Monday, September 3, 2018

ഭ്രാന്തൻ

വരിവരിയായി പോകുന്ന കുഞ്ഞുറുമ്പുകളെപ്പോലെ  ഓര്‍മ്മകള്‍ അയാളുടെ മധുരം വറ്റിയ ഹൃദയത്തിലേക്ക് കടന്നു വന്നു ,അത് മതിഭ്രമത്തിന്റെ ഇടവേളകളെ ഒരു സുഖമുള്ള വേദന കൊണ്ട് നിറച്ചു .അയാള്‍ തന്റെ കീറിയ മുഷിഞ്ഞ കുപ്പായത്തിലൂടെയും ചെളി നിറഞ്ഞ കൈകലുകളിലൂടെയും കണ്ണോടിച്ചു .ഒരുപാടു ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ച ഭ്രാന്തന്‍ ചങ്ങലയെ വെറുപ്പോടെ നോക്കി ,അതിന്റെ അനേകം കണ്ണികള്‍ തനിക്കു നഷ്ടപ്പെട്ട വര്‍ഷങ്ങളായി അയാള്‍ക്ക് തോന്നി .ഭ്രാന്തിന്റെ ആസുരതക്കിടക്ക് എപ്പോഴോ വീണുകിട്ടിയ സ്വാസ്ഥ്യത്തിന്റെ സുഖമുള്ള ഒരു സായാഹ്നത്തില്‍ താന്‍ ചുവരില്‍ കരി കൊണ്ട് വരച്ച സ്ത്രീ രൂപത്തെ അയാള്‍ നോക്കി ;അയാളുടെ മനസുപോലെതന്നെ അവ്യക്തമായിരുന്നു ആ  ചിത്രവും . വ്യക്തമായ രൂപം കൈവരുന്നതിന് മുന്‍പേ പ്രണയവും സ്വപ്നങ്ങളും യവ്വനവും ജീവിതവും അയാള്‍ക്ക് മുന്‍പില്‍ നാലു ചുവരുകളായി രൂപാന്തരപ്പെട്ടു ;ജീര്‍ണിച്ച മടുപ്പിന്റെ നിശ്വാസം നിറഞ്ഞ നാലു ഭ്രാന്തന്‍ ചുവരുകള്‍ ! അയാൾ പുറം ലോകം കണ്ടിട്ട് എത്രയോ വര്ഷങ്ങളായി !  കുളത്തിൽ ഒന്ന് മുങ്ങി നിവർന്നിട്ട് , കാറ്റു കൊണ്ട് പാടവരമ്പിലൂടെ നടന്നിട്ട് , സുഹൃത്തുക്കളുമായി ഒന്ന് കുശലം പറഞ്ഞിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു . കുളവും കാറ്റും മനുഷ്യബന്ധങ്ങളും അയാളെ ഈ തടവറയിലേക്ക് തള്ളിയിട്ടിട്ടു പുറത്തു കാവൽ നിൽക്കുന്നു ഒട്ടും  നിന്ദബോധം  ഇല്ലാതെതന്നെ. കാലത്തിന്റെ സൗജന്യമെന്നോണം മുകളിലെ ഇളകിയ ഓടിന്റെ വിടവിലൂടെ രാവിലെ അരിച്ചെത്തുന്ന വെളിച്ചത്തിലേയ്ക്കു അയാൾ ആർത്തിയോടെ നോക്കി .പാടത്തു പണ്ട് കണ്ട നെൽക്കതിരുകളിൽ  നിന്നാവണം ഇന്നും നിലക്കാതെ ചളുങ്ങിയ അലൂമിനിയം പാത്രത്തിൽ ആഹാരം എത്തുന്നു .പണ്ട് ഒരുപാടു ഓണങ്ങൾ ഒരുമിച്ചുണ്ടതിന്റെ ഓർമകളുടെ സുഗന്ധം കൊണ്ടാവണം ഇന്നും ഈ വീട്ടിൽ നിന്നും ആരൊക്കെയോ ഈ കമ്പിയഴികൾക്കപ്പുറത്തു നിന്ന് അനുതാപത്തോടെ അയാളെ നോക്കി നിൽക്കാറുണ്ട് .അയാൾക്ക് ആരെയും പൂർണമായി ഓർത്തെടുക്കുവാൻ കഴിയുമായിരുന്നില്ല . ഓർമകളുടെ ചെപ്പു തുറക്കുമ്പോൾ അവ്യക്തതയുടെ കോടമഞ്ഞു പരക്കും ,അയാൾ അവരെയെല്ലാം  കണ്ണ് മിഴിച്ചു കുറേനേരം നോക്കും എന്നിട്ട് ഒന്നും മനസിലാകാത്തവനെപ്പോലെ  ഒരു മൂലയിൽ മുഖം താഴ്ത്തി കുത്തിയിരുന്നു . സ്വബോധത്തിന്റെ നറും നിലാവ് പരക്കുമ്പോള്‍ അയാള്‍ നഷ്ടബോധത്തിന്റെ നെടുവീർപ്പുകളെ  അവിടെ മേയാന്‍ വിട്ടു ,എന്നിട്ട്  ഭ്രാന്തിന്റെ മൂര്‍ധന്യത്തില്‍ അവയെ അവിടെ നിന്നും ആട്ടിപ്പായിച്ചു , അട്ടഹസിച്ചു എന്നിട്ട് പൊട്ടിക്കരഞ്ഞു. 

No comments:

Post a Comment

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...