരം കിടക്കു , ഇന്നലെ വൈകിയല്ലേ വന്നത് ?" അനിതയാണ് .

ഞങ്ങൾ തിരിച്ചു വീട്ടിലേക്കു വന്നു . കിടന്നിട്ടു ഉറക്കം വന്നിരുന്നില്ല. ഇന്നിനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. തിരിച്ചു കുറച്ചു നേരം ഹാളിൽ വന്നിരുന്നു . അപ്പോഴാണ് ഒരു കാര്യം ഓർത്തത് . അനിത കുറേനാളായി അവളുടെ വല്യമ്മക്കു സുഖമില്ലാത്ത കാര്യം പറയുന്നത് . ഇവിടുന്നു അമ്പതു കിലോമീറ്ററേ ഉള്ളു . മൂന്നുമണിക്കൂർ  ഉണ്ടെങ്കിൽ പോയി വരാം . എന്തായാലും പോയേക്കാം എന്നുതന്നെ മനസ്സിൽ വിചാരിച്ചു. ഒരു യാത്ര ആകുമ്പോൾ ഈ മൂഡ് ഓഫ്  ഒന്ന് മാറിക്കിട്ടും. ഞാൻ അപ്പോൾത്തന്നെ അനിതയോടു റെഡി അകാൻ പറഞ്ഞു . അവളുടെ സന്തോഷം  ഒന്ന് കാണേണ്ടത് തന്നെ ആരുന്നു . പാവം.

ഒരു മൂന്നു മണിയോടെ ഞങ്ങൾ പുറപ്പെട്ടു. അനിത വല്യമ്മയ്ക്കായി  കുറെ അച്ചാറും പലഹാരങ്ങളുമൊക്കെ എടുത്തിട്ടുണ്ട് . നാലുമണിക്ക് കുടിക്കാൻ  ചായയും ഫ്ലാസ്കിൽ എടുത്തിട്ടുണ്ട്. അവൾ ഇന്നൊരു നീല ഷിഫോൺ സാരിയാണ് ഉടുത്തത്  . എന്റെ കൂടെ ഒന്ന് പുറത്തു പോകാൻ കഴിഞ്ഞ സന്തോഷം കൊണ്ടാകണം അവൾ പതിവിലും സുന്ദരിയായി തോന്നി. ഞാൻ ഒരു പാട്ടു വെച്ചു . മനസിലെ  കാര്മേഘങ്ങളെല്ലാം നീങ്ങി , ഇനി തെളിഞ്ഞ ആകാശം മാത്രം. ഞാൻ അവളെ പ്രേമപൂർവം നോക്കി. അവളുടെ മുഖം നാണം കൊണ്ട്  ചുവന്നു , അവൾ മുഖം കുനിച്ചു . ഇതൊരു പുതിയ യാത്രയാണ്. യാത്ര തുടരുന്നു...














 

No comments:

Post a Comment

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...